Wednesday, December 15, 2010

പെട്രോള്‍ വില വര്‍ദ്ധന

വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം കൊടുത്തത് മന്‍‌മോഹന്‍ സിംഗിനെപ്പോലൊരു ബുദ്ധിമാനും സാമ്പത്തിക വിദഗ്ധനും ആയ ഒരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഇമ്പള്‍സ് ഡിസിഷനായി വന്നതാണെന്ന് കരുതുക വയ്യ.

റിലയന്‍സ് പോലൊരു സ്വകാര്യ കമ്പനിക്ക് ഗുണം ചെയ്യാമെന്ന ഒറ്റ ഉദ്ദേശത്തോടെയാണ് സിംഗ് ഇതുപോലൊരു തീരുമാനമെടുത്തതെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണെന്നാണെന്റെ അഭിപ്രായം.

വില വര്‍ദ്ധനവ് നേരിട്ട് അനുഭവിക്കുന്ന വിഭാഗത്തിന്റെ കണ്ണിലൂടെയല്ലാതെ ഒരു രാജ്യം എന്ന വലിയ കണ്ണാടയിലൂടെ നോക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരും.

ഇന്‍‌ഡ്യാ മഹാരാജ്യത്ത് പെട്രോള്‍ നേരിട്ട് ഉപയോഗം ചെയ്യുന്നവര്‍ എത്ര ശതമാനം വരും? കേരളം പോലുള്ള കണ്‍സ്യൂമര്‍ സംസ്ഥാനം മൊത്തവും , ചെറുതും വലുതുമായ സിറ്റികളും ഒഴിവാക്കിയാല്‍ ബാക്കി വരുന്ന ഒരു വലിയ സമൂഹം നേരിട്ട് ഉപയോഗിക്കാത്തവരല്ലേ?

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, ഭൂരിഭാഗത്തിന് അവകാശപ്പെട്ട ഖജനാവിലെ പണമല്ലെ വെള്ളാനകള്‍ക്ക് സബ്സിഡി കൊടുക്കുക വഴി നടക്കാതെപോകുന്നത്? നിയമപരമായി നോക്കിയാലും ധാര്‍മ്മികമായി നോക്കിയാലും അത് ശെരിയാണോ?

ദൗര്‍ഭാഗ്യ വശാല്‍ വെള്ളാനയെ സഹായിക്കാതെ ( സബ്സിഡി കൊടുക്കാതെയുള്ള) വന്നതിലുള്ള തിക്ത ഫലം ( വില വര്‍ദ്ധന) ആദ്യം ഏറ്റവും പെട്ടെന്ന് ബാധിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.

കേരളം ഒന്നാം നമ്പര്‍ കണ്‍സ്യൂമര്‍ സംസ്ഥാനമാണെന്നതുതന്നെ കാരണം. കുറച്ച് ആദിവാസികളൊഴിവാക്കിയാല്‍ കേരളത്തിലെ തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളും പെട്രോള്‍ നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നു, പെട്രോളുമായി ബന്ധപ്പെട്ട് കിടക്കുന്നു, വില വര്‍ദ്ധന വന്നാല്‍ ഉടന്‍ അത് തലക്കടിക്കുന്നു, രക്തം തിളക്കുന്നു, പിന്നെ ചിന്തിക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാവുന്നു, ഒപ്പം രാഷ്ട്രീയ മുതലേടുപ്പും ആകുമ്പോള്‍ പിന്നെ പറയുകയും വേണ്ടല്ലോ. എന്നാല്‍ ഈ രണ്ടിലും പെടാത്ത വലിയൊരു സമൂഹമുണ്ടല്ലോ ഇന്‍ഡ്യാമഹാരാജ്യത്ത്.

ഇത്തരം ഒരു തീരുമാനത്തിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പെട്രോള്‍ നേരിട്ടുപയോഗിക്കാത്ത ആ സമൂഹത്തിന് വന്നേക്കാവുന്ന ഗുണങ്ങളെ എന്തേ കണ്ടില്ലെന്ന് വെക്കുന്നു?

മന്‍‌മോഹന്‍ സിംഗ് ഈ ചെയ്തതുമൂലം കിട്ടുന്ന വരുമാനം ( അല്ലെങ്കില്‍ സബ്സിഡി ഇനത്തില്‍ നഷ്ടമാകുമായിരുന്ന തുക) വീതിച്ചെടുത്ത് ബാങ്കില്‍ നിക്ഷേപിക്കുന്നതുപോലെതോന്നും ചിലരുടെ വര്‍ത്തമാനം കേട്ടാല്‍. ഈ വരുമാനം മറ്റൊരു വിധത്തില്‍ രാജ്യത്തിന് പൊതുവായ ഗുണമായി വരാന്‍ സമയമെടുത്തേക്കും.

ടാക്സ് കുറച്ച് വില കുറച്ചുകൂടെ എന്ന മറ്റൊരു വാദത്തെപറ്റി, എന്തിനാണ് ഹേ പിന്നെ ഈ പരിപാടി ( സബ്സിഡി നിര്‍ത്തലാക്കിയത്? ) സബ്സിഡി കൊടുക്കുന്നതും ടാക്സ് വേണ്ടെന്ന് വെക്കുന്നതുമൊക്കെ അടിസ്ഥാനപരമായി ഒന്നുതന്നെയല്ലെ?

മറ്റൊന്ന് കേരളം പോലെ കണ്‍സ്യൂമര്‍ നമ്പര്‍ ഒന്നായ സം‌സ്ഥാനത്തേയും സിറ്റികളേയും ഇത് വളരെ മോശമായിത്തന്നെ ബാധിച്ചു എന്നത് സത്യം തന്നെയാണ് എന്നാല്‍ ഇന്‍ഡ്യാ മഹാരാജ്യത്തെ സിറ്റിയും കണ്‍സ്യൂമര്‍ സംസ്ഥാനവും ഒഴികെയുള്ള ഭാഗങ്ങളെ സമ്പന്ധിച്ചിടത്തോളം പെട്രോള്‍ വില വര്‍ദ്ധനവ് എന്തുമാത്രം ബാധിക്കും എന്നതൊന്ന് വിലയിരുത്തുക, ഒപ്പം ഇതുമൂലം സര്‍ക്കാര്‍ ഖജനാവിനുണ്ടാവുന്ന ലാഭം ( നഷ്ടമില്ലായ്മ).

സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യമുണ്ട്, ലോകനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ ക്കനുസരിച്ചല്ലേ ഇന്‍ഡ്യയിലും വിലനിലവാരം വരുത്തുന്നതെന്നുറപ്പ് വരുത്താന്‍ വേണ്ടി ഒരു പ്രൈസ് റെഗുലേറ്ററി കമ്മിറ്റിയെ അധികാരമേല്പ്പിക്കുക.

ഒരു തമാശ:

പട്ടിണിപ്പാവങ്ങളുടെ കാവല്‍ ഭടന്‍മാരായ പാര്‍ട്ടി എന്തുകൊണ്ടാണ് പെട്രോള്‍ വിലകൂടുന്നതില്‍ സമരം ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ഇന്‍ഡ്യാമഹാരാജ്യത്തെ ബഹുഭൂരിപക്ഷം പട്ടിണിപ്പാവങ്ങള്‍ക്ക് അവകാശപ്പെട്ട പണമാണ് , പെട്രോള്‍ നേരിട്ടുപയോഗിക്കുന്ന ഒരു ചെറുപക്ഷം ആളുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇത്രയും കാലം ചിലവാക്കിയിരുന്നത്; ഇപ്പോള്‍ ആ ചിലവാക്കല്‍ നിര്‍ത്തിയതുമൂലം വന്ന വിലവര്‍ദ്ധന ബാധിക്കുന്നത് പട്ടിണിപ്പാവങ്ങളെയല്ല എന്നിരിക്കെ, 'പണക്കാരെ' സഹായിക്കാന്‍ പട്ടിണിപ്പാവങ്ങളുടെ പാര്‍ട്ടി സമരം ചെയ്യുന്നു കഷ്ടം!

അടിക്കുറിപ്പ്:

സ്വര്‍ണ്ണ വില ദിവസേന കൂടുന്നു എന്നാണാവോ അതിനെതിരെ ഒരു സമരം നടക്കാന്‍ പോകുന്നത്.

Saturday, October 02, 2010

വിധിയെ അപലപിക്കുന്നവരോട്

അയോധ്യ-ബാബറി മസ്ജിദ് അലഹാബാദ് കോടതിവിധിയെപറ്റിയുള്ള എന്റെ വിലയിരുത്തലുള്‍ ഗൂഗിള്‍ ബസ്സിബളിലും കമന്റുകളിലുമായി കഴിഞ്ഞതാണ്, അവയുടെ ഒരു സമഗ്രഹമാണീ പോസ്റ്റ്, മുമ്പത്തെ പോസ്റ്റും കൂട്ടിവായിക്കാം.



ഈ വിധി ന്യായമാണോ എന്ന് വിലയിരുത്തുന്നതിനേക്കാള്‍ ഇത്രയും പ്രായോഗികമായി മറ്റൊരു വിധിക്കല്‍ സാധ്യമല്ലെന്ന യഥാര്‍ത്ഥ്യമാണ് മനസ്സിലാക്കേണ്ടത്.

ആദ്യം വിശ്വാസപരമായി ഈ വിധിയെ വിലയിരുത്തിനോക്കാം:


ഈ വിധി ന്യായമല്ല എന്ന് പറയുന്നത് പ്രധാനമായും രണ്ട് വിഭാഗമാണ്, ഒന്ന് ഒരു കക്ഷിതന്നെയായ ബാബര്‍ മസ്ജ്ദിന്റെ വിഭാഗമാണ്. മറ്റേ വിഭാഗമോ , സ്വതന്തര്‍ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരും.

ബാബര്‍ മസ്ജിദ് എന്ന കെട്ടിടം തകര്‍ത്തതിനെ മാത്രം 'കൃത്യം' മായി എടുക്കുന്നതുകൊണ്ടാണ് മുസ്ലീങ്ങളല്ലാത്തവര്‍ പോലും ഈ വിധിന്യായമല്ലെന്ന് പറയാന്‍ കാരണം. 1947 ല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ബാബര്‍ മ സ്ജിദാണെന്നും അത് പൊളിച്ചത് അപരാധമാണെന്നും അതുകൊണ്ട് തന്നെ അത് മസ്ജിദായിത്തന്നെ ന്‍ലനിര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു. ഒപ്പം ശ്രീരാമന്‍ ഒരു കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ജനനസ്ഥലം എന്നതിന് അര്‍ത്ഥമില്ലെന്നും അവര്‍ അടിവരയിടുന്നു.

ഇവരുടെ വാദത്തില്‍ കഴമ്പില്ലെന്നാണെന്റെ അഭിപ്രായം. ഒന്നാമത്തെ കാര്യം ഈ തര്‍ക്കം 1947 ശേഷമുണ്ടായതല്ല, അതിനെത്രയോ അതൊരു തര്‍ക്ക മന്ദിരമാണ്. ഭരണം ചക്രം മാറിയെന്നത് മനുഷ്യന്റെ വിശ്വാസത്തെ മാറ്റില്ല. ശ്രീരമന്‍ കഥാപാത്രമാണോ അല്ലയോ എന്നതൊക്കെ അത് വിശ്വസിക്കുന്നവരുടെ സ്വതന്ത്ര്യമാണ്.

ബാബര്‍ എന്നൊരാള്‍ മൂലം ഉണ്ടായ ഒരുതരത്തിലുള്ള അക്രമമാണ് , കുറച്ചെങ്കിലും മുസ്ലീം വിശ്വസികളെ അവരുടെ മസ്ജിദായി പ്രസ്തുത കെട്ടിടത്തെമാറ്റിയത്. അതുകൊണ്ട് തന്നെ മസ്ജിദായി വിശ്വസിക്കുന്നവരെ കുറ്റം പറയാനുമാവില്ല.

വെറും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി കുറെ രാഷ്ട്രീയക്കാര്‍ പണ്ട് ബാബര്‍ ചെയ്ത അതേ പ്രവൃത്തി മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചു, അതായത് കെട്ടിടം പൊളിച്ചു. അത് പക്ഷെ മുകളില്‍ സൂചിപ്പിച്ച മുസ്ലീങ്ങളോടുള്ള അപരാധമാണ്.

ചുരുക്കത്തില്‍ രണ്ട് ഭരണത്തലവന്‍ ( ഒരിക്കല്‍ ഒരു വ്യക്തിയായിരുന്നെങ്കില്‍ മറ്റൊരിക്കല്‍ ഒരുകൂട്ടം രാഷ്ട്രീയ ഗുണ്ടകളുടെ) മാരുടെ തെറ്റായ പ്രയോഗങ്ങളുടെ ആകെത്തുകയാണ് ബാബറി മസ്ജിദ്-ശ്രീരാമമന്ദിര്‍. ഇതില്‍ ദോഷഫലം ലഭിച്ചത് രണ്ടിലും പെടാത്ത നിരപരാധികളായ രണ്ട് മതവിഭാഗത്തിലും ഉള്‍പ്പെട്ട കുറെ വിശ്വാസികളെയാണ്.

അതുകൊണ്ട് തന്നെ ഈ വിധി ഒരു വിഭാഗത്തിനനുകൂലമായിരുന്നെങ്കില്‍ ഇതരവിഭാഗത്തൊട് അപരാധമായേനെ. ചുരുക്കത്തില്‍ വിശ്വാസപരമായിട്ടെടുക്കുകയാണെങ്കില്‍ തുല്യമായ അവകാശം സം‌രക്ഷിക്കുന്ന ഒരു വിധിയാണിതെന്ന് വിലയിരുത്തേണ്ടിവരും.

ഇനി രാഷ്ട്രീയമായി :

'മസ്ജിദ് പൊളിച്ചകാലമല്ല ഇത്, ഇന്നത്തെ ജനം വളരെ പക്വമതികളാണ് അതുകൊണ്ട് തന്നെയാണ് ഈ വിധി അന്യായമായിട്ടുപോലും ഒരക്രമവും സംഭവിക്കാതിരുന്നത്' എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്, സ്വയം കണ്ണടച്ചിരുട്ടാക്കുന്നവര്‍.

സത്യത്തില്‍ വിശ്വാസികളുടെ പക്വതയല്ല മറിച്ച് അവരെ ഉപയോഗപ്പെടുത്തുന്ന രാഷ്റ്റ്രീയ നേതൃത്വത്തിന്റെ 'തിരിച്ചറിവാണ്' പക്വതയായി തെറ്റിധരിക്കുന്നത്.

മതത്തെ മനുഷ്യന്റെ മന:സമാധാനത്തിനെത്ര എത്രമാത്രം ഉപകാരമാണോ അതിന്റെ പതിന്മടങ്ങ് അപകടകരമായും ഉപയോഗപ്പെടുത്താം, അതിന് തുനിഞ്ഞിറങ്ങിയാല്‍. അതിന്റെ ഉത്തമ ഉദാഹരണമാണ്, മസ്ജിദിന്റെ പതനം.

ഈ വിധി ഏതെങ്കിലും ഒരുകൂട്ടത്തിന് മാത്രമായിരുന്നെങ്കില്‍ ഇന്‍ഡ്യ കത്തിയേനെ! ഈ കാണുന്ന പക്വതയെ അപക്വമാക്കാന്‍ ഒരു ചെറിയ ചൂട്ടും അത് കത്തിക്കാന്‍ കുറച്ചാളുകളും മാത്രം മതി. വിധി ഇതുപോലായതിനാല്‍ ചൂട്ടുണ്ടെങ്കിലും കത്തിക്കാന്‍ നേതൃത്തിന് ധര്യമുണ്ടായില്ലെന്നതാണ് സത്യം. അതായത് രാഷ്ട്രീയമായും ഈ വിധിയാണ് പ്രായോഗികമായതെന്ന് ഉറപ്പാക്കുന്നു.ചുരുക്കത്തില്‍ ഈ വിധിയായിരുന്നു വിശ്വാസപരമായും പ്രായോഗികപരമായും നീതിപുലര്‍ത്തുന്നത്.

ഇതൊക്കെയാണെങ്കിലും ഒരു പുരാതന കെട്ടിടം അതും ഒരു കൂട്ടം വിശ്വാസികളുടേതയിട്ടുള്ളത് ബലപ്രയോഗത്തിലൂടെ പൊളിച്ച പ്രവൃത്തിയെ ഈ വിധിയിലൂടെ അന്യായവല്‍ക്കരിക്കപ്പെടുന്നില്ല എന്നിടത്താണ് ഞാനീ വിധിയില്‍ കാണുന്ന ന്യൂനത അല്ലെങ്കില്‍ അന്യായം.

എന്നാല്‍ സ്വന്തം രാജ്യത്തിന്റേയും കുറെ മനുഷ്യ ജീവന്റേയും രക്ഷക്ക് വേണ്ടി വിധിയിലെ ഈ ന്യൂനത/ അന്യായം ക്ഷമിക്കാന്‍ ഒരുക്കമാകുമ്പോളാണ് ഒരാള്‍ കൂറുള്ള ഒരു പൗരനാവുന്നതെന്ന എന്റെ വിശ്വാസം എനിക്ക് തുണയാകുന്നത്.

Monday, September 27, 2010

എഞ്ചിനീയറിങ്ങ് vs ഡിപ്ലോമ

ഒരേ വിഷയത്തില്‍ Different level of education ഉണ്ടാക്കാനുള്ള കാരണമെന്താണ്? ഉദാഹരണം എഞ്ചിനീയറിങ്ങില്‍ എന്തൊക്കെ/ ഏതൊക്കെ തലത്തിലുള്ളതാണെന്ന് നോക്കാം.

എഞ്ചിനീറിംഗ്‌ / ടെക്നോളജി എന്ന വിഭാഗം പ്രധാനമായും ഉന്നം വെക്കുന്നത്‌ മനുഷ്യന്റെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്. അതിനു വേണ്ടിയുള്ള വിവിധ സം‌വിധാനങ്ങള്‍ ഒരുക്കുകയാണ് പ്രധാന്യ ദൗത്യം.അതുപോലൊരു സം‌വിധാനമുണ്ടാക്കാന്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് എങ്ങിനെ അതുണ്ടാക്കണം എന്ന വിവരണങ്ങള്‍, പിന്നീടുള്ളത് നടപ്പില്‍ വരുത്തല്‍ അല്ലെങ്കില്‍ നിര്മ്മാണം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ Design and Construction.

ഈ രണ്ട് ഘട്ടങ്ങള്‍ തരണം ചെയ്യാനാണ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വിഭാഗം വിദ്യാഭ്യാസ തലങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യത്തെ ഘട്ടത്തിന് വേണ്ടിയുള്ള ഒരു തലമാണ് ഡിഗ്രി എന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ളത്. 80% Theory ഉം 20% Practical ഉം സിലബസ്സാക്കിയുള്ള ഒരു വിഭാഗമാണിത്. നിലവിലുള്ള Laws of Science നെ coordination, Integration and Interface വഴി ഉപയോഗപ്പെടുത്തി, സം‌ധാനങ്ങളും / സാമഗ്രികളുമൊക്കെ നിര്‍‌മ്മിക്കാനാവശ്യമായ സാങ്കേതിക മാര്‍ഗ്ഗ രേഖകള്‍ / Design document ഉണ്ടാക്കുന്നു. പ്രധാനമായും ഈ ഉദ്ദേശമായതിനാല്‍ Theory Oriented ആയിരിക്കും സിലബസ്സ് എന്ന് പറയേണ്ടതില്ലല്ലോ!

മുകളില്‍ സൂചിപ്പിച്ച Design document കൂടുതല്‍ സാങ്കേതികമായിരിക്കാം അതിനാല്‍ നിര്‍‌മ്മാണത്തിന് ഉതുകുന്ന രീതിയില്‍ പ്രസ്തുത ഡോക്യുമെന്റിനെ Instruction ആയും Presentation ആയും മാറ്റി trades men നെക്കൊണ്ട് നിര്‍മ്മിക്കലാണ് രണ്ടാവിഭാഗത്തെ കൊണ്ട് ഉദ്ദേശിക്കുന്നത്.


അതുകൊണ്ട് തന്നെ തിയറിറ്റികല്‍ അല്ല മറിച്ച് Operation Oriented ആയ സിലബസ്സായിരിക്കും അവരുടേത്.ഇനി മൂന്നാമത്തെ വിഭാഗത്തെ പറ്റി, രണ്ടാമത്തെ വിഭാഗം ഉണ്ടാക്കിയ Instructiona ഉം Presentation ഉം ഫോളോ ചെയ്യുക എന്നതാണ് ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. Trades men ആയതിനാല്‍ അവര്‍ക്ക് അവര്‍ക്ക്‌ തിയറിയെപറ്റി ഒന്നുമേ അറിയണമെന്നില്ല ആവശ്യവുമില്ല.

ഇനി സിലബസ് പരിഷ്കരണത്തിലേക്ക് വരാം.

മുഖ്യമായും തിയറി അടിസ്ഥാനപ്പെടുത്തിയുള്ള സിലബസ്സായതിനാല്‍ പത്തോ പതിനഞ്ചോ ബാച്ചുകള്‍ മാറുമ്പോള്‍ മാത്രമേ സിലബസ്സ് മാറ്റെണ്ടതായിട്ടുള്ളു അതുതന്നെ ഒരു സിലബസ്സ് എടുത്ത് കളയുക എന്നത് വളരെ അപൂര്‍‌വ്വമായേ സംഭവിക്കാന്‍ പാടുള്ളൂ, പ്രധാനകാരണം ശാസ്ത്ര നിയമങ്ങള്‍ക്ക് വ്യത്യാസം വരുന്നില്ല എന്നതുതന്നെ.( വരുന്നതിന്റെ കാര്യം വേറെ).

നിലവിലുള്ള ശാസ്ത്ര നിയമങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കി അവയെ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്താം എന്നൊരു പ്ലാറ്റ് ഫോം മാത്രമാണ് ഡിഗ്രി കൊണ്ട് ഉദ്ദേശിക്കുന്നത്.രണ്ട് കൊല്ലം സയന്‍സെടുത്ത് പ്രീഡിഗ്രിയും , നാലുകൊല്ലം എഞ്ചിനീയറിങ്ങും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, ശാസ്ത്ര നിയമങ്ങളില്‍ നൈപുണ്യം നേടിയ, അടിസ്ഥാനമായ ഒരു പ്ലാറ്റ് ഫോമാണ് എഞ്ചിനീയറിങ്ങ് പഠനത്തിലൂടെ ലഭ്യമാക്കുന്നത്.

ഉദാഹരണത്തിന് Semiconductor Technology, Advanced Maths, Control Systems , Relays നന്നായറിയാവുന്ന ഒരു എഞ്ചിനീയര്‍ പുറത്തിറങ്ങി S7 ( Siemens PLC ) കണ്ടാല്‍ ബോധം കെടില്ല, സീമെന്‍സില്‍ നിന്നും Program Instruction Manual വാങ്ങി വായിച്ചുമനസ്സിലാക്കി പ്രോഗ്രാം ചെയ്യാനുള്ള ത്രാണിയാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും ലഭിക്കുന്നത്.

അതേ സമയം , ഡിപ്ലോമയുടെ സിലബസ് പരിഷ്കരണം കുറച്ചുകൂടി ഫ്രീക്വന്‍‍സി കൂട്ടണം, മൂന്നോ നാലോ ബാച്ചാവുമ്പോല്‍ സിലബസ് പരിഷ്കരിക്കണം അതിന് കാരണം അവരുടെ Input laws of Science അല്ല മാറിക്കൊണ്ടിരിക്കുന്ന Design Document ആണ്. ഇനി മൂന്നാമത്തെ കൂട്ടരുടേ അതിലും എളുപ്പത്തില്‍ പരിഷ്കരിക്കണം കാരണം അവര്‍ക്ക് ലഭിക്കുന്നത് പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണെന്നതുകൊണ്ട് തന്നെ.

ച്ചിത്രത്തില്‍ കണ്ടതുപോലെ ഒരു ചെറിയ ഭാഗത്ത് ഓവര്‍ ലാപ്പിങ്ങ് വന്നതിനാല്‍, രണ്ടാമത്തെ ലെവലും ഒന്നാമത്തെ ലെവലും വ്യത്യാസമില്ലെന്നോ രണ്ടാമത്തെ ലെവലും മൂന്നാമത്തെ ലെവെലും വ്യത്യാസമില്ലെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല.

ഡിഗ്രി ലെവെല്‍ എഡുക്കേഷന്‍ ഒരു പ്രത്യേക പ്രൊഡക്റ്റിനെ പറ്റിയോ രീതിയെ പറ്റിയോ പഠിപ്പിക്കലല്ല. അവയെപറ്റി സ്വയം പഠിക്കാനും ഉപയോഗപ്പെടുത്താനും ഉള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കലാണ്. അതുകൊണ്ടാണ് ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ ഇന്നും Ohms law,  ലാപ്ലാസ് ട്രാന്‍സ്ഫോം  , Control Systems , നോണ്‍ ലീനിയര്‍ ഇക്വേഷന്‍സ്  അതേ പ്രാധാന്യത്തോടെ എന്നും പഠിപ്പിക്കുന്നത്.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം കയ്യിട്ട് വാരല്‍ നടക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒന്ന് മറ്റേതിനോട് തുല്യപ്പെടുത്തുന്നത് ശെരിയായ രീതിയല്ല.

എന്റെ വീട്ടിലെ ഇലക്ട്രിക് ഫ്യൂസ് പോയാല്‍ കൊച്ചുവേട്ടന്‍ തന്നെ കെട്ടിയാലേ ഉപ്പാക് തൃപ്തിയാവൂ, കാരണം എനിക്ക് കുറെ തിയറിയേ അറിയുള്ളു എന്നാണുപ്പയുടെ വാദം, അതുകൊണ്ടാണ് ഞാന്‍ കെട്ടിയാല്‍ ഇടക്ക് ഫ്യൂസ് പോകുന്നത്, മറിച്ച് കൊച്ചുവേട്ടന്‍ കെട്ടിയാല്‍ മാസത്തിലൊരിക്കല്‍ പോയാല്‍ പോയി, കൊച്ചുവെട്ടന്‍ വേലിയിലെ കമ്പി നാലയി ചുരിട്ടിയായി കെട്ടിയതിനാലാണെന്ന് പറയുന്നതൊന്നും ഉപ്പാക്ക് പ്രശ്നമല്ല ;)

ആരേയും കുറച്ചുകാണാനോ കൂടുതല്‍ കാണാനോ അല്ല മറിച്ച് Different level of education കൃത്യമായി മനസ്സിലാക്കാതെ ഒരു ചെറിയ ഓവര്‍ ലാപ്പ് കൊണ്ട് ഒന്ന് മറ്റൊന്നായി തെറ്റായി ധരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കാനാണ്. ഒപ്പം ഈ ബസ്സും ഇതിനൊരു പ്രചോദനമായി.

Friday, September 24, 2010

മന്ദിരവിധിയും ചില ചെന്നായ്ക്കളും

കിരീടത്തില്‍ പോലീസുകാരനെ ഗുണ്ട പൊതിരെ തല്ലുന്നതുകണ്ടപ്പോള്‍ മകന്‍ സേതു ഇടപെടുന്നു, ഗുണ്ടയെ തല്ലുന്നു തുടര്‍ന്ന് ഗുണ്ട കൊല്ലപ്പെടുന്നു.കോടതിയില്‍ കേസ് എങ്ങിനെ പോയി എന്ന് വിവരിക്കേണ്ടല്ലോ!.

അച്ഛനെ തല്ലിക്കൊല്ലുന്നത് കണ്ട് നില്‍ക്കുന്ന മകന്റെ വികാരത്തിനോ, അതില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കയ്യബദ്ധത്താല്‍(?) / കൊല്ലപ്പെട്ടതിനോ/ താന്‍ കൊന്നില്ലെങ്കില്‍ തന്നെ കൊല്ലും എന്നതിനൊന്നും നിയമത്തില്‍ വലിയവിലയില്ല.

നിയമസംഹിതയില്‍ 'കൃത്യ' ത്തെ യാണ് മുഖ്യമായും അടിസ്ഥാനപ്പെടുത്തുന്നത്. കാരണങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഉള്ള പ്രധാന്യം കുറവാണ്. തീര്‍ച്ചയായും വിധിതീര്‍പ്പില്‍ ഇവയുടെ വിലയിരുത്തല്‍ അടിസ്ഥാനപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കുറ്റവാളിയായി സേതുവിനെ വിധിക്കുന്നതില്‍ ന്യായം കാണാനാവുന്നതും.

കിരീടം സിനിമ കാണുന്നവരില്‍ മുഖ്യഭാഗവും സേതുവിനെ ശിക്ഷിക്കരുതെന്ന ആഗ്രഹക്കാരായിരിക്കും, അതിനുള്ള കാരണം വികാരപരമായും, 'കൃത്യ'ത്തേക്കാള്‍ അതിലേക്ക് നയിച്ച കാരണങ്ങളെ വിലയിരുത്തുന്നതുകൊണ്ടാണ്, ഒപ്പം അവിടെ കാണികള്‍ ശെരിയും തെറ്റും അളക്കുന്നു. കോടതി ശെരിയും തെറ്റും അളക്കാനുള്ളതല്ല ന്യായം അളക്കാനുള്ളതാണ്, അതുകൊണ്ട് തന്നെ വിധി ശെരിയുമാകുന്നു.


എന്നല്‍ എല്ലായിടത്തും കോടതികള്‍ വെറും ന്യായം നോക്കിയാല്‍ പോര മറിച്ച് ശെരി തെറ്റുകളും വിലയിരുത്തിയാവണം വിധിക്കേണ്ടത് പ്രത്യേകിച്ചും വിധിഫലവ്യാപ്തി നോക്കുമ്പോള്‍.

സേതുവിന്റെ കുടുംബവും കീരിക്കാടന്റെ കുടുംബവും മാത്രമാണ് പ്രസ്തുത വിധിവ്യാപ്തിയില്‍ വരുന്നത്. അതുകൊണ്ട് തന്നെ ന്യായം മാത്രം അളന്നാല്‍ തെറ്റൊന്നുമില്ല തന്നെ.


ഇത്രയും ഇവിടെ സൂചിപ്പിച്ചത് വരാനിരിക്കുന്ന(?) അലഹാബാദ് കോടതിയുടെ വിധി എങ്ങിനെയായിരിക്കണം എന്ന ഒരാഗ്രഹം പ്രകടിപ്പിക്കാനാണ്. വിധി ഏതെങ്കിലും ഒരു കൂട്ടര്‍ക്കേ അനുകൂലമാകൂ എന്നെങ്കില്‍ ആര്‍ക്കായിരിക്കുന്നതായിരിക്കണം എന്തുകൊണ്ട് എന്ന് വിലയിരുത്തുകയാണ്.

ആത്മാര്‍ത്ഥമായും വിധി ഹിന്ദു/ രാമജന്മഭൂമിക്ക് അനുകൂലമാകണം എന്നാണ്, വിധി പൂര്‍ണ്ണമായും സന്തോഷത്തോടെ ഇതരവിഭാഗം ഉള്‍ക്കൊള്ളുകയും വേണം. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. ഒറ്റവാക്കിലുള്ള ഇതിനുള്ള ഉത്തരം എന്താണെന്നുവെച്ചാല്‍ ഞാന്‍ ഒരു മുസ്ലീം എന്നതുതന്നെയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാം മതത്തിനും കൃസ്തുമതത്തിനുമെല്ലാം ഇവിടെ ജനിക്കാനും വളരാനും കാരണമൊരിക്കിയത് ഇവിടത്തെ ഹിന്ദുക്കളുടെ വിശാലമനസ്കതകൊണ്ട് മാത്രമാണെന്ന വിശ്വാസക്കാരനാണ് ഞാന്‍. അന്നവര്‍ക്കുണ്ടായിരുന്ന വിശാലത പിന്നീട് കുറെ രാഷ്ട്രീയക്കാരാല്‍ ഒരു വിഭാഗത്തിന് നഷ്ടപ്പെട്ടതിന്റെ പരിണിതഫലമാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച.

നാമമാത്രമായിരുന്ന ബി.ജെ.പി/ അനുബന്ധ വര്‍ഗ്ഗീയ വിഷരാഷ്ടീയപാര്‍ട്ടി ഇന്‍ഡ്യയില്‍ ഒരു ചെറിയ സമയം കൊണ്ട് വളരാനും ഇന്‍ഡ്യ ഭരിക്കാനും വരെ കാരണമായത് പ്രസ്തുത മസ്ജിദാണെന്നാണെന്റെ വിശ്വാസം.

ഇവിടെ തെറ്റ് അല്ലെങ്കില്‍ കൃത്യം ഒന്നുമാത്രമേയുള്ളു അത് ബാബറിമസ്ജിദ് തകര്‍ത്തതാണ്.

ന്യായം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍, ബാബറി മസ്ജിദ് തകര്‍ത്തെന്ന 'കൃത്യം' ചെയ്ത മന്ദിര വിഭാഗത്തിനൊരിക്കലും അനുകൂല വിധികിട്ടാന്‍ പാടില്ല , കിട്ടില്ല എന്നാല്‍ , വിധിയുടെ വ്യാപ്തി ഉള്‍ക്കൊണ്ട്, ശെരിയും തെറ്റും വിലയിരുത്തി, ഇന്‍ഡ്യയുടെ ഭാവിയും മനസ്സിലാക്കി ഹിന്ദു/ മന്ദിരവിഭാഗത്തിന് അനുകൂലമായവിധിയാവണം ഉണ്ടാവേണ്ടത്.


വിധി ബാബര് മസ്ജിദിനനുകൂലമാണെങ്കില്‍, പള്ളി തകര്‍ത്ത കുറ്റം ചെയ്തവരെ മാത്രമല്ല, യാതൊരു തരത്തിലും നേരിട്ടുള്‍പ്പെടാത്ത, രാഷ്ട്രീയത്തിന് ചട്ടുകമായ ഒരു വലിയ വിഭാഗത്തേയും ബാധിക്കുന്നുണ്ട്.

എന്നാല്‍ വിധി മന്ദിരത്തിനനുകൂലമാണെങ്കില്‍, ബി.ജെ.പിയടക്കമുള്ള വര്‍ഗ്ഗീയതിമിരങ്ങളുടെ ഒരു വലിയ ചട്ടുകം നഷ്ടമാകും. അവരുടെ രാഷ്ട്രീയചട്ടുകമായ നല്ലൊരു വിഭാഗത്തിന് വീണ്ടുവിചാരമുണ്ടാകും ( ഓര്‍ക്കുക ബി.ജെ.പി ഒരു പാര്‍ട്ടിയായതും ഭരണത്തില്‍ വന്നതും പതിറ്റാണ്ടുകള്‍കൊണ്ടല്ല ഒരു ചെറിയ കാലയളവില്‍ നടത്തിയ വര്‍ഗ്ഗീയ വാദത്തിലൂടെയാണ്). മസ്ജിദ് തകര്‍ത്ത അന്നത്തെ മനസ്സല്ല അതില്‍ ഉള്‍പ്പെട്ട നല്ലൊരു ബിഭാഗത്തിനിന്ന്.

ഇനി ബാബര്‍ വാദികളുടെ കാര്യമാണെങ്കില്‍ ഇതൊരു നന്ദിപ്രകാശമായി കണക്കാക്കാം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാം. ഇതിലൊന്നും ഉള്‍പ്പെടാത്ത വല്ലിയൊരു സമൂഹത്തിന് ശെരിയും തെറ്റും നന്നായറിയാമെന്നിരിക്കെ, സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്ന മുസ്ലീമിന്റെ മതമെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാനാവുന്നു.


വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 'കൃത്യ'ങ്ങളെ വിലയിരുത്തുമ്പോള്‍ ന്യായാന്യാങ്ങളോടൊപ്പം ശെരിതെറ്റിനേയും പരിഗണിക്കണം. അല്ലാതെ ന്യായാന്യാങ്ങളേ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ , അത് നടപ്പിലാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരില്ലെങ്കില്‍ ഫലം ഭീകരമായിരിക്കും ആവര്‍ത്തനവും.

മറ്റൊരു പള്ളി പൊളിക്കാന്‍ ജന്മഭൂമിക്ക് കൂടുതല്‍ ത്രാണിനല്‍കുക ഇപ്പോള്‍ അനുകൂലവിധി ലഭിച്ചാലല്ല മറിച്ച് പ്രതികൂല വിധി ലഭിച്ചാലാണെന്നാനെന്റെ വിശ്വാസം.

ഒപ്പം ഒന്നുകൂടെ സൂചിപ്പിക്കട്ടെ, മസ്ജിദിന് അനുകൂല വിധി കിട്ടുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതാണ്. അതായത് ഏറ്റവും അവസാനമായിരിക്കണം ബാബര്‍ മസ്ജിദിന്റെ അനുകൂലമായ വിധി.


സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭവിയിലെ മറ്റൊരാവര്‍ത്തനമാകും എന്ന് എത്രപേര്‍ക്ക് ചിന്തിക്കാനാവുന്നുണ്ട്?

Monday, September 13, 2010

ധിക്കാരിയായ അധ്യാപകന്‍

ഇതരജോലികള്‍ പോലല്ല അധ്യാപനം. അധ്യാപനം ഒരു ജോലിമാത്രമായി കൊണ്ടുനടക്കുന്നവരും അതുപോലെ അംഗീകരിക്കുന്നവരുമുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ എനിക്കവരോട് യോജിക്കാനാവില്ല.


ഒരു തലമുറയെ എല്ലാതലത്തിലും വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഒരു പക്ഷെ അധ്യാപകര്‍ക്കാവും കൂടുതല്‍ പങ്ക് എന്നതുതന്നെയാണ് അവരെ ഇതര ജോലികളില്‍ നിന്നും ഉന്നതിയില്‍ നിര്‍ത്തുവാനുള്ള കാരണം.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ അധ്യാപകര്‍ എല്ലാകാര്യങ്ങളിലും വളരെ സൂഷ്മാലുക്കളായിരിക്കണം. തന്റെ വ്യക്തിപരമായ ചിന്തകളോ നിലപാടുകളോ ഒന്നും തന്നെ അധ്യാപനം എന്ന പ്രൊഫെഷനനില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.

ഇത്രയും സൂചിപ്പിച്ചത്, ഒരു ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങളാല്‍ കൈ വെട്ടിമാറ്റപ്പെട്ട അധ്യാപകന്റെ പുതിയ തെറ്റായ നിലപാടുകള്‍ സൂചിപ്പിക്കാനാണ്.

പ്രസ്തുത ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു എന്നാണെന്റെ നിലപാട്. ആ ചോദ്യങ്ങള്‍ മുസല്‍മാന്‍ മാരെ വേദനിപ്പിച്ചു എന്നത് അര്‍ത്ഥമില്ലായ്മയാണെന്ന് വാദിക്കാന്‍ പലരുമുണ്ടാവും. പല തരത്തിലും വാദിക്കാം വിജയിക്കാം എന്നാല്‍ ഞാനടക്കം നല്ലൊരു കൂട്ടം ആളുകള്‍ പ്രസ്തുത ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയാണെന്ന പക്ഷക്കാരാണ്.

അതിനര്‍ത്ഥം ഒരു ചെറിയ കൂട്ടം ആളുകളെ എങ്കിലും ആ അധ്യാപകന്റെ പ്രവൃത്തിയില്‍ വേദനിച്ചിട്ടുണ്ട്. അതേ സമയം അതിനൊരു ശിക്ഷയായി കൈ വെട്ടിയതിനോട് ഒരിക്കലും യോജിക്കുന്നില്ലെന്ന് മാത്രമല്ല കാടത്തമായിപ്പോയെന്ന പക്ഷക്കാരനുമാണ്.

പുതിയ സംഭവം , അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടതാണ്. ശാരീരികമായും മാനസികമായും വളരെ ശിക്ഷ അനുഭവിച്ച അദ്ദേഹത്തോട് ഈ നിലപാടെടുക്കരുതെന്ന് പലരും കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നുണ്ട്.

ചെയ്ത പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഒരു പക്ഷെ തിരിച്ചെടുത്തേക്കാം എന്നിരിക്കെ , താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാപ്പ് ചോദിക്കാന്‍ പറ്റില്ലെന്നും അധ്യാപകന്‍ പറയുന്നതാണ് അദ്ദേഹം ചെയ്യുന്ന രണ്ടാമത്തെ തെറ്റ്.

ചിലകാര്യങ്ങള്‍ സ്വന്തം മനസാക്ഷിയെ മാത്രം ബോധിപ്പിച്ചാല്‍ പോര. തരവും തലവും അടിസ്ഥാനപ്പെടുത്തി പൊതുവിലും ബോധിപ്പിക്കേണ്ടതായിട്ട് വരും. ഒരധ്യാപകന്‍ ആരാണെന്ന് ശെരിയായാര്‍ത്ഥ ത്തില്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കില്‍ മാപ്പ് ചോദിക്കാന്‍ രണ്ടാമതൊരു വട്ടം ആലോചിക്കേണ്ടിവരില്ലായിരുന്നു എന്നതാണ് സത്യം.

തന്റെ നിലപാട് ഒരു ചെറിയ സമൂഹത്തിന് വേദനയുണ്ടാക്കി എന്ന സത്യം മനസ്സിലാക്കുന്ന; അധ്യാപകന്‍ എന്നാല്‍ ആര് എന്ത് എന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ഒരാളാണദ്ദേഹമെങ്കില്‍ മാപ്പ് പറയുക യാണ് ചെയ്യേണ്ടത് അല്ലാതെ

താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും അതിനാല്‍ മാപ്പ് ചോദിക്കാനാവില്ലെന്നും പറയുന്നത് ധിക്കാരമായേ കണക്കാക്കാനാവൂ. അദ്ദേഹം ഒരധ്യാപകനല്ലായിരുന്നെങ്കില്‍ ( ഇതര ജോലിക്കാരനായിരുന്നെങ്കില്‍)നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമാവാം.

Sunday, September 12, 2010

വിഷമദ്യവും സര്‍ക്കാരും

ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം ചിലര്‍ ' ഇത്രക്ക് ക്രൂരനാണോ ഈയുള്ളവന്‍ ' എന്ന് സ്വയം ചോദിക്കുകയും പിന്നീട് മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്തേക്കാം എന്നാല്‍ എന്താണ് ശെരി എന്ന് യാതൊരു മുന്‍‌ധാരണയോ മുന്‍‌വിധിയോ ഇല്ലാതെ, ഒരു രാഷ്ട്രീയ കെട്ടിടപാടുകള്‍ക്കും വിധേയമാകാതെ ഒന്ന് ചിന്തിക്കുക.
എന്റെ നാടിനടുത്തുള്ള കുറ്റിപ്പുറത്ത് വിഷ മധ്യം കഴിച്ച് കുറേ പേര്‍ മരിച്ചു എന്ന വാര്‍ത്ത എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിഷ മധ്യം ആണെന്നറിഞ്ഞല്ല പലരും അത് കുടിച്ചതും മരിച്ചതും, വീര്യം കൂടിയത് കഴിക്കാനുള്ള താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അതുണ്ടാക്കപ്പെടുന്നതാണ്.

പോലീസ് - എക്സൈസ് തുടങ്ങിയ മെഷിനെറി വേണ്ട സമയത്ത് വേണ്ടതുപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതുണ്ടാവുമായിരുന്നില്ല. ഇങ്ങനെ ഒരു വശത്ത് ന്യായീകരിക്കുമ്പോള്‍ , കള്ളത്തരത്തില്‍ ( ?) അറിഞ്ഞുകൊണ്ട് കൂടുതല്‍ വീര്യം കൂടിയ മദ്യം കഴിക്കാന്‍ ആളുണ്ടെന്നതും ഇതിനുള്ള കാരണമല്ലെന്നത് നമുക്കെങ്ങിനെ ഒഴിച്ചുനിര്‍ത്താവാനാവും?

കള്ള് എന്നത് ജീവിക്കാന്‍ അത്യാവശ്യം വേണ്ട ഒന്നല്ല, ആവശ്യവുമല്ല, അനാവശ്യമായ ഒന്നാണ്. അതുകുടിക്കുന്നവര്‍ കുടിക്കട്ടെ, അതിനുള്ള സ്വാതന്ത്ര്യം പണ്ട് ഗാന്ധി നേടിത്തന്നതാണല്ലോ! അതുകൊണ്ടുതന്നെ അതിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സഹായത്തോടെത്തന്നെ ലഭ്യവുമാണ്.

മദ്യം കുടിക്കുന്നതുകൊണ്ട് ഒരാള്‍ക്കും എന്തെങ്കിലും ഗുണം ( കുടിക്കുന്നവനുള്ള ലഹരിയല്ലാതെ) ഉണ്ടെന്ന് കുടിക്കുന്നവര്‍ പോലും പറയില്ലാത്ത സ്ഥിതിക്ക് ഇതുപോലൊരു സംഭവത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ലക്ഷങ്ങള്‍ സഹായം ചെയ്യുന്നതിലെ സാഗത്യം മനസ്സിലാവുന്നില്ല. ഇതുപോലുള്ള മരണങ്ങള്‍ എന്തര്‍ത്ഥത്തിലാണ് അപകടത്തില്‍ പോലുള്ളവയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും സഹായം ചെയ്യുന്നതെന്നതിന്റെ പൊരുളും മനസ്സിലാവുന്നില്ല.

വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും ഇതുമൊക്കെ ഒന്നാണോ? ഞാനടക്കം ഓരോരുത്തരുടെയുമാണ് പൊതുഖജനാവ്, അതിതുപോലെ ദുരുപയോഗം ചെയ്യുന്നതില്‍ ഒരു പൗരന്റെ പ്രതിഷേധം കൂടിയാണിത്.

കേരളത്തിലെ ഒരു സിറ്റി ചുടാന്‍ വേണ്ട സ്ഫോടന വസ്ഥുക്കള്‍ കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍ പെട്ട്, പൊട്ടിത്തെറിയില്‍ മരണപ്പെട്ട ഡ്രൈവര്‍ക്കും സാഹായിക്കും പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ കൊടുക്കുമെന്നതിന് സംശയം വേണ്ടല്ലോ അല്ലേ? അതുപോലെ കക്കാന്‍ കയറിയപ്പോള്‍ വീടിന്റെ മുകളില്‍ നിന്നും വീണ് കാല് മുറിഞ്ഞ കള്ളനോട് ലക്ഷം രൂപ ധനസഹായവും വികലാംഗ പെന്‍ഷനും ഉറപ്പിക്കാലോ അല്ലെ? ഇത് കേള്‍ക്കേണ്ട താമസം രണ്ടല്ല, ഒരു നാലെങ്കിലും കൊടുക്കാന്‍ പ്രതിപക്ഷം റക്കമെന്റേഷനും ചെയ്യുമല്ലോ! അല്ലെ?

സര്‍ക്കാര്‍ പൊതുഖജനാവ് പൊതുകനങ്ങളുടെതാണ് അതിനെ സൂക്ഷമമായും ന്യായമായും ഉപയോഗപ്പെടുത്തുന്ന പ്രതിനിധികള്‍ എന്നാണുണ്ടാവുക? സര്‍ക്കാരിന്റെ ഇതുപോലുള്ള പ്രവൃത്തികള്‍ ഭാവിയില്‍ " എന്തുചെയ്താലും സര്‍ക്കാര്‍ സഹായിക്കും " എന്ന തലത്തില്‍ ആളുകളെചിന്തിപ്പിക്കുകയും സമാന പ്രവൃത്തികളില്‍ പെടുന്നതിന് കുടുംബത്തില്‍ പോലും ന്യായീകരണം ലഭിക്കാനുള്ള ആയുധമാക്കുകയും ചെയ്യില്ലെ?

ഇതുപോലുള്ള സംഭവങ്ങളില്‍ സഹായിക്കരുതെന്ന് പറയാന്‍ ഞാനാളല്ല, പൊതു ഖജനാവില്‍ നിന്നും സഹായിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.

Friday, September 03, 2010

ബ്രിട്ടാസേ ജഗതീ മോശം

പൊതുസമൂഹത്തില്‍ വ്യത്യസ്ഥരായവരെ വ്യക്തിയധിഷ്ടിതമായി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പ്രധാനമായും അഭിമുഖങ്ങള്‍ ചെയ്യുന്നതും ചെയ്യേണ്ടതും എന്നാണെന്റെ പക്ഷം. അഭിമുഖം കൊണ്ട് സമൂഹത്തിന് പലഗുണങ്ങളുള്ളതുപോലെതന്നെ അഭിമുഖം ചെയ്യപ്പെടുന്നയാള്‍ക്കും ഗുണങ്ങളുണ്ട്

അഭിമുഖം ചെയ്യുന്നയാള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതയെപറ്റി പറയാന്‍ ഞാന്‍ ആളല്ല എന്നാല്‍ ഒരാളില്‍ നിന്നും എന്താണ് താന്‍ ചോര്‍ത്തിയെടുക്കേണ്ടത് എന്നതിനെപറ്റി നല്ല ബോധ്യമുള്ളയാളായിരിക്കണം, അങ്ങിനെയാവുമ്പോള്‍ സമയത്തിലധിഷ്ടിതമായി കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ക്കാവുകയും ചെയ്യുന്നു.

ടി.വിയിലൂടെ പല അഭിമുഖങ്ങളും കാണുന്നവരാണല്ലോ നമ്മള്‍, കഴിഞ്ഞ ദിവസം ബ്രിട്ടാസും ജഗതി ശ്രീകുമാറും തമ്മിലുള്ള ഒരഭിമുഖം കാണാനിടയായി. ബ്രിട്ടാസിന്റെ ചോദ്യങ്ങളും ജഗതി ശ്രീകുമാറ് നല്‍കിയ ഉത്തരങ്ങളും കേട്ടപ്പോള്‍ സത്യത്തില്‍ ആരാണ് കൂടുതല്‍ അധപതിച്ചവര്‍ എന്ന് തീര്‍പ്പിക്കാനായില്ല

മല്ലികാ സുകുമാരന്‍ ജഗതിയുടെ ആദ്യഭാര്യയാണെന്ന് ഞാന്‍ മനസ്സിലാക്കിയത് സുകുമാരന്റെ മരണത്തോടൊപ്പമായിരുന്നു, അതും ഒരു വാര്‍ത്തയുടെ ഭാഗമായിട്ട്. ഇക്കാര്യം നല്ലൊരു കൂട്ടം ആളുകള്‍ക്കുമറിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്

തീര്‍ച്ചയായും ജഗതിയുമായുള്ള ഒരഭിമുഖത്തില്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്നതുമാണ്, എന്നാല്‍ ഒന്ന് കഴിഞ്ഞപ്പോള്‍ മറ്റൊന്ന് പിന്നീട് വീണ്ടും വീണ്ടും ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു, വളരെ വാചാലനായി ജഗതി ഉത്തരവും!

മല്ലികാസുകുമാരനും ജഗതിയും തമ്മിലുള്ള ബന്ധം അവസാനിച്ചത് ഇന്നോ ഇന്നലെയോ അല്ല. സുകുമാരനുമായുള്ള ബന്ധത്തില്‍ മുപ്പതിലധികം വയസ്സുള്ള മക്കളുള്ള ഒരമ്മൂമ്മയാണവരിന്ന്. ഇത്രയും കാലപ്പഴക്കമുള്ള ഒരു കാര്യത്തെപറ്റി ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ അവസാനിപ്പിക്കുന്നതിന് പകരം, തുടര്‍ച്ചയായി ബ്രിട്ടാസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനത്തിനുണ്ടായ സാഹചര്യങ്ങളും മറ്റും ഒരു പൊതുമാധ്യമത്തിലൂടെ വിവരിക്കപ്പെടുന്നത് ഇന്നത്തെ സമൂഹത്തിന് എന്ത് തരത്തിലാണ് ഗുണകരമാകുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം ബ്രിട്ടാസിന് നഷ്ടപ്പെട്ടതായി തോന്നി ചോദ്യങ്ങള്‍ കേട്ടപ്പോള്‍

അതൊക്കെ കാലങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയതല്ലെ ആ വിഷയം വിടാം " എന്നൊരു നിര്‍ദ്ദേശം ജഗതിയില്‍ നിന്നും ഉണ്ടാകാതിരുന്നത്, പൃഥ്വിരാജ് പിറക്കാതെ പോയമകനാണെന്ന് ' തോന്നിയിട്ടുണ്ടോ ? അങ്ങിനെ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ ബ്രിട്ടാസിനെക്കൊണ്ടെന്നെത്തിച്ചു. പ്രസ്തുത ചോദ്യത്തിന്

ഒരു വികൃതിച്ചിരിയോടെ ജഗതിയുടെ മറുപടിയും ഒക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നിയതിതാണ്

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനം ഇന്ന് ശസ്ത്രക്രിയ ചെയ്യുന്നതോടെ ആര്‍ക്കാണ് ലാഭം? ഇന്നത്തെ സമൂഹത്തിനെന്താണ് ഗുണം?
ബ്രിട്ടാസെന്ന സാമാന്യം ബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ജഗതിയെന്ന പേരുകേട്ട സിനിമാനടനും ഇതിലെന്താണ് ഗുണം?

Friday, June 18, 2010

യൂണിയന്‍കാരായ അധ്യാപകര്‍

ലോകത്ത് എല്ലായിപ്പോഴും നമുക്ക് ഇഷ്ടമില്ലാത്ത സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു നമ്മള്‍ പലതും ശ്രദ്ധിക്കുന്നില്ല, ഇനി കണ്ടാല്‍ തന്നെയും അവയൊന്നും നമ്മളെ ബാധിക്കുന്നില്ലെന്ന മട്ടിലെടുക്കുന്നു.

സംഭവങ്ങള്‍ നമ്മുടെ സ്വന്തം നാട്ടിലാണെങ്കില്‍ ചെറിയൊരു വ്യത്യാസം കണ്ടേക്കാം എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങിനെയല്ല, അത് നമ്മളെ വിഷമിപ്പിച്ചുകൊണ്ടിരിക്കും.

ഇന്നലെ ബ്ലോഗിലെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ വല്ലാതെ രക്തം തിളച്ചു, എത്ര ശ്രമിച്ചിട്ടും തണുപ്പിക്കാനാവുന്നില്ല.

ഇട്ടാവട്ടം ബ്ലോഗില്‍ ആരെങ്കിലും എന്തെങ്കിലും എഴുതിയതിന് നമ്മുടെ രക്തം തിളക്കേണ്ടകാര്യമുണ്ടോ എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം കാരണ മുണ്ട്,

റോട്ടിലൂടെ പോകുമ്പോള്‍ ഒരാള്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മാനസികമായി നിങ്ങളെ ഒരു പക്ഷെ അലട്ടിയെന്ന് വരില്ല കാരണം ഭ്രാന്തന്‍ മാര്‍ എന്തെല്ലാം ചെയ്യുന്നു എന്നാല്‍ നിങ്ങള്‍ക്ക് നല്ല അടുപ്പമുള്ള താത്പര്യമുള്ള ഒരാളാണെങ്കില്‍ തലം മാറുന്നു, അതാണിവിടേയും സംഭവിച്ചിരിക്കുന്നത്.

ഏറ്റവും താത്പര്യത്തോടെ വീക്ഷിക്കുന്ന ഒരു വര്‍ഗ്ഗമാണ് അധ്യാപകര്‍ എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെയൊക്കെ മനസ്സിലുള്ള അധ്യാപകര്‍ ഇന്ന് തുലോ കുറവാണെന്നതാണ് സത്യം, ഒന്നുകില്‍ വെറും അധ്യാപകജോലിക്കാരായി അധ:പതിക്കുന്നു അല്ലെങ്കില്‍ രാഷ്‌ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു.

ഒരധ്യാപകന് ഏറ്റവും അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഗുണം കുട്ടികളെ കുട്ടികളായി മാത്രം കാണാന്‍ സാധിക്കണമെന്നതാണ്. കുട്ടിയുടെ രാഷ്ട്രീയത്തിന്റെ കളറോ, സാമ്പത്തിക അവസ്ഥയോ, മതമോ, ജാതിയോ കുലമോ യാതൊന്നും ഒരു തലത്തിലും തരത്തിലും അധ്യാപകനെ ബാധിക്കാന്‍ പാടില്ല.

കാര്യങ്ങളെ വിലയിരുത്തുന്നത് സ്വതന്ത്രമായിട്ടാവണം ഇതൊന്നുമല്ലാതെ, ഒരു രാഷ്ട്രീയ യൂണിയന്‍കാരും സങ്കുജിത മനസ്കരുമായ അധ്യാപകരുണ്ടാവുമ്പോള്‍ ഇതുപോലുള്ള പോസ്റ്റുകള്‍ ബ്ലോഗുകളില്‍ ഉണ്ടാവുന്നു മറ്റു പലയിടത്തും പലതും സംഭവിക്കുന്നു.

സി.ബി.എസ്.സി യില്‍ പഠിച്ചവര്‍ക്ക് വേണ്ടി കേരളയുടെ പ്ലസ്സ് ടു അഡ്മിഷന്‍ വൈകിക്കേണ്ടതില്ല എന്നതിനെ ന്യായീകരിക്കുന്നതാണ് പോസ്റ്റിലെ വിഷയം. ഈ നിലപാടിനോട് യോജിച്ച് കൊണ്ട് ബ്ലോഗില്‍ വേറെയും പോസ്റ്റുകള്‍ വന്നിട്ടുണ്ട്, അടിസ്ഥാനപരമായി എനിക്കും സന്തോഷത്തോടെയല്ലെങ്കില്‍ പോലും ഈ നിലപാടിനോട് വിയോജിപ്പില്ല.

അതിനുള്ള കാരണം പക്ഷെ സി.ബി.എസ്.സി സിലബസ്സില്‍ പഠിച്ചകുട്ടികളോടുള്ള പ്രതികാരനടപടിയുടെഭാഗമായിട്ടല്ല, മറിച്ച് സി.ബി.എസ്.സി.യില്‍ പഠിച്ച ഒരു ചെറിയ വിഭാഗത്തിന്റേയെങ്കിലും ഉദ്ദേശശുദ്ധിയും; (വരുന്ന എന്‍‌ട്രന്‍സ് പരീക്ഷയില്‍ പ്ലസ്സ് ടുവിന്റെ മാര്‍ക്കും പരിഗണിക്കും, കേരള പ്ലസ്സ് ടുവില്‍ മാര്‍ക്ക് വാരിക്കൊരികൊടുക്കും അതിനാല്‍ പ്രൊഫെഷണല്‍ കോഴ്സിനെളുപ്പം ചേരാം എന്ന ചിന്ത); ഒപ്പം തന്നെ ഔദാര്യം സ്വീകരിക്കുന്നതിനോടുള്ള താത്പര്യമില്ലായ്മയും കൊണ്ടാണ്.

എന്നാല്‍ ഈ പോസ്റ്റില്‍ ഈ നിലപാടിനെ ന്യായീകരിക്കാന്‍ സ്വീകരിച്ച ശൈലി നോക്കുക; സി.ബി.സെ.സി യില്‍ പഠിച്ച കുട്ടികലെ പണക്കാരായും കേരള സിലബസ്സ് പഠിച്ചവരെ പാവപ്പെട്ടവരുമായി സങ്കുചിതമായി വിഭജിക്കുന്നു, പിന്നീട് ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയുമായി താരദമ്യം ചെയ്യുന്നു.

ആരാണീ പാവങ്ങള്‍? എന്താണതിന്റെ നിര്‍‌വചനം? ആരുടെ മക്കളാണ് പണക്കാര്‍? ദളിതര്‍ക്ക്, നിശ്ചിതവരുമാനമില്ലാത്ത മുസ്ലീങ്ങള്‍‍ക്കും ഈഴവര്‍ക്കും ഒ.ബി.സിക്കുമെല്ലാം സം‌വരണമില്ലേ? ഞാന്‍ ഒരു 'പാവം' സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവനാണ്, ( അപ്പോ ഞാന്‍ പാവമാണ്), തുടര്‍ന്ന് എഞ്ചിനീയറിങ്ങും സര്‍ക്കാര്‍ കോളേജില്‍ ( അപ്പോ പിന്നെ മഹാ പാവമാണ്), പക്ഷെ എന്റെ മകള്‍ സി.ബി.എസ്.സിയാണ് അവള്‍ പണക്കരിയാണ് സംശയമില്ല!

ഏതൊരു വ്യക്തിയുടേയും ആഗ്രഹം തങ്ങളുടെ മക്കള്‍ നല്ല നിലയില്‍ വളര്‍ന്ന് പഠിച്ചുയരണമെന്നുതന്നെയാണ്, അതെനിക്കായാലും ഏതു രാഷ്ട്രീയക്കാരനായാലും. കേരള സിലബസ്സ് മൊശമെന്നെനിക്കഭിപ്രായമില്ല എന്നാല്‍ സി.ബി.എസ്.സി സിലബസ്സ് കേരളയെ അപേക്ഷിച്ച് കഠിനമാണ്, ഒപ്പം ഇംഗ്ലീഷ് ഭാഷക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒരു കുട്ടിയെ കൂടുതല്‍ സ്വാധീനിക്കുക ബാല്യകാലത്തുള്ള അവന്റെ അധ്യായനകാലമാണ്. നിലവിലെ അവസ്ഥ എടുത്ത് നോക്കിയാല്‍ എന്തുകൊണ്ടും അവിടങ്ങളില്‍ സൗകര്യം കൂടുതലാണ്. അങ്ങിനെ പലതും അടിസ്ഥാനപ്പെടുത്തുമ്പോള്‍ സൗകര്യമുള്ളവര്‍ അവരുടെ കുട്ടികളെ അവിടേക്ക് പറഞ്ഞയക്കും.അതിനെ സങ്കുജിതമായി വിലയിരുത്തിയീട്ട് കര്യമില്ല. പക്കാ രാഷ്ട്രീയക്കാര്‍ക്ക് , അതും എന്നും പാവങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമുള്ള രാഷ്ട്രീയക്കാര്‍ക്ക് എങ്ങിനേയും അതിനെ വിലയിരുത്താം എന്നാല്‍ അതൊരധ്യാപകനാവുമ്പോള്‍ തലം മാറുന്നു.

പ്രസ്തുത പോസ്റ്റില്‍ സര്‍ക്കാര്‍ അധ്യാപകരുടെ കേമത്ത്വവും സി.ബി.എസ്.സി സ്വകാര്യ അധ്യാപകരുടെ കഴിവില്ലായ്മയും സൂചിപ്പിച്ചതുകണ്ടു അത്തരം ബാലിശമായതിനെയൊന്നും സൂചിപ്പിക്കുന്നില്ല, ഒപ്പം ഇഗ്ലീഷിനെയും ചെറുതായൊന്നു ഞൊണ്ടിയതും കണ്ടു, ഇത്തരം ഇടുങ്ങിയ ചിന്താഗതിയുള്ള അധ്യാപകജോലിക്കാരാണ് കേരളത്തിന്റെ ശാപമെന്നും സൂചിപ്പിച്ച് ബാക്കി വായനക്കാര്‍ക്ക് വിടുന്നു:

അടിക്കുറിപ്പ്:

ഇത് ഒരു വ്യക്തിയധിക്ഷേപമായി കാണാതിരിക്കുക, ഒരു നിലപാടിനോട് യോജിക്കാന്‍ അധ്യാപകരായവര്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പാടില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ഒരധ്യാപകന്റെ അല്ലെങ്കില്‍ അതുപോലെ ചിന്തിക്കുന്ന അധ്യാപകരുടെ ചിന്തയോടുള്ള ഒരു സി.ബി.എസ്.സി. പഠിച്ച കുട്ടിയുടെ പിതാവിന്റെ പ്രതികരണമാണ്, അധവാ പ്രസ്തുത ബ്ലോഗര്‍ ഒരു അധ്യാപകനല്ലെങ്കില്‍ ഈ പോസ്റ്റില്‍ ഖേദിക്കുന്നു:

Thursday, May 27, 2010

ഉമേഷും ആനന്ദും പിന്നെ ഞാനും

ഉമേഷിന്റെ ഈ പോസ്റ്റാണ് ഈ കുറിപ്പിന് പ്രധാന ആധാരം. അവിടെ ഒരു കമന്റിട്ടവസാനിപ്പിക്കാവുന്നതാണെങ്കിലും അതൊരു തര്‍ക്കത്തിലേക്ക് പോകുകയും ഞാന്‍ എഴുതുന്ന കമന്റിന്‍ലെ ചില ഭാഗങ്ങള്‍ ഞൊണ്ടിയെടുത്ത് അവിടേയും ഇവിടേയും തൊടാതെ ഉരുളുകയും സ്വയം വിജയം കൊണ്ടാടുകയും ചെയ്യുന്നതിനാലാണ് ഒരു മറുകുറി എഴുതാന്‍ മാത്രം ഉമേഷിന്റെ പോസ്റ്റിന് പ്രധാന്യം കൊടുക്കുന്നില്ലെങ്കില്‍ കൂടി അതിന് മുതിരുന്നത്.

തന്റെ ചെസ്സിലുള്ള അറിവ് നാട്ടാരെ അറിയിക്കാനായൊരു പോസ്റ്റിടാന്‍ ‍ ഉമേഷ് എന്നെ ഒരു ചവിട്ടുപടിയാക്കിയതില്‍ എനിക്ക് സന്തോഷമേയുള്ളു എന്നാദ്യമേ സൂചിപ്പിക്കട്ടെ.

" ഉമേഷിന്റെ ചെസ്സിലെ കഴിവ് പലര്‍ക്കും പണ്ടേ അറിവുള്ളതാണല്ലോ ചങ്ങായീ അതിനെന്തിനാ നിങ്ങളെ ചവിട്ടുപടിയക്കുന്നത്?" എന്ന് ചില സ്വതന്ത്രരും; ' ഓ ചവിട്ട് പടിയാക്കാന്‍ പറ്റിയ ഒരു പീസ്'

എന്ന് സ്വന്തം പേരുപോലും പറയാന്‍ പറ്റാത്ത ശിങ്കിടികളും ചിന്തിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തേക്കാം എന്നാല്‍ അതിനുള്ള മറുപടി ഞാനല്ല തരേണ്ടത് ഉമേഷിന്റെ സ്വന്തം മനസാക്ഷിയാണ്.

ഉമേഷിന്റെ ചെസ്സിലെ കഴിവോ , കണക്കിലെ കഴിവോ സംസ്കൃതത്തിലെ കഴിവോ അളക്കലൊന്നും എന്റെ ജോലിയല്ലാത്തതിനാല്‍ തുനിഞ്ഞിട്ടില്ല, തുനിയുന്നുമില്ല പക്ഷെ പുറത്ത് അദ്ദേഹം കാണിക്കുന്ന അഭിപ്രായപ്രകടനങ്ങളില്‍ എനിക്ക് വിയോജിപ്പുള്ളത്/ യോജിപ്പുള്ളത് തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്, തുടരുകയും ചെയ്യും.

വിഷയത്തിലേക്ക്:

പ്രസ്തുത പോസ്റ്റില്‍ എന്ത് ഭംഗിയായാണ് ആളുകളെ തെറ്റ് ധരിപ്പിക്കുന്നത് നോക്കുക!

ആനന്ദിനെപ്പോലുള്ള കളിക്കാരുടെ കളികളെ മനസ്സിലാക്കാനും വിമര്‍ശിക്കാനും ആനന്ദിനെക്കാള്‍ വളരെ മോശം കളിക്കാരനായ എനിക്കു് അവകാശമില്ല എന്നു് തറവാടി എന്ന ബ്ലോഗര്‍ അഭിപ്രായപ്പെട്ടു.


ഞാന്‍ അവിടെ എഴുതിയിരുന്ന കമന്റ് കാണുക:


ഒരു തമാശക്കാണെങ്കില്‍ പോലും ഒരാള്‍ ചെയ്തത് മണ്ടത്തരം അല്ലെങ്കില്‍ മണ്ടന്‍ എന്നൊക്കെ പരസ്യമായി പറയാന്‍/എഴുതാന്‍ അദ്ദേഹത്തിനേക്കാളും വെവരവും ബുദ്ധിയുമൊക്കെയുള്ള ആള്‍ക്കേ പറ്റൂ എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എന്തെ ആളുകള്‍ മനസ്സിലാക്കാത്തത്?

പിന്നീട് ഞാന്‍ ഒരു മറുപടിയായി എന്റെ കമന്റിനെ ഒന്നുകൂടി വ്യക്തമാക്കി:

ആനന്ദ് ലോകത്തിലെ നമ്പര്‍ വണ്‍ ചെസ്സ് ചാമ്പ്യനാണ്, എത്രയോ മത്സരങ്ങളിലൂടെയാണദ്ദേഹം ആ സ്ഥാനത്തിനര്‍ഹനായത്, അത്തരത്തിലുള്ള ഒരാളുടെ മൊത്തം പെര്‍ഫോമന്‍സില്‍ ഒരെലിമെന്റ് ഞോണ്ടിയെടുത്ത് ആനന്ദിന്റെ മണ്ടത്തരം എന്ന് പൊതു സദസ്സില്‍ അവതരിപ്പിച്ചതിനെയാണ് വിവരക്കേടെന്ന് പറഞ്ഞത്

എന്റെ ഈ അഭിപ്രായങ്ങളില്‍ നിന്നാണ് അദ്ദേഹം മുകളില്‍ സൂചിപ്പിച്ച നിലപാടിലെത്തിയത്, ഉമേഷ് കണ്ണടച്ചാല്‍ ലോകം ഇരുട്ടിലാവും എന്ന് ഉമേഷ് ചിന്തിക്കുന്നതിനെ എനിക്കെന്ത് ചെയ്യാനാവും?

***********************************************

(തറവാടിയുടെ അഭിപ്രായം ശരിയാണെങ്കില്‍ ഈ മത്സരത്തെ ആനന്ദൊഴികെ ആര്‍ക്കും വിശകലനം ചെയ്യാന്‍ പറ്റില്ല. ആനന്ദിനെക്കാൾ മോശമാണല്ലോ എല്ലാവരും!)

കളിയെ വിശകലനം ചെയ്യുന്നതിനെയാണോ , "ആനന്ദിന്റെ മണ്ടത്തരം" എന്ന സ്റ്റേറ്റ്മെന്റിനെയാണോ എന്റെ കമന്റുകള്‍ തടസ്സമാകുന്നതെന്ന് വായനക്കാര്‍ തീരുമാനിക്കുക.

*********************************

ആനന്ദിനെപ്പോലെയുള്ള കളിക്കാര്‍ എതിരാളിയുടെ തന്ത്രങ്ങളെപ്പറ്റി കൂടുതല്‍ അറിയാന്‍ മനഃപൂർ‌വ്വം മോശം നീക്കങ്ങള്‍ നടത്തും എന്നും മറ്റുമുള്ള മഹാവിജ്ഞാനങ്ങള്‍ പകർന്നുതരികയുണ്ടായി

എന്റെ കമന്റ്:

ലോകകിരീടം നേടാന്‍ തനിക്ക് ലഭ്യമായവയില്‍ എത്ര എണ്ണത്തില്‍ വിജയിക്കണം എന്ന് പൂര്‍ണ്ണ നിശ്ചയമുള്ള, വര്‍ഷങ്ങളായി ലോക ചാമ്പ്യനായ, ചെസ്സില്‍ വളരെ പ്രാഗല്‍ഭ്യം തെളിയിച്ചയാളാണ് ആനന്ദ്. തന്റെ ലക്ഷ്യം നന്നായറിയുന്ന അദ്ദേഹം മൊത്തം കളികളില്‍ പലനിലവാരമുള്ള കരുനീക്കങ്ങള്‍ ഉള്‍പ്പെടുത്തിയേക്കാം. അതില്‍ ചിലത് വിജയലക്ഷ്യത്തിനാകാം എതിരാളിയെ വിലയിരുത്തുന്നതിനാകാം മറ്റെന്തിനുമാകാം , എന്തായാലും ആത്യന്തികമായി അദ്ദേഹം ലക്ഷ്യം കാണുകയും ചെയ്തു. മൊത്തം കളികളിലൊന്നില്‍ എന്തോ ഉദ്ദേശത്തോടെയോ അല്ലാതെയോ അദ്ദേഹമെടുത്ത, ഒരു കരുനീക്കത്തെ അടിസ്ഥാനപ്പെടുത്തി ‘മണ്ടത്തരം’ എന്ന് വിമര്‍ശിക്കുന്നതിനെ വിവരക്കേടെന്നേ പറയാന്‍ പറ്റൂ.

ഈ അഭിപ്രായത്തെ, മഹാ വിഞ്ജാനമെന്നൊക്കെ കളിയാക്കാന്‍ താങ്കള്‍ക്കാവുന്നത് പഠിപ്പിന്റേയും കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നതിന്റേയും / ചിന്തയുടേയും കുഴപ്പം കൊണ്ടാണ്

****************************************

"ചെസ്സുകളിയും ഒരു കലയാണു്, കലയുടെ ഏതു നിര്‍‌വ്വചനമനുസരിച്ചു നോക്കിയാലും"

എന്ന താങ്കളുടെ മറുപടിക്കുള്ള മറുപടിയായാണ് ഞാന്‍

താങ്കള്‍ സൂചിപ്പിച്ചതുപോലെ ചെസ്സ് ഒരു കലയല്ല അതൊരു മെന്റല്‍/ ബ്രെയിന്‍ സ്പോര്‍ട്ട്സാണ്.എതിരാളിയെ പരാജയപ്പെടുത്തുക എന്ന കൃത്യമായ ലക്ഷ്യമുള്ള മത്സരമാണ് ചെസ്സ്. അതില്‍ ഒരാളുടെ ഓരോ മൂവും തീരുമാനിക്കുന്നത് എതിരാളിയുടെ മൂവും/ വരാനിരിക്കുന്ന മൂവിനെപറ്റിയുള്ള ഭാവനയുമാണ്. എന്ന കമന്റിട്ടത്, അതിനെ ഇപ്പോള്‍ താങ്കള്‍ മാറ്റിമറിച്ച് പുതിയ പോസ്റ്റില്‍,

ചെസ്സില്‍ കലയുടെ അംശമില്ലെന്നു തറവാടി എന്നൊക്കെ തട്ടിവിടുന്നു!

കണക്കില്‍ മിടുക്കനായ താങ്കള്‍ക്ക്, " അല്ല " എന്നതും " അംശമില്ല" എന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നറിയും എന്നാണെന്റെ വിശ്വാസം!

*********************************

ആനന്ദിന്റെ കളികളെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചിട്ടുമുണ്ടു്. ആനന്ദ് മാത്രമല്ല, പല മികച്ച കളിക്കാരുടെയും കളികളെപ്പറ്റി സംസാരിക്കുകയും അവര്‍ക്കു പറ്റിയ പിഴകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ടു്. അവര്‍ക്കൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തറവാടിക്കു് എന്തുകൊണ്ടു തോന്നുന്നു എന്നു മനസ്സിലാകുന്നില്ല.

ആനന്ദിനോട് താങ്കള്‍ അന്ന് " തന്റെ എന്തൊരു മണ്ടത്തരമായിരുന്നു ആ മൂവ്" എന്നായിരുന്നോ പറഞ്ഞത്? അങ്ങിനെ താങ്കള്‍ പറഞ്ഞപ്പോള്‍ താങ്കളുടെ ചുമലില്‍ തട്ടി ' വെല്‍ഡണ്‍! ഉമേഷ് താങ്കള്‍ അതുകണ്ട് പിടിച്ചല്ലോ ഇനി അങ്ങിനെ ചെയ്യില്ല ' എന്നൊക്കെയാണോ പറഞ്ഞത്? അറിയാന്‍ നല്ല താത്പര്യമുണ്ട്.

മറ്റുള്ള മികച്ചകളിക്കാരില്‍ ചിലരെ സൂചിപ്പിച്ച് " അവന്റെ മണ്ടത്തര" മെന്നുതന്നെയായിരിക്കും പറഞ്ഞിരിക്കുക അല്ലേ!അതുകേട്ടവര്‍ എല്ലാം താങ്കളെ അനുമോദിച്ചുംകാണും അല്ലെ?

ലോകത്തിലേ നമ്പര്‍ വണ്‍ ആയ ഒരു - ഏക ചാമ്പ്യന്റെ മൊത്തം കളികളില്‍ ഒരു മൂവ് അടര്‍ത്തിയെടുത്തി, മണ്ടത്തരം എന്ന് പറഞ്ഞാല്‍ അസഹിഷ്ണുവാകാതിരിക്കാന്‍ പറഞ്ഞവനും അവന്റെ ശിങ്കിടികള്‍ക്കും മാത്രമേ സാധിക്കൂ എന്നാണെന്റെ മതം.

Wednesday, March 24, 2010

ചതിക്കപ്പെടാതിരിക്കുക!

നാല് വര്‍ഷം മുമ്പ് കാറ് വാങ്ങിക്കുമ്പോള്‍ ഞാനൊരു extended warranty gold policy എടുത്തിരുന്നു. അഞ്ചുവര്‍ഷത്തേക്ക് unlimited mileage , എല്ലാ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സിസ്റ്റംസ് ഇതില്‍ കവര്‍ ചെയ്യുന്നുണ്ട്. ഒരുകണ്ടീഷന്‍ ഉള്ളത് ഈ അഞ്ചുവര്‍ഷം ഏജന്‍സിയില്‍ മാത്രം കൃത്യമായി സര്‍‌വീസ് ചെയ്യണമെന്നതാണ്. ഇന്‍ഷൂറന്‍സ് പോളിസി വാങ്ങിയത് അവരുടെ പ്രോഡക്ട് ബ്രോഷര്‍ നോക്കിയാണ്. പണമെല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ അവര്‍ ഒരു പോളിസി ഡോക്യുമെന്റ് തന്നു, പൈസ കൊടുത്തതിന് ശേഷമായതിനാല്‍ ഞാനത് കാര്യമായി നോക്കിയില്ല.

ഈയിടെ കാറിന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ അടക്കം ചില മെക്കാനിക്കല്‍ സാധനങ്ങള്‍ കേടായി മാറ്റേണ്ടിവന്നു. സര്‍‌വീസ് സെന്റെര്‍ ‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് ക്ലെയിം അയച്ചെങ്കിലും റിജെക്ടായി, കാരണം പറഞ്ഞിരിക്കുന്നതിങ്ങനെ: ഇവയെല്ലാം കവര്‍ ചെയ്യുന്നത് തന്നെയാണ് പക്ഷെ കാര്‍ 162000 KM ഓടിയതിനാല്‍ തരാന്‍ പറ്റില്ല കാരണം അത് വെയര്‍ & ടെയറില്‍ പെടുമെന്ന്!

മോടോറ് കാര്‍ ഓടുന്ന സാധനമാണ് വെയര്‍&ടെയര്‍ സ്വാഭാവികം, മാത്രമല്ല പ്രോഡക്ട് ബ്രോഷറില്‍ വെയര്‍&ടെയര്‍ുള്‍പ്പെടുത്തിയിട്ടുമുണ്ട്, എല്ലാം ശെരിവെച്ചെങ്കിലും ഒരു രക്ഷയുമില്ല അവസാനം ഞാന്‍ സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് സാധനം മാറ്റി.പോളിസിക്ക് കൊടുത്ത തുകയും , ഇത്രയും കാലം ഓതറൈസ്ഡ് ഡീലര്‍ സര്‌വീസ് സെന്ററില്‍ കൊടുത്ത അധിക പണവും നഷ്ടം! ഞാന്‍ പോളിസി ഡോക്യുമെന്റ് നോക്കി, ഒരു മൂലക്ക് അതും അവസാന പേജില്‍ ഒരു നോട്ടായി , വെയര്‍&ടെയര്‍ ഉള്‍പ്പെടില്ലെന്നും പറഞ്ഞിരിക്കുന്നു, അതായത് , പ്രോഡക്ട് ബ്രോഷറും പോളിസി വാങ്ങിയതിന് ശേഷം തരുന്ന ഡോക്യുമെന്റും രണ്ടും രണ്ട്!

എല്ലാ മീഡിയയിലും പോലീസിലും അറിയീക്കുമെന്ന് പറഞ്ഞെങ്കിലും ഒരു കുലുക്കവുമില്ല, അവന്റെ ആന വെബ് സൈറ്റില്‍ ഇപ്പോഴും വെയെര്‍ &ടെയര്‍ ഉള്‍പ്പെടുന്ന പ്രോഡക്ട് ബ്രോഷര്‍ ഇരിക്കുന്നു! ഞാനെന്തായാലും ഷെയിക്ക് മുഹമ്മദിനും/ ഗള്‍ഫ് ന്യൂസിനും മറ്റും കാര്യം അറിയീച്ചിട്ടുണ്ട് നോക്കാമല്ലോ എന്ത് നടക്കുമെന്ന്! ഒന്നും നടക്കില്ലെങ്കിലും ഇതൊരു പാഠമായി! എല്ലാവരോടും ഒരു മുന്നറിയീപ്പ്, യാതൊരുകാരണവശാലും ഇതുപോലുള്ള ചതികളില്‍ പെടരുത്!

Wednesday, March 03, 2010

അസാന്നിദ്ധ്യം

ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടനസമയത്ത് ഒരു പത്രത്തില്‍ 'മലയാളികളുടെ അഭിമാനം' എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നപ്പോള്‍ എഴുതണമെന്ന് കരുതിയെങ്കിലും ഇന്നത്തെ മലയാള പത്രങ്ങളുടെ പതിവ് ശൈലി എന്ന അനുമാനത്തില്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

എന്നാല്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തില്‍ മലയാളിയുടെ സാന്നിദ്ധ്യത്തെ പറ്റിയും അതിലെ ഇരുപത്തഞ്ചുപേരില്‍ ഒരാളായ മലയാളി സൂപര്‍ വൈസറെപറ്റിയും പല പത്രങ്ങളിലും മാസികകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും മറ്റും വായിക്കുമ്പോള്‍ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.

മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ടത്, ഒരു ആധുനിക കെട്ടിട നിര്‍മ്മാണത്തില്‍ ‍ Project Management , Design Consultant , Supervision Consultant , Main Contractor, Sub Contractors, Specialist Contractors തുടങ്ങിയ പല സ്ഥാപനങ്ങള്‍ ഉള്‍‍പ്പെടുന്നുണ്ടെന്നും അതുപോലെ ത്തന്നെ,

ജോലിക്കാരുടെ കാര്യമാണെങ്കില്‍, Project Director, Resident Engineer, Project Manager, Design Engineers, Supervision Engineers, Project Engineers തുടങ്ങിയ ഒരു വലിയ വിഭാഗമുണ്ടെന്നതാണ്; ഈ വിഭാഗമാണ് ഒരു പ്രോജെക്ടിനെ കണ്‍സ്പ്റ്റ് സ്റ്റേജ് മുതല്‍ വര്‍ക്കിങ്ങ് സ്റ്റേജുവരെയുള്ളത് ഡിസൈന്‍ ചെയ്യുന്നതും അതിലെ ഓരോ ഉപകരണങ്ങളും കെട്ടിടത്തിനുള്ളീല്‍ സ്ഥാപിക്കാന്‍ വേണ്ട ഡ്രോയിങ്ങുകളും, വിശദീകരണങ്ങളും, സ്പെസിഫിക്കേഷനും ഉണ്ടാക്കുന്നത്.

പിന്നീടാണ് ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി കെട്ടിടത്തിനുള്ളീല്‍ ഓരോ ഉപകരണങ്ങളും സ്ഥാപിക്കപ്പെടുന്നത് / നിര്‍മ്മിക്കപ്പെടുന്നത്, ഈ പ്രക്രിയയിലാവട്ടെ Construction Manager, Project Engineers, Site Engineers തുടങ്ങിയ വിഭാഗത്തിന്റേയും സേവനമുണ്ട്.

ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തില്‍, വളരെ സുപ്രധാനമായ Dy Project Director, Resident Engineer അടക്കം നിരവധി മലയാളി എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിച്ചിരിക്കെ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തവരില്‍ മലയാളി സാന്നിദ്ധ്യം നിര്‍മ്മാണപ്രക്രിയയുടെ താഴേകിടയിലുള്ള ഒരു സൂപര്‍ വൈസര്‍ പദവിയില്‍ മാത്രമൊതുങ്ങി? ( അല്ലെങ്കില്‍ ഒതുക്കി?)


വളരെ ആലങ്കാരികമായും 'മലയാളികളുടെ അഭിമാനമായും' അവതരിപ്പിക്കുന്ന മാധ്യമങ്ങളോട് പറയാനുള്ളത്;
മോഡേണ്‍ കെട്ടിട നിര്‍മ്മാണം എന്നത് നാട്ടില്‍ വീടുപണിപോലെയല്ലെന്നും, അയല്പക്കത്തെ വയറിങ്ങുകാരന്‍ രാജേട്ടന്‍റ്റെ കമ്മച്ചക്കണക്കും , പൈപ്പിടലും അല്ല മറിച്ച് മുകളില്‍ സൂചിപ്പിച്ച ഒരു വലിയ പ്രക്രിയയുടെ ആകെത്തുകയാണ്.

കണ്‍സെപ്റ്റില്‍ തുടങ്ങി നിരവധി ഡിസൈന്‍ പ്രക്രിയകളിലൂടെ വര്‍ക്കിങ്ങ് ഡ്രോയിങ്ങ് വരെയെത്തുമ്പോള്‍ Consultant/ Contractor/ Specialist Supplier തുടങ്ങിയ സ്ഥാപനങ്ങളിലെ നിരവധി ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ മാരുടെ കുറെ നാളുകളുടെ പ്രവര്‍ത്തനമുണ്ട്.

ഒരു ജോലിയേയും ഞാന്‍ വിലകുറച്ചുകാണുന്നില്ല എന്നാല്‍, ഈ മാസികകളില്‍ പറഞ്ഞത് വായിക്കുമ്പോള്‍ തോന്നുക, ഒരു സൂപര്‍ വൈസറുടെ നിരീക്ഷണത്തില്‍ കുറെ ഇലക്ട്രീഷ്യന്‍ മാര്‍ നിര്‍മ്മിക്കുകയാണ് കെട്ടിടങ്ങളിലെ സം‌വിധാനങ്ങള്‍ / ഉപകരണങ്ങള്‍ എന്നാണ്. ആധുനിക കെട്ടിടത്തിലെ ഏത് ഉപകരണം/ സം‌വിധാനമെടുത്താലും , ഒരു സൂപ്പര്‍ വൈസറുടെ പ്രവര്‍ത്തനം മറ്റുള്ളവരെ അപേക്ഷിച്ച് തുലോം കുറവാണ് അതായത്,

ഒരു Design Engineer, Concept Design ചെയ്ത് Specialist Supplier's Engineer Detailed Design ചെയ്തതിന് ശേഷം ഉണ്ടാക്കുന്ന വര്‍ക്കിങ്ങ് ഡ്റോയിങ്ങ് പ്രകാരം കുറച്ച് ഇലക്ട്രീഷ്യന്‍ മാരെക്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന താഴേനിലയിലുള്ള ഒരാളാണ് സൂപര്‍ വൈസര്‍ ഇത്തരം ഒരാളെ എന്തുകൊണ്ട് തിരഞ്ഞെടുത്ത വരില്‍ മലയാളി സന്നിദ്ധ്യമായി ഉള്‍പ്പെടുത്തി?

ഉത്തരം വളരെ ലളിതമാണ്, ഇവിടെ പേരെടുക്കാന്‍ വെമ്പുന്ന അറബ് / യൂറോപ്യന്‍ സമൂഹം കാലങ്ങളായി അവരുടെ നില നില്പ്പിനുവേണ്ടി മലയാളിയെ അടിച്ചമര്‍ത്തി, കൊച്ചാക്കി മൂലയില്‍ ഇരുത്തുന്നതിന്റെ ഏറ്റവും പുതിയ പ്രതിഫലനം മാത്രം.

എന്നാല്‍ മലയാളം മാധ്യമങ്ങളോട്, മലയാളിയുടെ പ്രവൃത്തികളെ പത്രങ്ങളിലൂടെ മാത്രം മനസ്സിലാക്കുന്ന ഒരു വലിയ സമൂഹത്തെ ഇതുപോലുള്ള വാര്‍ത്തകളിലൂടെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.

Tuesday, February 23, 2010

പേരില്ല പോസ്റ്റ്!

പത്തുവര്‍ഷമായി എനിക്ക് യു.എ.യില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയീട്ട്, അന്നുമുതല്‍ സ്ഥിരമായി കാര്‍ ഡ്രൈവ് ചെയ്യുന്നു. ഈ കഴിഞ്ഞ നോമ്പ് വരെ നാല് വര്‍ഷം ദിവസവും മുന്നൂറ് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോകുന്നതും വരുന്നതും. ഇത്രയും കാലം ഒരൊറ്റ ആക്സിഡെന്റ് പോലും ഞാന്‍ യു.എ.യില്‍ ഉണ്ടാക്കിയിട്ടില്ല, നാട്ടിലും.

ഇന്ന് രാവിലെ മുന്നിലുള്ളവന്‍ ഒരിക്കലും പ്രതീക്ഷിക്കാതെ സഡ്ഡന്‍ ബ്രേക്കിട്ടു എന്റെ കാര്‍ അവന്റെ കാറിന്റെ പിന്നില്‍ ഇടിച്ചു. റോട് ടാറിടാത്തതായതിനാല്‍ ബ്രേക്കിട്ടെങ്കിലും വണ്ടി മുന്നിലേക്ക് തന്നെ നീങ്ങി ഇടിക്കുകയായിരുന്നു. പൂര്‍ണ്ണമായും തെറ്റ് എന്റേത്, സേഫ് ഡിസ്റ്റന്‍സ് എന്നത് ഓടിക്കുന്ന റോടിനെയും അടിസ്ഥാനപ്പെടുത്തി തീരുമാനിക്കേണ്ട ഒന്നാണല്ലോ!.

എന്തിനെയൊക്കെ കുറ്റം പറഞ്ഞാലും ആക്സിഡെന്റ് സംഭവിക്കുന്നതിന് നമ്മള്‍ തന്നെയാണ് ഒരു പരിധിവരെ കുറ്റക്കാര്‍ എന്നാണീ അനുഭവം എന്നെ പഠിപ്പിക്കുന്നത്. അത് സംഭവിക്കുന്നതിന് തൊട്ടുമുമ്പ് എന്റ്റെ ശ്രദ്ധപോയിരുന്നു എന്നെനിക്കുറപ്പാണ് , ഒരു പക്ഷെ ഇതിനുമുമ്പും പലപ്പോഴും ശ്രദ്ധപോയിട്ടുണ്ടായിരിക്കും മറ്റെന്തോ കാരണം കൊണ്ട് ഇതുപോലെ സംഭവിക്കാത്തതാവും! ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുമോ ആ... അറിയില്ല! എന്തായാലും ആര്‍ക്കും ഒന്നും പറ്റിയില്ല, വണ്ടികളുടെ കേടുകള്‍ പൈസകൊണ്ട് ശെരിയാക്കാവുന്നതല്ലെയുള്ളൂ അത്രയും സമാധാനം.


ആയതിനാല്‍ വണ്ടി സ്ഥിരമായോടിക്കുന്നവരെ, എപ്പോ എങ്ങിനെ സംഭവിക്കുമെന്നറിയില്ല എന്നാല്‍ നിങ്ങള്‍ എപ്പോഴും ശ്രദ്ധാലുക്കളാകുക!

Monday, February 15, 2010

ഇന്‍ഡ്യന്‍ ബാങ്കുകളിലെ സെക്യൂരിറ്റി

സെക്യൂരിറ്റിയുടെ കാര്യത്തില്‍ ഇന്‍ഡ്യന്‍ ബാങ്കുകള്‍ വളരെ പിന്നിലാണെന്നാനെന്റെ അനുഭവം. ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും സിഗ്നേച്ചറും അറിയാമെങ്കില്‍ അയാളുടെ അക്കൗണ്ടില്‍ നിന്നും പണം അടിച്ചുമാറ്റാന്‍ വലിയ പണിയൊന്നുമില്ല.

എന്റെ പേരിലുള്ള ചെക്ക് മറ്റൊരാള്‍ക്ക് എന്റെ സൈന്‍ അറിയാമെങ്കില്‍ കാഷാക്കാം, ബാങ്കില്‍ ചെക്കുമായി വരുന്നവന്‍ ഞാനാണെന്ന് അവിടെ ഇരിക്കുന്നവര്‍ ഒരുതരത്തിലും പരിശോധിക്കുന്നില്ല. ഈ കര്യത്തില്‍ പിന്നേയും സഹിക്കാം കാരണം എന്റെ ചെക്ക് സൂക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ, നിങ്ങള്‍ ബാങ്കില്‍ ചെന്ന് cash withdraw form എടുത്ത് പേയീയുടെ ഭാഗത്ത് ‍ self / amount ഉം എഴുതി എന്റെ ഒപ്പിട്ടാലും നിങ്ങളോട് ഒരുത്തനും അക്കൗണ്ട് ഹോള്‍ഡര്‍ ആണോ മുമ്പില്‍ പൈസക്ക് നില്‍ക്കുന്നതെന്ന് പരിശോധിക്കില്ല, പൈസയും വാങ്ങിപോരാം.

നാട്ടില്‍ ഒഴിവ് കാലത്ത് പലതവണ പല രീതിയില്‍ പണം എടുത്തപ്പോഴും ഒരിക്കല്‍ പോലും എന്റെ ഒരുതരത്തിലുള്ള ഐഡെന്റിറ്റിയും ആരും ചോദിച്ചിട്ടില്ല. ഒരിക്കല്‍ സ്ലിപ്പില്‍ സാമാന്യം നല്ലൊരു തുക എഴുതി കൊടുത്തപ്പോള്‍ ചോദിച്ചത്, ' നിങ്ങളുടെ തന്നെയല്ലെ അക്കൗണ്ട്?' എന്ന് മാത്രമാണ്!

ഈയിടെ ഞാന്‍ ബാങ്കില്‍ വിളിച്ചു, മാനേജരെ കണക്ട് ചെയ്യിപ്പിച്ച് , എന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു, പേരും അതിന് ശേഷം ഞാന്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മണിമണിയായി അദ്ദേഹം ഉത്തരം തന്നു!. അദ്ദേഹത്തിനെങ്ങിനെ അറിയാം ഞാനാണ് വിളിച്ചതെന്ന്?

യു.എ.യില്‍ ചെക്കുമായി ചെന്നാല്‍, അത് കാഷ് ചെക്കാണെങ്കില്‍ പോലും ഐഡെന്റിറ്റി കാണിച്ചാലേ പണം കിട്ടൂ മാത്രമല്ല മോബൈല്‍ നംബര്‍ കൊടുക്കുകയും വേണം. കൊടുത്ത ചെക്കിനൊപ്പം നമ്മുടെ ഐഡെന്റിറ്റിയുടെ കോപ്പിയും ബാങ്കിലുള്ളവര്‍ സ്റ്റാപ്പിള്‍ ചെയ്ത് സൂക്ഷിക്കും.

ഇന്‍ഡ്യന്‍ ബാങ്കുകള്‍ സെക്യൂരിറ്റി കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! നമ്മുടെ അക്കൗണ്ടില്‍ നിന്നും ആരെങ്കിലും പൈസ അടിച്ചുമാറ്റിയാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ!

Saturday, February 13, 2010

ചൈനീസ് ചില്ലി ചിക്കന്‍

മിനിഞ്ഞാന്ന് ചൈനീസ് ന്യൂ ഇയര്‍ പ്രമാണിച്ച് പാര്‍ട്ടിയായിരുന്നു. മേശമേല്‍ നിരന്ന വിഭവങ്ങളില്‍ നോക്കുമ്പോള്‍ എന്തൊക്കെയോ ജീവജാലങ്ങള്‍ കണ്ണില്‍ നിറഞ്ഞു അതില്‍ ചൈനീസ് രീതിയില്‍ കരയുകയും നോക്കുകയും ചെയ്ത കോഴിയും ആടും ഉണ്ടായിരുന്നു.

ചിക്കന്‍ ചില്ലിക്ക് തൃശ്ശൂരിലെ ചൈന ഗേറ്റ് റെസ്റ്റോറന്റില്‍ കിട്ടുന്നതിനേക്കാള്‍ നല്ല സ്വാദുണ്ടായിരുന്നു. എന്നിട്ടും ചവച്ചരക്കുമ്പോള്‍ കോഴി ചനീസ് ശൈലിയില്‍(?) എന്നെ നോക്കിയപ്പോള്‍ സ്വാദെല്ലാം പമ്പ കടന്നു , ഒരു വിധത്തില്‍ വിഷമിച്ച് ചവച്ചരച്ചിറക്കി.

വലതു വശത്തിരുന്ന റെന്‍ 'ദിസ് ഈസ് ഗുഡ്' എന്നും പറഞ്ഞ വിളമ്പിയ മട്ടണ്‍ ഫ്രൈക്ക് ലബനീസ് സഫാദി റസ്റ്റോറെന്റില്‍ കിട്ടുന്ന മട്ടണ്‍ ചോപ്സിനേക്കാള്‍ നല്ല സ്വാദ്! ചവച്ചിറക്കുമ്പോള്‍ ചൈനീസ് ആട് എന്റെ മുന്നില്‍ നിന്ന് ചൈനയില്‍ കരഞ്ഞു , അതോടെ ആ സ്വാദും പോയി!

ഇടക്ക് ഒരു രസത്തിന് കറങ്ങിവന്ന് നിന്ന ചിക്കന്‍ കോണ്‍ സൂപ്പില്‍ സ്പൂണ്‍ ഇട്ടു, ഓ! ഇതാണ് സൂപ്പ്! എന്നാല്‍ അതിലെ കോണും ചിക്കന്‍ തരിയും ഒരുമിച്ചിരുന്ന് ചൈനീസ് ശൈലിയില്‍ എന്നെ തുറിച്ച് നോക്കി, സൂപ്പിന് വല്ലാത്ത കൈപ്പനുഭവപ്പെട്ടു.

ഇന്നലെ കാലികറ്റ് പാരഗണിലായിരുന്നു ഡിന്നര്‍, കോണ്‍ ചിക്കന്‍ സൂപ്പിനും ചിക്കന്‍ സിക്സ്റ്റിഫൈവിനും, കോഴിക്കറിക്കും , ചിക്കന്‍ സ്റ്റ്യൂ വിനും സ്വാദൊക്കെയുണ്ടായിരുന്നു. വേവ് സ്വല്പ്പം കുറഞ്ഞ ചിക്കന്‍ സിക്സ്റ്റിഫൈ ചവച്ചരക്കുമ്പോള്‍ പോലും ചിക്കന്‍ കരഞ്ഞില്ല ചിരിച്ചുമില്ല! ഞാനെല്ലാം അകത്താക്കി! യാതൊരു വിഷമവുമില്ലാതെ!

Tuesday, February 09, 2010

വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!

ദിവസവും ജബല്‍ അലിയിലെ താമസസ്ഥലത്തുനിന്നും അബുദാബിയിലുള്ള ഓഫീസിലേക്ക് നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രധാനമായും സംഗീതവും മലയാളം റേഡിയോ ശ്രവിക്കലുമൊക്കെയാണ് പ്രധാന പറ്റിപാടി. ഈയിടെ മലയാളം റേഡിയോ ചാനലുകള്‍ കൂടിയിട്ടുണ്ട്. വല്ലപ്പോഴും ദുബായിലെ എഫ് എം കേള്‍ക്കുന്ന പരിപാടിയുണ്ട്.

എല്ലാ വര്‍ഷവും റേഡിയോയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിമാനയാത്ര സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ നാട്ടിലേക്കായിരുന്നു പോയതെന്നാണോര്‍മ്മ. ഇത്തവണ മലേഷ്യയിലേക്കോ മറ്റോ ആണെന്ന് തോന്നുന്നു നല്ല കാര്യം. ആഘോഷങ്ങള്‍ എപ്പോഴും നല്ലതുതന്നെ, അതില്‍ ശ്രോതാക്കളെ പങ്കെടുപ്പിക്കുന്നതും നല്ലത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന ചിലത് കാണുമ്പോള്‍ വിമര്‍ശിക്കേണ്ടത് റേഡിയോയെയാണോ അതോ മത്സരാര്‍ത്ഥികളെയാണോ എന്ന് എന്നെപ്പോലുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍!

ഇതുപോലുള്ള ഒരു യാത്ര തരപ്പെടുത്തുമ്പോള്‍ ഫില്‍ട്ടെറിങ്ങ് തീര്‍ച്ചയായും വേണ്ടിവരും, അതിന് മാനദണ്ടം നിശ്ചയിക്കേണ്ടത് റേഡിയോയാണ്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ അത് സ്വരൂപിക്കാന്‍ എസ്.എം.എസ് പോലുള്ള അംഗീകൃതമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോടും വിയോജിപ്പില്ല. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ്, റേഡിയോയില്‍ നിന്നും വരുന്ന ഫോണ്‍ കാള്‍ സംബോധന ചെയ്യെണ്ടത് റേഡിയോയുടെ പേരിനൊപ്പം യാത്ര സ്ഥലവും മറ്റും പറഞ്ഞാവണം എന്നൊരു മാര്‍ക്കെറ്റിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഒരു മത്സരാര്‍ത്ഥി പ്രസ്തുത വാചകം പറഞ്ഞത് കേട്ടപ്പോള്‍ കഷ്ടം തോന്നി.


അതിലെന്താണിത്രക്ക് ചൊടിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ക്ക് പങ്കെടുക്കാം പങ്കെടുപ്പിക്കുന്ന റേഡിയോയുടെ പേരും വിളിച്ച് ഫോണ്‍ അറ്റെന്‍ഡ് ചെയ്യാം വേണമെങ്കില്‍ എല്ലയിപ്പോഴും ഏത് ഫോണ്‍ കാളിനും ഇതുപോലെ ചെയ്യാം!. ഇനി മറ്റൊരു കൂട്ടര്‍ ഒരിക്കല്‍ ഇതുപോലെ മറ്റൊരു പരിപാടി സംഘടിപ്പിച്ച്, എന്നും രാവിലെ മൂത്രം കുടിക്കണം അപ്പോള്‍ നിങ്ങള്‍ക്ക് അംഗത്വം കിട്ടും എന്ന് പറഞ്ഞാല്‍ അതു ചെയ്യാനും ആളുണ്ടാവും തീര്‍ച്ച കാരണം വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കാന്‍ തയ്യാറാള്ള ആളുകള്‍ ഉണ്ടെന്ന തിരിച്ചറിവാണല്ലോ ഇതുപോലുള്ളവക്കുള്ള പ്രചോദനമാകുന്നത്.

ചില ന്യൂസ് വായനക്കാര്‍!

ഇന്ന രാവിലെയുള്ള ന്യൂസ് വായന/ ഡിസ്കഷനില്‍ ആസ്ട്രേലിയയില്‍ പോകുന്ന ഡ്രെസ്സ് ഡിസൈന്‍, കുക്കിങ്ങ് പഠന വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമയി ബന്ധപ്പെട്ട് റേഡിയോ ജോക്കി ഷാബു പറഞ്ഞത് ഇന്‍ഡ്യക്ക് തിരിച്ചടിയായെന്നാണ്!

പഠനം എന്ന പേരും പറഞ്ഞ് അന്യദേശത്ത് പാര്‍ട്ട് ടൈം ജോലിചെയ്യാനും സ്ഥിരതാമസമാക്കാനും ഉന്നം വെച്ച് പോകുന്ന കുറച്ച് ബാര്‍ബര്‍ പഠന വിദ്യാര്‍ത്ഥികള്‍ക്കും കുക്കിങ്ങ് പഠനവിദ്യാര്‍ത്തികള്‍ക്കും ആസ്ട്രേലിയ നിയന്ത്രണം വെച്ചതുകൊണ്ട് ഇന്‍ഡ്യക്ക് 'തിരിച്ചടി' എന്നൊക്കെ പറയുന്നത് തിരിച്ചടി എന്ന വാക്കിന്റെ അര്‍ത്ഥമറിയാഞ്ഞിട്ടോ അതോ ഇന്‍ഡ്യയെന്ന മഹാരാജ്യത്തെ മനസ്സിലാക്കാഞ്ഞിട്ടോ?

Sunday, February 07, 2010

ഗൂഗിളിനൊരു തുറന്ന കത്ത് ബ്ലോഗറിനും.

എന്റെ പൊന്നാര ചങ്ങായീ ഗൂഗിളേ, ഏത് കോത്തായത്തുകാരനും എത്ര മെയില്‍ ഐഡിയും തുടങ്ങാമെന്നുള്ള പരിപാടിയൊന്ന് നിര്‍ത്തൂ പ്ലീസ്!

കയ്യില്‍ പഞ്ഞികിട്ടിയാല്‍ കൂട്ടിക്കെട്ടി തലയിണവെക്കാനോ , കിടക്കയാക്കാനോ, പനിവന്നാല്‍ നെറ്റിയില്‍ വെള്ളം ഒഴിച്ച് വെക്കാനോ , ഊതിപറപ്പിച്ച് കളിക്കാനോ , വെള്ളം ഇറ്റിറ്റായി വായില്‍ ഒഴിക്കാനുമൊക്കെ ഉപയോഗിക്കുന്നവരാണെന്ന് തോന്നിയിട്ടാവും നിങ്ങള്‍ ഇതുപോലുള്ള സൗകര്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കുന്നു എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി,

വലത്തെ അയല്‍‌പക്കത്തുള്ളവന്റെ കക്കൂസില്‍ മുക്കി ഇടത്തെ അയല്‍‌പക്കത്തുള്ളവന്റെ മൂക്കില്‍ വെക്കാന്‍ മുമ്പിലുള്ള അയല്‍‌ക്കാരനോട് പിന്നിലെ അയല്‍‌ക്കാരന്റെ പഞ്ഞി മോഷ്ടിക്കുവാന്‍ പഞ്ഞികൊടുക്കുന്നവരാണ് ഇന്നുള്ളവര്‍ എന്ന് തിരിച്ചറിയുക!

അതുകൊണ്ട് ദയവായി ഒരാള്‍ക്ക് എത്ര ഗൂഗിള്‍ അക്കൗണ്ട് വേണമെങ്കിലും തുടങ്ങാമെന്ന സൗകര്യം ദയവായി പിന്‍‌വലിച്ചാലും. ഒരാള്‍ക്ക് ഒരു ഐഡി, കൂടിയാല്‍ രണ്ട്. ഒരു ഐഡി തുടങ്ങാന്‍ ഇന്‍‌വിറ്റേഷന്‍ വേണമെന്ന് നിര്‍ബന്ധമാക്കിയാലും.ദിവസവും നൂറ് കണക്കിന് മലയാളം ബ്ലോഗ് ഐഡികള്‍ തുടങ്ങുന്നത് നിര്‍ത്തലാക്കാന്‍ അതേ ഒരു മാര്‍ഗ്ഗമായി ഞാന്‍ കാണുന്നുള്ളൂ.

സുന്ദര സ്വപ്നം!

ഒരു വ്യക്തിക്ക് ഒരു ജി.മെയില്‍ അക്കൗണ്ട് = ഒരു ബ്ലോഗര്‍ ഐഡി
ജി മെയില്‍ അക്കൗണ്ട് ഇന്‍‌വിറ്റേഷന്‍ കണ്ട്രോള്‍ഡ് റെജിസ്റ്റ്രേഷന്‍

ഹോ! ആലോചിക്കുമ്പോളേ കുളിര് കോരുന്നു! പക്ഷേങ്കില് ഇതൊക്കെ നടക്കുമോ?
നടപ്പിലാക്കിയാല്‍ ഗൂഗിളേ സത്യായിട്ടും അനക്ക് പുണ്യം കിട്ടും! ഞമ്മക്ക് ത്തിരി സമാധാനവും ;)

Thursday, January 28, 2010

ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!

യോഗ്യതകള്‍:

1.അറബി ഭാഷയില്‍ നിന്നുള്ള പേരായിരിക്കണം.
2.ചെറുതോ വലുതോ ആയ ഒരു കുറ്റവും ഇന്നേവരെ ചെയ്തവനാകരുത്
3.ഒരിക്കല്‍ പോലും പോലീസ് സ്റ്റേഷനില്‍ ഇന്നേവരെ പോയവനായിരിക്കരുത്.
4.ജോലി ചെയ്ത/ കച്ചവടം ചെയ്ത വരുമാനത്തില്‍ ജീവിച്ചവനായിരിക്കണം.
5.ബാങ്ക് ലോണ്‍ ഉള്ളത് കുഴപ്പമില്ലെങ്കിലും ഒരിക്കല്‍ പോലും മാസഘടു തെറ്റിച്ചവനായിരിക്കരുത്.
6.തനിക്ക് കൂടുതല്‍ വയസ്സുള്ളവരെ ബഹുമാനിക്കുന്നവനായിരിക്കണം
7.ബാപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും സ്നേഹിക്കുന്നവനും നോക്കുന്നവനും ആകണം
8.മറ്റുസമുദായക്കാരോട് വളരെ സ്നേഹത്തില്‍ ജീവിക്കുന്നവായിരിക്കണം.
9.ഇന്‍ഡ്യന്‍ ഭരണ ഘടന അക്ഷരം പ്രതി അനുസരിക്കുന്നവനായിരിക്കണം.
10.കള്ള് കുടിക്കുന്നവനും വ്യഭിചരിക്കുന്നവനും ആയിരിക്കരുത്.
11.ദൈവ/മത വിശ്വാസിയായിരിക്കണം എന്നാല്‍ അന്ധവിശ്വാസിയാവരുത്.
12.മതത്തിലെ അനാചരങ്ങളെ ഉള്‍ക്കൊള്ളാത്തവനായിരിക്കണം.
13.പൗരോഹത്യത്തെ അംഗീകരിക്കുന്നവനാവരുത്.
14.സൗദി തുടങ്ങിയ രാജ്യങ്ങളോട് മറ്റൊരു രാജ്യമെന്നതില്‍ കൂടുതല്‍ യാതൊരു പ്രത്യേകതയും ഉള്ളവനായിരിക്കരുത്.

ഇത്രയും ഉണ്ടെങ്കില്‍ ഭീകരവാദിയാവാന്‍ നിങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു: ഇനി വേണ്ടത് ഒരു കാരണമാണ്
കാരണം പലപ്പോഴും ഉണ്ടാകും ഈയിടെ ഒരു കാരണമുണ്ടായിട്ടുണ്ട്, ഉപയോഗപ്പെടുത്തുക!

മുഖം മൂടി പര്‍ദ്ദയിട്ടാല്‍ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കാനാവില്ലെന്നും അതിനാല്‍ മുഖം മൂടി പര്‍ദ്ദയിടുന്നവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ മുഖം മൂടി മാറ്റണം അല്ലാത്തപക്ഷം വോട്ട് ചെയ്യെണ്ട എന്ന തരത്തിലുള്ള ഒരു നിയമം വന്നിട്ടുണ്ട്. എന്നാല്‍ ഇത് മുസ്ലീമിനെതിരെയാണെന്ന് പറഞ്ഞ് അപ്പീലിന് ഒരു ചെറിയ കൂട്ടം മുസ്ലീം പേരുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

അതിന് കോടതി തീര്‍പ്പാക്കുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ, അതൊക്കെ കോടതി ചെയ്യും. നിങ്ങള്‍ അതു നോക്കണ്ട. സാമാന്യ ബോധമുള്ള ആര്‍ക്കും യോജിക്കാവുന്ന, യാതൊരുതരത്തിലും ഇസ്ലാം മതത്തോട് അനീതി പുലര്‍ത്താത്ത, ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും സ്വാഗതം ചെയ്ത ഈ നിയമത്തെ നിങ്ങള്‍ മൂകമായി സ്വാഗതം ചെയ്താല്‍ പോര, എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നു എന്ന് സത്യസന്ഥമായി പ്രകടിപ്പിക്കുക! പോസ്റ്റിടാം അല്ലെങ്കില്‍ പോസ്റ്റിന് കമന്റിടാം.

ചെയ്യുന്നത് വങ്കത്തരമാണെന്ന് അറിയാവുന്ന അപ്പീലിന് പോയവര്‍ പോലും താങ്കളുടെ അഭിപ്രായത്തെ കണ്ടില്ലെന്ന് വെച്ചേക്കാം എന്നാല്‍ മറ്റുചിലര്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. അവര്‍ നിങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യും!

ഒരു ശതമാനം മാത്രമാണ് അപ്പീലിനുപോയവരെങ്കില്‍ പോലും യഥാര്‍ത്ഥ മുസ്ലീം നിയമം പാലിക്കുന്നവര്‍ ആ ഒരു ശതമാന മാണെന്നൊക്കെ പറഞ്ഞേക്കാം. നിങ്ങള്‍ അപ്പോഴും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടിരിക്കും. പക്ഷെ കേള്‍ക്കുന്നവന്‍ സമ്മതിക്കില്ല; നിങ്ങളല്ല മറിച്ച് അപ്പീലിന് പോയവരാണ് ശെരി എന്ന തരത്തില്‍ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കും, നിങ്ങള്‍ സൗദിയിലോ പാക്കിസ്ഥാനിലോ പോകണം എന്ന് പറയും!

അപ്പോള്‍ നിങ്ങള്‍ പറഞ്ഞിരിക്കണം: ' സുഹൃത്തേ ഞങ്ങള്‍ ആ ചെറുഗ്രൂപ്പ് പറഞ്ഞതിനെ എതിര്‍ക്കുന്നവരാണ്, അവര്‍ സത്യമല്ല പറയുന്നത്, ഇസ്ലാം മതത്തില്‍ ഇല്ലാത്ത അല്ലെങ്കില്‍ അപ്രധാനമായ ഒരു കാര്യത്തെ മുന്‍ നിര്‍ത്തിയാണ് അപ്പീലിന് പോയത് ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല' പല കാര്യങ്ങള്‍ പറഞ്ഞ് അവസാനം നിങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ പൂര്‍ണ്ണമായും യോഗ്യത നേടിക്കഴിഞ്ഞു:

മറന്നു, നിങ്ങള്‍ എന്തിനാണ് ഭീകരവാദി ആവുന്നത് പറഞ്ഞില്ലല്ലോ പറയാം: ഭീകരവാദത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഭീകരവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍!

Tuesday, January 26, 2010

ഖല്ലി വല്ലി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായിലെ റോടുകളിലൂടെ പോകുന്ന വാഹനങ്ങളുടെ സ്പീഡ് ചെക്ക് ചെയ്യുന്ന റഡാര്‍ കേമറകള്‍ വളരെ കുറവായിരുന്നു. ദുബായ് അബുദാബി ഹൈവേയായ ഷെയിക്ക് സായിദ് റോടില്‍ ട്രേഡ് സെന്റര്‍ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്നാണോര്‍മ്മ.

100 km/Hr കൂടിയ വേഗത അനുവദിച്ചിരുന്ന ഈ ഹൈവേയില്‍ 20% ടോളറന്‍സും അനുവദിച്ചിരുന്നു അതായത് 120 km/Hr കൂടിയ വേഗതയില്‍ കാറോടിച്ചാല്‍ മാത്രമേ കേമറ ഫോട്ടോ എടുക്കുകയും നൂറ് ദിര്‍ഹം ഫൈന്‍ ഈടാക്കുകയും ചെയ്യുകയുള്ളു. ഈ ഹൈവേയുടെ തുടക്കത്തില്‍ രണ്ട് വശത്തുമായി കുറച്ച് കെട്ടിടങ്ങള്‍മാത്രമാണുണ്ടായിരുന്നത് അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ നില്‍ക്കുന്നയിടം കഴിഞ്ഞാല്‍ 120 km/Hr അനുവദനീയമാണ് മാത്രമല്ല അബുദാബി ബോര്‍ഡര്‍ വരെ അധികം കേമറകള്‍ ഉണ്ടായിരുന്നില്ല. ബോര്‍ഡര്‍ കഴിഞ്ഞാല്‍ അബുദാബി വരെയുള്ള നൂറ്റമ്പത് കിലോമീറ്ററില്‍ അവിടവിടെ കേമറകള്‍ ഉണ്ടെങ്കിലും അക്കാലത്തൊന്നും 160 km/Hr വരെ പ്രവര്‍ത്തിക്കാറില്ലായിരുന്നു എന്നാണനുഭവം.


കാലം പോകുന്നതനുസരിച്ച് കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു, അപകടങ്ങള്‍ കൂടി മരണങ്ങളും സീരിയസ് അവസ്ഥകളും ഉണ്ടായിക്കൊണ്ടിരുന്നു. ദുബായ് ട്രാഫിക് കണ്ട്രോള്‍ ബോര്‍ഡ് വിലയിരുത്തലില്‍ നിന്നും അപകടത്തിനുള്ള പ്രധാന കാരണം ഓവര്‍ സ്പീഡ് ആണെന്ന് കണ്ടു. അതുകൊണ്ട് തന്നെ വേഗത കുറക്കാന്‍ പല രീതിയിലും അവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കണിശമായി പിന്‍പറ്റാന്‍ ആളുകളെ അവബോധിപ്പിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് കേമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും വന്നുകൊണ്ടിരുന്നു.


ഷെയിക്ക് സായിദ് റോടിന്റെ തുടക്കത്തില്‍ കുറച്ച് കെട്ടിടങ്ങളുണ്ടായിരുന്നതില്‍ നിന്നും ജബല്‍ അലില്‍ വരെ കെട്ടിടങ്ങള്‍ റോടിന്റെ രണ്ട് വശത്തും പുതിയതായി ഉണ്ടായി , റോടില്‍ വാഹനങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചു , അപകടവും! ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും തുടര്‍ന്നു. സ്പീഡ് ലിമിറ്റ് ടോളറന്‍സ് 20% ത്തില്‍ നിന്നും 10% ആയി കുറച്ചു. അതായത് 100 km/Hr അനുവദനീയമുള്ളിടത്ത് 120 km/Hr ന് പകരം 110 km/Hr വേഗതയില്‍ കാറോടിക്കുമ്പോള്‍ കേമറ ഫോട്ടോ എടുത്ത് ഫൈന്‍ ഇടാന്‍ തുടങ്ങി!

വിലയിരുത്തലുകള്‍ പിന്നേയും നടന്നു, നിയമം കര്‍ശനമാക്കാന്‍ ഫൈന്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി. അതായത് 100 km/Hr ലിമിറ്റുള്ളിടത്ത് 110 km/Hr ഓടിച്ചാല്‍ ചുമത്തുന്ന ഫൈനും 120 km/Hr ചുമത്തുന്നതും 150 km/Hr ചുമത്തുന്നതും വളരെ വ്യത്യാസമാക്കി.

ഒരു കാലത്ത് ഷെയിക്ക് സായിദ് റോടിലൂടെ 150 km/Hr ല്‍ ' ഖല്ലി വല്ലി 100 ദിര്‍ഹം ' എന്ന് വീമ്പിളക്കി കാറോടിച്ചിരുന്നവന് ഇന്നത് ചെയ്യാനാവുന്നില്ല കാരണം ഇന്നത് ചെയ്താല്‍ ഒരു മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം തന്നെയങ്ങ് ഫൈനിനത്തില്‍ പോകും. അന്ന് ' ഖല്ലി വല്ലി ' എന്ന് പറഞ്ഞവന്‍ ഇന്ന് പറയുന്നത് മറ്റൊന്നാണ്, , ' പൈസ പിടുങ്ങാന്‍ ഇവന്മാര്‍ ഓരോന്ന് കൊണ്ട് വരുന്നത് കണ്ടില്ലേ! '
ചിലര്‍ സ്വല്പ്പം കൂടി കടക്കും ' ഇവര്‍ക്കൊക്കെ പിച്ചയെടുത്തൂടേ!? ' എന്ന് ചോദിക്കും ഒപ്പം ഒരു വാക്കും ചേര്‍ക്കും ചിലര്‍, ' നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുമോ ഈ അഹങ്കാരം! '.

ഓരോ റോടിലും തുടക്കത്തില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് അനുവദിച്ചിട്ടുള്ള സ്പീഡ് ; വലിയ ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ' ഈ റോഡ് റഡാറില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ' ഇതിനൊക്കെ പുറമെ ഓരോ കേമറക്ക് മുമ്പും ' ശ്രദ്ധിക്കൂ മുമ്പില്‍ റഡാര്‍ കേമറയുണ്ട്' എന്ന വലിയ ബോര്‍ഡ് വെച്ചിട്ടുണ്ട്.ഇതിനൊക്കെ പുറമെ ഓരോ ദിവസവും പേപ്പറിലും റേഡിയോയിലും തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടേയും ട്രാഫിക് ബോര്‍ഡ് അവബോധവും നടത്തുന്നുണ്ട്.

ഈ വിമര്‍ശകര്‍ എന്ന പേരില്‍ അധിക്ഷേപിക്കുന്നവര്‍ ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ ഒന്നുമല്ല, വിമര്‍ശനമെന്ന പേരില്‍ അവര്‍ നടത്തുന്ന അധിക്ഷേപത്തിന് കണ്ണെന്തിന്? കാതെന്തിന്? വായ മാത്രം മതിയല്ലൊ!

രാജാവിനേക്കാള്‍ രാജഭക്തികൂടിയിട്ടൊന്നുമല്ല ഇന്നലെ ഒരു പഴയ പരിചയക്കാരന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്; ' ഇവരൊന്നും നേരാവില്ല റോടില്‍ കേമറവെച്ച് ആളുകളെ കൊള്ളയടിക്കയല്ലെ?' ' പിന്നീട് ദീര്‍ഘനിശ്വാസം; ആ എന്ത് ചെയ്യാം അവരുടെ നാടല്ലെ എല്ലാം സഹിക്കതന്നെ!'അദ്ദേഹത്തിന് രണ്ട് ദിവസം മുമ്പ് എണ്ണൂറ് ദിര്‍ഹം ഫൈനടിച്ചത്രെ!

Sunday, January 24, 2010

അമ്മയെ തല്ലിയാലും!

രണ്ടാം തവണയാണ് ഒരു ബ്ലോഗ് എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ആദ്യത്തെ തവണ സന്തോഷത്തോടെയായിരുന്നെങ്കില്‍ ഇത്തവണ അതല്ല കാരണം പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നത് എന്നതുതന്നെ.

പ്രതീക്ഷിക്കുന്നത് കിട്ടാതിരിക്കുന്നത് പ്രതീക്ഷിച്ചവന്റെ കുഴപ്പമല്ലെ എന്ന് ചിന്തിക്കുന്നവരോട് , പ്രതീക്ഷ അര്‍പ്പിച്ചത് ഒരു വ്യക്തിയില്‍ നിന്നല്ല മറിച്ച് അധ്യാപകരുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് രണ്ടും രണ്ടാണ്.
ഇത്രയും മുഖവുരക്ക് കാരണം ഇന്ന് പ്രസ്തുത ബ്ലോഗില്‍ വന്ന ഒരു പോസ്റ്റാണ്.

അധ്യാപകര്‍ എന്നാല്‍ കാര്യങ്ങളെ സ്വതന്ത്രമായി സമീപിച്ച് കാര്യങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കി വിലയിരുത്തുന്നവരാവണം എന്നതാണ് എന്റെ ആഗ്രഹം അത്തരം ആളുകള്‍ മാത്രമെ അധ്യാപകരാവാന്‍ യോഗ്യരാവുന്നുള്ളൂ ചുരുങ്ങിയത് എന്റെ കാഴ്ചപ്പാടില്‍. ഒരു കക്ഷിരാഷ്ട്രീയക്കാരനെപ്പോലെയോ മതവാതിയെപ്പോലെയോ നിരീശ്വരവാദിയെയെപ്പോലെയോ ആവരുത്. തീര്‍ച്ചയായും രാഷ്ട്രീയമില്ലാത്തവരായിരിക്കണം അധ്യാപകര്‍ എന്നൊരിക്കലും വിവക്ഷിച്ചില്ല എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും വര്‍ഗീയതക്കുമൊക്കെ പുറത്തായിരിക്കണം അധ്യാപകന്റെ നിലപാടുകള്‍.

ഒരധ്യാപക കൂട്ടായ്മയില്‍ ഇതുപോലൊരു പാതി-വിവരപോസ്റ്റ് പോസ്റ്റാക്കി, സദാചാരമാനദണ്ടത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്ന സാദാ ബ്ലോഗറായി അധ്യാപകന്‍(ര്‍) മാറുന്ന ദയനീയ കഴ്ചയാണ് എന്റെ ദുഖത്തിന് കാരണം.

ഈ പോസ്റ്റ് ഈയിടെ മറ്റൊരു ബ്ലോഗര്‍ പോസ്റ്റാക്കിയിരുന്നു. കണ്ട / അറിഞ്ഞ / കേട്ട ഒരു കാര്യം ഒരു ബ്ലോഗര്‍ പോസ്റ്റുന്നതില്‍ ഒരു തെറ്റുമില്ല. ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെങ്കില്‍ പോലും പ്രസ്തുത ബ്ലോഗറുടെ സ്വാതന്ത്ര്യമായേ അതിനെ കാണേണ്ടതുള്ളു. എന്നാല്‍ അധ്യാപകരുടെ ഒരു കൂട്ടായ്മ ഇതേ വിഷയം ഒരു വ്യക്തി ബ്ലോഗര്‍ ചെയ്യുന്നതുപോലെ ആകുമ്പോഴാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നത്.

കുട്ടികളുമായി ബന്ധപ്പെട്ട ഒരു വിഷയം ഒരു സാധാരണക്കാരനെ അപേക്ഷിച്ച് അധ്യാപകന്‍ കൂടുതല്‍ ശ്രദ്ധിക്കും, അവിടെ ദേശത്തിനോ രാജ്യത്തിനോ ഒക്കെയുള്ള പ്രാധാന്യം തുലോം കുറവാണ്. അതുകൊണ്ട് തന്നെ സൗദി അറേബ്യ എന്ന ഒരു പുറം രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ലഭ്യമായ മാര്‍ഗ്ഗത്തിലൂടെ ആളുകളെ അറിയീക്കുന്നതില്‍ തെറ്റൊന്നുമില്ല തന്നെ. എന്നാല്‍ എങ്ങിനെ, എന്തുദ്ദേശത്തില്‍ ,എന്തടിസ്ഥാനത്തില്‍ ആര് അവതരിപ്പിക്കുന്നു എന്നതാണ് ശെരിയും തെറ്റും തീരുമാനിക്കുന്നത്.


'ഒരു സ്കൂളില്‍ നടന്ന ശിക്ഷാനടപടി നോക്കൂ' എന്ന തലത്തില്‍ ആളുകളെ അറിയീക്കാനാണെന്ന വ്യാജ്യേനയാണ് പോസ്റ്റ് അവതരിപ്പിക്കുന്നത്. ഭീകരമായ ശിക്ഷാ നടപടി എന്ന് എഴുതുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. തെറ്റിനെ വളരെ നിസ്സാരവല്‍ക്കരിച്ച് ശിക്ഷയെ അതിഭീകരമാക്കി അവതരിപ്പിക്കുന്നു. ശിക്ഷ ലഭിച്ച പ്രവൃത്തിയെപ്പറ്റി കൂടുതലൊന്നും പോസ്റ്റില്‍ ലഭ്യമല്ല (അറിയുന്നില്ല) , എന്നാല്‍ ശിക്ഷയെപ്പറ്റി വളരെ വ്യക്തമായും ലഭ്യമാണ്. പ്രവൃത്തിയെപറ്റി പൂര്‍ണ്ണമായ വിവരമില്ലാതെ(അടിസ്ഥാനപ്പെടുത്താതെ) ശിക്ഷയെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നു! പിന്നീട് അമ്മയെതല്ലിയാലും രണ്ടല്ലെ അപ്പോ ഇതിനേയും ന്യായീകരിക്കാന്‍ ആളുണ്ടാവും എന്ന് പോസ്റ്റുടമ സഹതപിക്കുന്നു അതോ പരിഹസിക്കുകയോ?

പോസ്റ്റിനെ കുറിച്ച് വിലയിരുത്തുന്നതിന് മുമ്പ്, ഇതുപ്പൊലുള്ള പോസ്റ്റുകള്‍ ഇനി പ്രസിദ്ധീകരിക്കുമ്പോള്‍ ഉദ്ദേശശുദ്ധി സ്വയമെങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന ഒരു വിനീത അഭ്യാര്‍ത്ഥനയുണ്ട് കാരണം അധ്യാപകര്‍ക്ക് വില നല്‍കുന്ന ഒരുവനായതുകൊണ്ട്തന്നെ!

വിഷയത്തിലേക്ക്!

'അമ്മയെ തല്ലിയാലും രണ്ടഭിപ്രായം' എന്ന നല്ല പ്രയോഗത്തെ ' അമ്മയെതല്ലിയാലും രണ്ടഭിപ്രായം അല്ലെ? ' എന്ന് പരിഹാസ്യത്തോടെ ദുഖത്തില്‍ ചോദിക്കുന്ന കപട സദാചാരക്കാരാണ് വഷളാക്കിയത്.

കാര്യങ്ങളെ വിലയിരുത്താന്‍ നിര്‍ബന്ധമായും അടിസ്ഥാനപ്പെടുത്തേണ്ടതിനെയെല്ലാം മറന്ന്, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നു. കപടസദാചഅരത്തെ മുന്‍ നിര്‍ത്തി വിധിക്കുന്നു ഭാഗ്യവശാല്‍ ഇവര്‍ക്ക് ഒറ്റ വിധിയേ ഉള്ളൂ 'തെറ്റ്' ശെരി ഇവര്‍ക്കില്ല തന്നെ! ഇവിടേയും സംഭവിച്ചത് അതുതന്നെ!

ഒരു കൊച്ചുകുട്ടി എന്ന വൈകാരികത ഒരു വശത്ത്, മറുവശത്തോ രണ്ട് വര്‍ഷം തടവ് പിന്നെ കുറെ ചാട്ടവാറടിയും(?) ഓ ഭയങ്കരം മഹാ അപരാധമല്ലെ ഇത് അവര്‍ വിധിച്ചു കഴിഞ്ഞു പിന്നെ ഒരു പരിഹാസം ' അല്ല ഇതിനെ ന്യായീകരിക്കുന്നവരും കാണും അമ്മയെ തല്ലിയാലും രണ്ടാണല്ലോ!'

ഇല്ല ബഹുമാന്യ അധ്യാപകരെ, അമ്മയെ തല്ലിയാലും അച്ഛനേ തല്ലിയാലും ശെരിയായി വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കാണൂ അല്ലെങ്കില്‍ ഉണ്ടാകൂ പക്ഷെ ബന്ധം/ പ്രായം/ തുടങ്ങി പതിനായിരം വൈകാരികങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കാണും ഉദാഹരണം ഈ പോസ്റ്റുതന്നെ!
ഇവിടെ ഞാന്‍ വിധിക്കുന്നില്ല കാരണം എനിക്കാവശ്യമായ വിവരങ്ങള്‍ ഇല്ല എന്നതുതന്നെ! അത് കൊണ്ട് തന്നെ ഞാന്‍ മൂന്നാമത്തെ കൂട്ടത്തില്‍ പെടുന്നു അതായത് തീരുമാനിക്കാനുള്ള വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തെറ്റെന്നും ശെരിയെന്നും പറയുന്നില്ല. നിങ്ങളെപ്പോലുള്ളവര്‍ക്ക് അടിസ്ഥാനം പ്രായം vs ശിക്ഷ മാത്രമാണ് അപ്പോള്‍ വിധിയും എളുപ്പമാണ്. നിങ്ങള്‍ വിധിക്കൂ പക്ഷെ മറ്റുള്ളവരെ പരിഹസിക്കരുത് കാരണം അപ്പോള്‍ നിങ്ങള്‍ കപടസദാചാരത്തിന്റെ കാവല്‍ഭടന്മാരായി തരം താഴുന്നു.

മനുഷ്യന്റെ ഏറ്റവും അടുത്ത-പാവനമായ- ബന്ധമുള്ളത് നൊന്ത് പെറ്റ കുറെ സഹിച്ച അയാളുടെ അമ്മയുമായാണ്. ആ ഒരൊറ്റ കാരണം കൊണ്ട് അവരെ എന്തിന്റെ പേരിലായാലും മകന്‍ അടിക്കാന്‍ പാടില്ല എന്ന വിധി ധിക്കാരികളുടേയും കപട സദാചാരകാവല്‍ ഭടന്‍ മാരുടേതുമാണ്. അതുകൊണ്ടാണ് അമ്മയെ തല്ലിയാലും ഒരു വാക്കേ പാടുള്ളൂ എന്ന് ആഗ്രഹിക്കാന്‍ കാരണം.

അവരാവട്ടെ ചെയ്ത പ്രവൃത്തിയെ വിലയിരുത്താതെ അമ്മ എന്ന ഒറ്റ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമ്മക്കൊപ്പം നിന്ന് തീരുമാനമെടുക്കുന്നു വിധിക്കുന്നു എന്തുതന്നെയായാലും മകന്‍ അമ്മയെ അടിക്കാന്‍ പാടില്ല! കാര്യങ്ങള്‍ ശെരിയായി വിശകലനം ചെയ്തപ്പോള്‍ മകനൊപ്പം നില്‍ക്കേണ്ടിവന്നവരെ പരിഹസിച്ചീ ചോദ്യം ചോദിക്കുന്നു. അമ്മ ചെയ്ത വേശ്യാവൃത്തിയെ ഇക്കൂട്ടര്‍ കാണുന്നില്ല അറിയുന്നില്ല, ഇവര്‍ കാണുന്നത് മകന്‍ അമ്മയെ അടിച്ചത് മാത്രമാണ്!

മകന്‍ അമ്മയെ അടിച്ചാല്‍ മകന്‍-അമ്മ ബന്ധമല്ല ആദ്യം നോക്കേണ്ടത്. അമ്മ ചെയ്ത പ്രവൃത്തിയാണ്. ചെയ്ത പ്രവൃത്തിയും ബന്ധവും എല്ലാം ഉള്‍ക്കൊണ്ട് വിശകലനം ചെയ്ത് വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കിട്ടൂ അത് മകനൊപ്പമാകാം അമ്മക്കൊപ്പമാകാം. എന്നാല്‍ വൈകാരികമായി നിലപാടെടുക്കുമ്പോള്‍ രണ്ടഭിപ്രായം വരും സ്വാഭാവികം അത് മകന്റേയോ അമ്മയുടേയോ തെറ്റല്ല നിലപാടെടുക്കുന്നവുടേതാണ്.

ഈ പോസ്റ്റില്‍ വിഷയമായ ശിക്ഷയും പണ്ട് നമ്മുടെ കേരളത്തില്‍ മലയാളം പറഞ്ഞതിനുള്ള ശിക്ഷയും തമ്മില്‍ കോറിലേറ്റ് ചെയ്തത് രസിച്ചു. അവിടെ എന്റെ അഭിപ്രായവുമായി സാമ്യമുള്ളതിനാലാണ് ഈ പോസ്റ്റിട്ടതും.

സൗദിയില്‍ നടന്ന കൊച്ചുകുട്ടി മോബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ലഭിച്ച ശിക്ഷയെപ്പറ്റി, എനിക്കൊരഭിപ്രായം പറയാനുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും ലഭ്യമല്ല. പോസ്റ്റില്‍ തന്നെ പറയുന്നു കുട്ടിയുമായി പ്രിന്‍സിപ്പല്‍ പിടിവലി നടന്നിട്ടുണ്ടെന്ന്! അതെന്തോ ആവട്ടെ, അവിടെ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥചിത്രമില്ലാതെ എന്തിനാ സാറന്മാരെ ഇതുപോലെ വിധിക്കുന്നത്? സൗദി അറേബിയയെ ഇസ്ലാമുമായി കൂട്ടിക്കെട്ടാമെന്നതാണോ അതോ മുകളില്‍ സൂചിപ്പിച്ച സദാചാരമാണോ ചേതോവികാരം? എന്തുതന്നെയായാലും ഒരു വാര്‍ത്ത ബ്ലോഗില്‍ പോസ്റ്റുന്നതില്‍ ഒരു അഭിപ്രായക്കേടുമില്ല എന്നാല്‍ വിധിക്കുമ്പോള്‍ കുറച്ച് അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കീ വിലയിരുത്തുചെയ്യണമെന്ന ആഗ്രഹമുണ്ട് കാരണം ഈ ബ്ലോഗ് കുറെ അധ്യാപകരുടെ ഒരു കൂട്ടായ്മയല്ലെ ഒരധ്യാപകന്റെ സ്വകാര്യബ്ലോഗല്ലല്ലോ , അല്ലെ?

Wednesday, January 20, 2010

ചിലര്‍ ചില സമയങ്ങളില്‍!

പൊന്നാനി എം.ഇ.എസ് കോളേജിലെ നാരായണന്‍ മാഷുടെ വിഷയം മലയാളമാണ്. 
അദ്ദേഹത്തിന് ഡിഗ്രിയുള്ളതും മലയാളം എം.എ യിലാണ്. കണക്കും ശാസ്ത്രവുമൊക്കെ അടിസ്ഥാനമായി അദ്ദേഹത്തിന് അറിവുണ്ട് എന്നതും ശെരിതന്നെ എന്നാല്‍ റിലേറ്റിവിറ്റി തിയറത്തെപ്പറ്റി അറിയാനും ഓപ്റ്റിക്കല്‍ കേബിളും കോപ്പര്‍ കേബിളും തമ്മിലുള്ള ഗുണദോഷങ്ങളെപ്പറ്റി മനസ്സിലാക്കാനും അദ്ദേഹത്തെയല്ല ഊര്‍ജ്ജ തന്ത്രത്തില്‍ ഡിഗ്രിയുള്ള , വത്സലടീച്ചറെയാണ് സമീപിക്കേണ്ടത്. വയര്‍ ലെസ്സ് കമ്മ്യൂണിക്കേഷനെപ്പറ്റി നാരായണന്‍ മാഷ് വിഡ്ഡിത്തരം പറഞ്ഞു എന്ന് പറയുന്നവനാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഡി. ഒപ്പം വായിക്കാവുന്നത്!

Wednesday, January 13, 2010

ചില ബ്ലോഗര്‍ മാരുടെ കാര്യം!

എന്റെ ബ്ലോഗില്‍ പ്രതിപാതിക്കാന്‍ മാത്രം ഗുണ/ദോഷമോ ഉണ്ടായിട്ടല്ല താത്പര്യമില്ലെങ്കില്‍ പോലും ചിലവ്യക്തികളേയോ /കാര്യങ്ങളെപറ്റിയോ പോസ്റ്റിടേണ്ടിവരുന്നത് ചിലരുടെ തെറ്റായ നടപടികള്‍ സൂചിപ്പിക്കാനാണ്.

വ്യക്തിയിലധിഷ്ടിതമാണെങ്കിലും പൊതു മാധ്യമമായ ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലീഷ് ചെയ്തതാല്‍ പിന്നീട് പ്രസ്തുത പോസ്റ്റില്‍ ബ്ലോഗര്‍ക്കുള്ള അവകാശവും വായനക്കാരനുമുള്ള അവകാശവും തമ്മില്‍ ഒറ്റ വ്യത്യാസമേയുള്ളൂ പോസ്റ്റിന്‍ മേലുള്ള അഡ്മിന്‍ പവര്‍!

ഒരു പോസ്റ്റില്‍ സ്വന്തം ഐഡെന്റിറ്റി വ്യക്തമാക്കി അഭിപ്രായം പറയുന്ന ബ്ലോഗറുടെ കമന്റിനെ എന്തിന്റെ പേരിലായാലും അഡ്മിന്‍ പവര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യുന്നത് വലിയ കാര്യമല്ലെന്ന് ചില ബ്ലോഗര്‍മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ബ്ലോഗില്‍ പോസ്റ്റ് വന്നാല്‍ വായിക്കുന്നവന്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം, ചില പ്രത്യേക വ്യക്തികള്‍ക്കാണ് പോസ്റ്റെന്നുണ്ടെങ്കില്‍ ബ്ലോഗിനെ അവര്‍ക്ക് വേണ്ടിമാത്രമാക്കുന്നതാണ് അതിന്റെ രീതി.

പോസ്റ്റെഴുതുക എന്നിട്ട് സകല അഗ്രിഗേറ്ററിലും പ്രദര്‍ശിപ്പിക്കുക കമന്റുകള്‍ പൊതു ഗ്രൂപ്പിലേക്ക് കടത്തിവിടുക. അസഹ്യമായ വല്ല അഭിപ്രായ പ്രകടനവും കണ്ട് പ്രതികരിച്ചാല്‍ ' ഞങ്ങള്‍ കുറച്ചാളുകള്‍ ' ചര്‍ച്ചിക്കുകയാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ അഭിപ്രായത്തെ ഒഴിവാക്കുക!

എന്റെ കമന്റിന് എനിക്ക് നല്ല വിലയുള്ളതിനാല്‍ വീണ്ടും ഇവിടെ പോസ്റ്റുന്നു
!

Monday, January 11, 2010

സക്കറിയാ ഇത് വേണ്ടായിരുന്നു!

താങ്കളുടെ അഭിപ്രായം പൊതുവേദിയില്‍ പ്രകടിപ്പിച്ചതിന് താങ്കളെ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ കയ്യേറ്റം ചെയ്തതായി വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു.

അവര്‍ ഡി.വൈ.എഫ്.ഐ ക്കാരാകയാല്‍ ഭരണവും പോലീസും അവരുടേതാണെന്നും അതുകൊണ്ട് തന്നെ പരാതികൊടുത്താല്‍ വാദി പ്രതിയായി താന്‍ ഉള്ളില്‍ കിടക്കേണ്ടിവരും അതുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ലെന്നും പറഞ്ഞല്ലോ!

താങ്കളുടെ നിലപാട് ഭരിക്കുന്നവരോടുള്ള വിശ്വാസക്കുറവായി വിലയിരുത്തപ്പെടും അതാവട്ടെ തന്നെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിനേക്കാള്‍ കേമമാണ് എന്ന ഉദ്ദേശത്തിലാണെങ്കില്‍ പോലും എനിക്കോ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്കോ വിയോജിപ്പാണുള്ളത്!

കാരണം,

ജനമറിയുന്ന , സം‌സ്കാരിക-സാഹിത്യപ്രവര്‍ത്തകന്‍/ കര്‍ത്താവായ താങ്കളെപ്പോലുള്ള ഒരാളോട് ഇതുപോലുള്ള ഒരു ഗുണ്ടായിസം നടന്നിട്ട് അതിനോട് പരാതിയില്ലാ എന്നത് ഒന്നുകില്‍ താങ്കളിലെ ഭീരുത്വമായികാണുന്നു അത് എന്നെപ്പോലുള്ളവരുടെ ഭീരുത്വത്തെ വര്‍ദ്ധിപ്പിക്കുന്നു!

താങ്കള്‍ പരാധികൊടുക്കുക, ഈ നീച കൃത്യം ചെയ്തവരെ ശിക്ഷിപ്പിക്കുക അങ്ങിനെ നമ്മുടെ നാട്ടില്‍ ആരായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നുറപ്പുവരുത്തുക എന്നെപ്പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുക!

Sunday, January 10, 2010

മാറുക!

ഒരു പരിധിവരെ അച്ഛനമ്മമാരുടെ ആത്മവിശാസമില്ലായ്മയില്‍ നിന്നുമുണ്ടാകുന്ന ഭയമാണ് മക്കളോട് തമാശരൂപേണയെങ്കില്‍ പോലും, ' ഞങ്ങള്‍ക്ക് വയസ്സാല്‍ നിങ്ങള്‍ നോക്കുമല്ലോ അല്ലെ? (നോക്കണേ!)' എന്ന് ചോദിക്കാന്‍ ( അപേക്ഷിക്കാന്‍ ) കാരണം. തങ്ങള്‍ക്ക് വയസ്സായാല്‍ നോക്കാനുള്ളതാണ് കുട്ടികള്‍ എന്ന് ചിന്തിച്ചാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ വളര്‍ത്തുന്നത് വളര്‍ച്ചയുടെ പല ഘട്ടത്തില്‍ അച്ഛനമ്മാമര്‍ ഇതുപോലുള്ള വാക്കുകളിലൂടെ ഇതുറപ്പ് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

എന്റെ ഉപ്പ എന്നോടോ സഹോദരങ്ങളോടോ ഈ വാക്കുകള്‍ /സൂചനകള്‍ പറയുന്നത് കേള്‍ക്കാത്തതുകൊണ്ടല്ല മറിച്ച് കൊടുക്കല്‍ വാങ്ങലില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പറ്റാത്ത ബന്ധമാണ് കുട്ടികളുമായുണ്ടാവേണ്ടത് എന്നതുകൊണ്ടാണ് അച്ഛനമ്മമാരുടെ ഈ ചിന്താഗതിയോട് ഒരിക്കലും യോജിക്കാനാവാത്തത്.

' ഇവനെയൊക്കെ സ്നേഹിച്ചിട്ടെന്താകാര്യം? കല്യാണം കഴിഞ്ഞാന്‍ പിന്നെ പെണ്‍ വീട്ടുകാരുമാത്രമാവുമല്ലോ! ' എന്ന് മകനെ ചൂണ്ടി സംസാരിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്! അമ്മക്ക് പകരം അച്ഛനാനെങ്കില്‍, സ്നേഹത്തിന് പകരം ' പഠിപ്പിച്ചിട്ടെന്താ' എന്ന് മാറ്റം വരുത്തുമെന്ന് മാത്രം!.

'നമ്മള്‍ നമ്മുടെ അച്ഛനമ്മമാരെ നോക്കിയിട്ടുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ നമ്മളെ നോക്കും' എന്ന് ചിലര്‍ സൂചിപ്പിക്കുന്ന ത്വത്വത്തോട് യോജിക്കാനാവാത്തതും അതില്‍ അടങ്ങിയിട്ടുള്ള 'കണ്ടീഷന്‍' കൊണ്ട് തന്നെയാണ്.

രസകരമായ കാര്യം പണമാണിവിടെയെല്ലാം മുഖ്യം എന്നതാണ്!.

ആയതിനാല്‍ അച്ഛനമ്മമാരേ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കൂ. നിങ്ങളുടെ ജീവിതകാലം സമാധാനമായും സന്തോഷമായും പൂര്‍ത്തിയാക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ് മക്കളുടെയല്ല അതിന് വേണ്ടത് നിങ്ങള്‍ തന്നെ സ്വയം ചെയ്യൂ. അഭിമാനമുള്ള , ആത്മവിശ്വാസമുള്ള അച്ഛനമ്മമാരാവൂ നിങ്ങള്‍!

Tuesday, January 05, 2010

ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമയത്ത് അതുവരെ നല്‍കിയിരുന്ന പേര് മാറ്റി രാജ്യത്തിന്റെ ഭരണകര്‍ത്താവിന്റെ പേരിട്ടതിലൂടെ ഒരു സാധാരണ മനുഷ്യനും ഭരണകര്‍‌ത്താവും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് ദുബായ് ഭരണാധികാരി ഇന്നലെ ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തിയത്.

നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ ബുര്‍ജ് ദുബായ് എന്നായിരുന്നു കെട്ടിടത്തിന്റെ പേര് ഇന്നലെ ഉദ്ഘാടന സമയം മുതല്‍ അത് ബുര്‍ജ് ഖലീഫ എന്നാക്കിമാറ്റപ്പെട്ടു.

ഏഴ് എമിറേറ്റുകളുള്ള യു.എ.യി. എന്ന രാജ്യത്തെ അബുദാബി എന്ന എമിറേറ്റിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക മലയാളികളും ഈ മാറ്റത്തെ സന്തോഷത്തോടെയല്ല വരവേറ്റത് എന്നതാണ് സത്യം. ഇതിനുള്ള പ്രധാനകാരണം ദുബായിയോടുള്ള കറ കളഞ്ഞ സ്നേഹമാണ്. ഇതിന് പുറമെ എല്ലായിടത്തുമുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെ പിടികൂടിയതും രക്ഷപ്പെടുത്താന്‍ അബുദാബി വന്നതും അത് മുതലാക്കിയെന്ന ഒരു തോന്നലുമൊക്കെയാണ്. ലോകത്തൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി ദുബായെയും പിടിച്ചപ്പോള്‍, ആ പ്രതിസന്ധി രാജ്യത്തിനുള്ളിലെ ഒന്നായി കണ്ട് തലസ്ഥാന-എമിറേറ്റായ അബൂദബി വന്നതിവര്‍ മറക്കുന്നു. ഈ മറവി ഷെയിഖ് മുഹമ്മദിനുണ്ടായില്ല അതാണ് അദ്ദേഹത്തിന്റെ വ്യത്യാസവും.

എന്തുകൊണ്ടാണ് മലയാളി ദുബായിയെ സ്നേഹിക്കുന്നതെന്ന് നോക്കുക. ദുബായ് എന്ന രാജ്യത്തെയല്ല മലയാളി സ്നേഹിച്ചത് ദുബായിലെ ഭരണകര്‍ത്താക്കളെയായിരുന്നു. ആദ്യത്തെ ഷെയിഖ് റാഷിദും, പിന്നെ വന്ന ഷെയിഖ് മക്സ്തൂമും ഇപ്പോഴുള്ള ഷെയിഖ് മുഹമ്മദുമെല്ലാം ഇന്‍ഡ്യക്കാരെ പ്രത്യേകിച്ചും മലയാളിയോട് ദയ കാണിച്ചു, തുടര്‍ന്നുവന്ന ഈ ദയ ഭരണകര്‍ത്താക്കളില്‍ നിന്നും വിട്ടത് ദുബായി എന്ന എമിറേറ്റിനോടായിമാറി.

ദുബായിലെ ഭരണകര്‍ത്താക്കളെപ്പോലെത്തന്നെ, തുടക്കം മുതല്‍ അബുദാബിയിലെ ഭരണകര്‍ത്താവായ ( ദുബായ് അടക്കം യു.എ.ഇ യുടേയും) ഷെയിഖ് സായിദും, ഇന്‍ഡ്യക്കാരോട് , മലയാളിയോട് പ്രത്യേക മമതയായിരുന്നു. എന്നാല്‍ ഈയിടെ മാത്രം ഭരണത്തില്‍ വന്ന ഷെയിഖ് സായിദിന്റെ മകന്‍ ഷെയിഖ് ഖലീഫയുടെ നിലപാട് വ്യക്തമാക്കാത്തതും മുകളില്‍ സൂചിപ്പിച്ച മലയാളിക്ക് ദുഖം കൂട്ടി എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാവണം സായിദിന്റെ പേരായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നിവര്‍ ദീര്‍ഘനിശ്വാസം വിടുന്നതും.

എന്നും ദുബായില്‍ ജീവിക്കുകയും രണ്ടിടത്തും ജോലിചെയ്യുകയും ഉണ്ടെങ്കിലും മാനസികമായി ഇന്നും ഞാനൊരു ദുബായിക്കാരനാണ്. എന്നാല്‍ മോശം സമയത്ത് ഞങ്ങള്‍ ഒന്നാണെന്ന് പറഞ്ഞ് അബൂദാബിയെ കെട്ടിപ്പിടിക്കുകയും നല്ലസമയത്ത് 'എന്റേത്' എന്ന ഇടുങ്ങിയ ചിന്തയില്ലാത്തതുമാണ് നല്ലൊരു മനുഷ്യന്റെ ഗുണം അത് ഇതുപോലൊരു മഹാ സംഭവത്തിലൂടെ വിളിച്ചുപറയുന്നത് ചെറിയകാര്യമല്ല!, അതാണിന്നലെ ഈ പേര് മാറ്റത്തിലൂടെ ഷെയിഖ് മുഹമ്മദ് ചെയ്തത്.

Sunday, January 03, 2010

ഡോക്ടര്‍മാരുടെ സമയം

സമയനിഷ്ടയില്‍ പൊതുവെ പിന്നാക്കമാണ് ഒട്ട് മുക്ക ഡോക്ടര്‍മാരും എന്നാണെന്റെ അനുഭവം. മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ടതിനാല്‍ സമയത്തിന് ഏറ്റവും പ്രാമുഖ്യം നല്‍കേണ്ട ഡോക്ടര്‍മാരുടെ ഈ വിരോധാഭാസത്തിന് കുടുംബത്തിലുള്ളവരും, സുഹൃത്ത്‌ക്കളായവരും , ഡോക്ടര്‍മാരുമൊക്കെ എനിക്ക് യോജിക്കാന്‍ പറ്റാത്ത വിശദീകരണമാണ് തന്നിട്ടുള്ളത്.

' കുറച്ച് വില വരണമെങ്കില്‍ കാത്ത് നില്‍‌പ്പിക്കണം ' എന്ന് ഒരു കൂട്ടര്‍ ;
' ഞാന്‍ നല്ല ഡോക്ടര്‍ ആയതിനാലല്ലെ എന്നെക്കാണാന്‍ അവര്‍ വരുന്നത് കുറച്ച് നില്‍ക്കട്ടെ!';

' ചില രോഗികളെ പരിശോധിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു അതിനാല്‍ മറ്റുള്ളവരെ സമയത്തിന് നോക്കാന്‍ പറ്റാറില്ല'

ആദ്യത്തെ രണ്ട് കൂട്ടരും വളരെ നിരുത്തരവാദപരമായി, മറ്റുള്ളവരുടെ സമയത്തിന് യാതൊരു വിലയും കല്‍‌പ്പിക്കാതിരിക്കുമ്പോള്‍ , ന്യായം എന്ന് തോന്നാമെകിലും മൂന്നാമത്തെ കൂട്ടരും അവരുടെ തെറ്റായ പ്ലാനിങ്ങ് മൂലം ആദ്യത്തെ രണ്ട് കൂട്ടരുടെ ഫലം തന്നെയുണ്ടാക്കുന്നു.

നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടര്‍ക്ക് അയാളുടെ പരിചയം കൊണ്ട് തന്നെ ഒരു രോഗിക്ക് എത്ര സമയമെടുക്കും എന്ന് കണക്ക് കൂട്ടാവുന്നതെയുള്ളു. അതിനനുസരിച്ച് ഓരോ രോഗിക്കും ഒരു നിശ്ചിതസമയം കൊടുക്കുന്നതോടെ രോഗിക്ക് അവന്റെ സമയം ലാഭിക്കാം.

മുന്‍‌കൂട്ടി നിശ്ചയിച്ച സമയത്ത് രോഗിക്ക് ഡോക്ടറെ കാണാന്‍ വരാം. കൃത്യസമയമല്ലെങ്കിലും വലിയ വ്യത്യാസമില്ലാതെ ഡോക്ടറെ കണ്ട് അയാള്‍ക്ക് മടങ്ങാം , ഫലത്തില്‍ രണ്ട് പേര്‍ക്കും സമയം ലാഭിക്കാം.

ഒരു ഡോക്ടര്‍ തന്ന വിശദീകരണം അതിലേറെ രസകരമാണ്, ചില രോഗികള്‍ ഒരിക്കലും സമയനിഷ്ട കാണിക്കാറില്ലത്രെ ഫലമോ രോഗിയില്ലാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തേണ്ടിവരുന്നു.

യോജിക്കാന്‍ പറ്റാത്ത ഒരു ന്യായീകരണമാണിത്, തൃശ്ശൂരിലെ ഒരു പ്രസിദ്ധ ഡോക്ടര്‍ അദ്ദേഹത്തെ ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ സമയം പറയും, പിന്നീട് കൃത്യമായും ഉറപ്പിക്കും സമയം മാറ്റരുതെന്ന് നിര്‍ദ്ദേശവും തരും.

ഇത്രയും പറയാന്‍ കാരണം ദുബായിലെ ഒരു പ്രശസ്ഥ ഡോക്ടറുടെ നിരുത്തരവാദിത്വം പറയാനാണ്. ഫിറാസിന് ഡ്രൈ സ്കിന്‍ ആയതിനാല്‍ സ്ഥിരമായി കരാമയിലെ ഒരു ഡൊക്ടറെ കാണാറുണ്ട്. ഏകദേശം ഒരു കൊല്ലമായി.

രണ്ടാഴ്ച കൂടുമ്പോല്‍ ജബല്‍ അലിയില്‍ നിന്നും അദ്ദേഹത്തെ കാണാന്‍ കരാമയില്‍ പോകുന്നു. ഒരിക്കല്‍ പോലും അദ്ദേഹം സമയനിഷ്ട പാലിച്ചിട്ടില്ല.

മിക്കപ്പോഴും ഒരു മണിക്കൂറിലധികം കാത്ത് നില്‍ക്കണം ഭാഗ്യമുണ്ടായാല്‍ മുക്കാല്‍ മണിക്കൂറില്‍ കാണാനാവും. ക്ലിനിക്കില്‍ കയറിയാല്‍ ചുരുങ്ങിയത് നാല് രോഗികള്‍ കാണും , നാല് പേര്‍ക്കും ഒരേ സമയം കൊടുത്തിരിക്കും.

സഹികെട്ട് ഒരിക്കല്‍ പറഞ്ഞു, ചുരുങ്ങിയത് എന്റെ കാര്യത്തിലെങ്കിലും ഒന്ന് സമയം പാലിച്ചാല്‍ വലിയ ഉപകാരമായിരുന്നറിയീച്ചു. അബുദാബിയില്‍ നിന്നും നൂറ്റമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് വീട്ടില്‍ വന്ന് ഒന്നിരിക്കപോലും ചെയ്യാതെയാണ് കരാമയിലുള്ള ക്ലിനിക്കിലേക്ക് വരുന്നത്.

' എന്ത് ചെയ്യാനാ എല്ലാവരും രോഗികളല്ലെ! '

സ്വല്‍‌പ്പം നീരസത്തോടെയുള്ള മറുപടി.


എനിക്കെപ്പൊഴും അദിശയം തോന്നിയകാര്യം അവിടെയുള്ള മിക്കവര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നതാണ്.

അതിന് ശേഷം ക്ലിനിക്കില്‍ പോകുമ്പോള്‍ ഞാന്‍ കയറാറില്ല. പുറത്ത് കാറിലമ്രിക്കും. പോയാല്‍ പ്രഷര്‍ കയറും അതൊഴിവാക്കാന്‍ കാറില്‍ പാട്ടും കേട്ടിരിക്കും.


ന്യൂ ഇയര്‍ ദിവസം അപ്പോയിന്മെന്റുണ്ടായിരുന്നു, ആദ്യത്തെ രോഗി ഫിറാസ് , സമയം പത്ത് മണി. ന്യൂ ഇയര്‍ അല്ലെ ആദ്യത്തെ അപ്പോയിന്മെന്റല്ലെ എന്ന് കരുതി ഞാനും ക്ലിനിക്കില്‍ കയറി. ഞങ്ങള്‍ ക്ലിനിക്കില്‍ ഇരിക്കുമ്പോള്‍ നാല് രോഗികള്‍ വന്നു, എല്ലാവര്‍ക്കും സമയം കൊടുത്തിരിക്കുന്നത് പത്ത് മണിക്ക്!

ക്ഷമ കെട്ട് തുടങ്ങിയിരുന്നു, അവസാനം തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം കറുത്ത കണ്ണടയും വെച്ച് കയറിവന്നു പതിനൊന്ന് മണിക്ക്!

എന്താ ചെയ്യുക എനിക്കുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രിയായിപ്പോയില്ലേ!