Sunday, January 03, 2010

ഡോക്ടര്‍മാരുടെ സമയം

സമയനിഷ്ടയില്‍ പൊതുവെ പിന്നാക്കമാണ് ഒട്ട് മുക്ക ഡോക്ടര്‍മാരും എന്നാണെന്റെ അനുഭവം. മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ടതിനാല്‍ സമയത്തിന് ഏറ്റവും പ്രാമുഖ്യം നല്‍കേണ്ട ഡോക്ടര്‍മാരുടെ ഈ വിരോധാഭാസത്തിന് കുടുംബത്തിലുള്ളവരും, സുഹൃത്ത്‌ക്കളായവരും , ഡോക്ടര്‍മാരുമൊക്കെ എനിക്ക് യോജിക്കാന്‍ പറ്റാത്ത വിശദീകരണമാണ് തന്നിട്ടുള്ളത്.

' കുറച്ച് വില വരണമെങ്കില്‍ കാത്ത് നില്‍‌പ്പിക്കണം ' എന്ന് ഒരു കൂട്ടര്‍ ;
' ഞാന്‍ നല്ല ഡോക്ടര്‍ ആയതിനാലല്ലെ എന്നെക്കാണാന്‍ അവര്‍ വരുന്നത് കുറച്ച് നില്‍ക്കട്ടെ!';

' ചില രോഗികളെ പരിശോധിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു അതിനാല്‍ മറ്റുള്ളവരെ സമയത്തിന് നോക്കാന്‍ പറ്റാറില്ല'

ആദ്യത്തെ രണ്ട് കൂട്ടരും വളരെ നിരുത്തരവാദപരമായി, മറ്റുള്ളവരുടെ സമയത്തിന് യാതൊരു വിലയും കല്‍‌പ്പിക്കാതിരിക്കുമ്പോള്‍ , ന്യായം എന്ന് തോന്നാമെകിലും മൂന്നാമത്തെ കൂട്ടരും അവരുടെ തെറ്റായ പ്ലാനിങ്ങ് മൂലം ആദ്യത്തെ രണ്ട് കൂട്ടരുടെ ഫലം തന്നെയുണ്ടാക്കുന്നു.

നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടര്‍ക്ക് അയാളുടെ പരിചയം കൊണ്ട് തന്നെ ഒരു രോഗിക്ക് എത്ര സമയമെടുക്കും എന്ന് കണക്ക് കൂട്ടാവുന്നതെയുള്ളു. അതിനനുസരിച്ച് ഓരോ രോഗിക്കും ഒരു നിശ്ചിതസമയം കൊടുക്കുന്നതോടെ രോഗിക്ക് അവന്റെ സമയം ലാഭിക്കാം.

മുന്‍‌കൂട്ടി നിശ്ചയിച്ച സമയത്ത് രോഗിക്ക് ഡോക്ടറെ കാണാന്‍ വരാം. കൃത്യസമയമല്ലെങ്കിലും വലിയ വ്യത്യാസമില്ലാതെ ഡോക്ടറെ കണ്ട് അയാള്‍ക്ക് മടങ്ങാം , ഫലത്തില്‍ രണ്ട് പേര്‍ക്കും സമയം ലാഭിക്കാം.

ഒരു ഡോക്ടര്‍ തന്ന വിശദീകരണം അതിലേറെ രസകരമാണ്, ചില രോഗികള്‍ ഒരിക്കലും സമയനിഷ്ട കാണിക്കാറില്ലത്രെ ഫലമോ രോഗിയില്ലാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തേണ്ടിവരുന്നു.

യോജിക്കാന്‍ പറ്റാത്ത ഒരു ന്യായീകരണമാണിത്, തൃശ്ശൂരിലെ ഒരു പ്രസിദ്ധ ഡോക്ടര്‍ അദ്ദേഹത്തെ ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ സമയം പറയും, പിന്നീട് കൃത്യമായും ഉറപ്പിക്കും സമയം മാറ്റരുതെന്ന് നിര്‍ദ്ദേശവും തരും.

ഇത്രയും പറയാന്‍ കാരണം ദുബായിലെ ഒരു പ്രശസ്ഥ ഡോക്ടറുടെ നിരുത്തരവാദിത്വം പറയാനാണ്. ഫിറാസിന് ഡ്രൈ സ്കിന്‍ ആയതിനാല്‍ സ്ഥിരമായി കരാമയിലെ ഒരു ഡൊക്ടറെ കാണാറുണ്ട്. ഏകദേശം ഒരു കൊല്ലമായി.

രണ്ടാഴ്ച കൂടുമ്പോല്‍ ജബല്‍ അലിയില്‍ നിന്നും അദ്ദേഹത്തെ കാണാന്‍ കരാമയില്‍ പോകുന്നു. ഒരിക്കല്‍ പോലും അദ്ദേഹം സമയനിഷ്ട പാലിച്ചിട്ടില്ല.

മിക്കപ്പോഴും ഒരു മണിക്കൂറിലധികം കാത്ത് നില്‍ക്കണം ഭാഗ്യമുണ്ടായാല്‍ മുക്കാല്‍ മണിക്കൂറില്‍ കാണാനാവും. ക്ലിനിക്കില്‍ കയറിയാല്‍ ചുരുങ്ങിയത് നാല് രോഗികള്‍ കാണും , നാല് പേര്‍ക്കും ഒരേ സമയം കൊടുത്തിരിക്കും.

സഹികെട്ട് ഒരിക്കല്‍ പറഞ്ഞു, ചുരുങ്ങിയത് എന്റെ കാര്യത്തിലെങ്കിലും ഒന്ന് സമയം പാലിച്ചാല്‍ വലിയ ഉപകാരമായിരുന്നറിയീച്ചു. അബുദാബിയില്‍ നിന്നും നൂറ്റമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് വീട്ടില്‍ വന്ന് ഒന്നിരിക്കപോലും ചെയ്യാതെയാണ് കരാമയിലുള്ള ക്ലിനിക്കിലേക്ക് വരുന്നത്.

' എന്ത് ചെയ്യാനാ എല്ലാവരും രോഗികളല്ലെ! '

സ്വല്‍‌പ്പം നീരസത്തോടെയുള്ള മറുപടി.


എനിക്കെപ്പൊഴും അദിശയം തോന്നിയകാര്യം അവിടെയുള്ള മിക്കവര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നതാണ്.

അതിന് ശേഷം ക്ലിനിക്കില്‍ പോകുമ്പോള്‍ ഞാന്‍ കയറാറില്ല. പുറത്ത് കാറിലമ്രിക്കും. പോയാല്‍ പ്രഷര്‍ കയറും അതൊഴിവാക്കാന്‍ കാറില്‍ പാട്ടും കേട്ടിരിക്കും.


ന്യൂ ഇയര്‍ ദിവസം അപ്പോയിന്മെന്റുണ്ടായിരുന്നു, ആദ്യത്തെ രോഗി ഫിറാസ് , സമയം പത്ത് മണി. ന്യൂ ഇയര്‍ അല്ലെ ആദ്യത്തെ അപ്പോയിന്മെന്റല്ലെ എന്ന് കരുതി ഞാനും ക്ലിനിക്കില്‍ കയറി. ഞങ്ങള്‍ ക്ലിനിക്കില്‍ ഇരിക്കുമ്പോള്‍ നാല് രോഗികള്‍ വന്നു, എല്ലാവര്‍ക്കും സമയം കൊടുത്തിരിക്കുന്നത് പത്ത് മണിക്ക്!

ക്ഷമ കെട്ട് തുടങ്ങിയിരുന്നു, അവസാനം തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം കറുത്ത കണ്ണടയും വെച്ച് കയറിവന്നു പതിനൊന്ന് മണിക്ക്!

എന്താ ചെയ്യുക എനിക്കുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രിയായിപ്പോയില്ലേ!

13 comments:

തറവാടി said...

ഡോക്ടര്‍മാരുടെ സമയം

Musthafa said...

Very True! It is not only in your Karama Clinic! Almost every where. It irritates me as well. They are not bothered about booking. I ask what is the meaning of taking appointment in advance, if they don't honour it.

I think they feel proud to see people waiting! - Dhurabhimanam.

തറവാടി said...

ഒരിക്കല്‍ അങ്ങോട്ട് പോകുന്ന പരിചയക്കാരനോട് മരുന്ന് വാങ്ങിക്കാന്‍ പറഞ്ഞു. ഡോക്റ്ററുമായി നല്ല ബന്ധമുള്ള അവനോട് എന്നെ പറ്റി പറഞ്ഞത് ' ആളൊരു ചൂടനാണെന്നാണ്!' ;) ,

ഇത്രയും പേര്‍ ഇരിക്കുന്നത് കണ്ടില്ലേ പിന്നെ നിങ്ങള്‍ക്ക് മാത്രമെന്താ? എന്നാണ് നിലപാട്. ഇവരെകാണാന്‍ പോകുന്ന മിക്കവരും വളരെ ഭവ്യതയോടെ ഇരിക്കുന്നത് കണ്ടിട്ട് അദിശയം തോന്നിയിട്ടുണ്ട്.

ദോഷം പറയരുതല്ലോ നമ്മടെ മലയാളികള്‍ക്ക് മാത്രമേ ഈ സ്വഭാവം കണ്ടിട്ടുള്ളു! എന്റെ അനുഭവത്തില്‍.

ആഗ്നേയ said...

ഒരുപാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.പക്ഷേ നാട്ടിലെ അപേക്ഷിച്ചു നോക്കുമ്പോൾ ഗൾഫിലെ ഡോക്റ്റേഴ്സ് വളരെ ഭേദമാണെന്ന് തോന്നിയിട്ടുണ്ട്.സന്ധ്യ കഴിഞ്ഞാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള ഇവിടെ അഞ്ചുമണിക്കുള്ള അപ്പോയിന്റ്മെന്റ് വിശ്വസിച്ച് കൊച്ചുകുട്ടികളേയും കൊണ്ട് തനിച്ചെത്തുന്ന സ്ത്രീകൾക്ക് ഏഴുമണിവരെ കാത്തുനിൽക്കേണ്ട ഗതികേട് ഓർത്തുനോക്കു.ജോലിചെയ്യുന്നിടത്തോ,വീട്ടിലോ എവിടെയും രണ്ടും,മൂന്നും മണിക്കൂർ വൈകിയേ എത്തു എന്ന് നിർബന്ധമുള്ളത് പോലെയാണ്.വീട്ടിൽ രാവിലെ ഏഴുമണി എന്നെഴുതിവച്ചിടത്ത് ഒമ്പതുമണിക്ക് ഹാജരായി എല്ലാ ഇരകളേയും പരിശോധിച്ച്,ഹോസ്പിറ്റലിൽ പത്തിനുപകരം പതിനൊന്നിനും,പന്ത്രണ്ടിനും എത്തി,വീണ്ടും ഉച്ചമയക്കം കഴിഞ്ഞ് നാലുമണി ആറുമണിയാക്കി ഇതാണ് നാട്ടിൽ ഭൂരിഭാഗം പേരുടെയും ഒരു ലൈൻ.എല്ലായ്പ്പോഴും.അപൂർവ്വം അപവാദങ്ങൾ ഇല്ലായ്കയില്ല.ഒരിക്കൽ പ്രസവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു മേജർസർജറി കഴിഞ്ഞിരിക്കെ ,പതിമൂന്നാം നാൾ ഇരുപത്തിയെട്ടു ദിവസം പ്രായമുള്ള കുഞ്ഞുമായി ചെക്കപ്പിനുചെന്ന എന്നെ “അധിക നേരം ഒരേ ഇരുപ്പിരിക്കരുത്.നല്ല വിശ്രമം വേണം എന്നുപറഞ്ഞ സർജൻ തന്നെ നാലുമണിക്കൂറോളം ഹോസ്പിറ്റലിൽ കാത്തിരുത്തിയതാണ് ഓർമ്മയിലെ ഏറ്റവും വേദനയുള്ള അനുഭവം :-)
ഇങ്ങനെ ഇവിടുത്തെ ഒരുപാട് അനുഭവങ്ങൾ വച്ചു നോക്കിയാൽ ഗൾഫിലുള്ളവർ വളരെ ഭേദം എന്നാണെന്റെ അഭിപ്രായം.
മലയാളികൾക്ക് മാത്രമാണ് ഈ സ്വഭാവവിശെഷം എന്റെ അനുഭവത്തിലും.

നാട്ടുകാരന്‍ said...

രോഗികളുടെ തിരക്ക് കൂടുന്നതാണ് ഒരു ഡോക്ടറുടെ മാന്യത എന്ന്താണ് ഇവരുടെ വിചാരം. പുറത്ത് ആള്‍ക്കൂട്ടമില്ലെങ്കില്‍ ആ ഡോക്ടര്‍ കൊള്ളില്ലെന്നു പറഞ്ഞാലോ? ഇവര്‍ക്ക് കാശുണ്ടാക്കാനും മറ്റു പലതിനും എത്രസമയവും കളികളും നടത്തുകയും ചെയ്യും. ഇവരുടെ പരിശോധനകളേപ്പറ്റി പറ്യാതിരിക്കുകയാണു ഭെദം.

തറവാടി said...

പരിശോധനയെപറ്റി പറഞ്ഞപ്പോഴാണ്, ഒരാളെ പരിശോധിക്കുമ്പോള്‍ സ്റ്റെതസ്‌കോപ്പ് കയ്യില്‍ വെച്ച് ആളുടെ ശരീരത്തിലൂടെ ട്രൈനിന്റെ വേഗതത്തില്‍ ഓടിക്കുന്നത് കാണാം ;),

എല്ലാവരും അങ്ങിനെയെന്നഭിപ്രായമില്ല.

രോഗികള്‍ എല്ലാം വിഡ്ഡികളാണെന്നാണ് പല ഡോക്ടര്‍മാരുടേയും വിചാരം :)

വല്യമ്മായി said...

ജനിച്ച് രണ്ട് മാസത്തിനു ശേഷം മകനു ഈ അസുഖം കണ്ടപ്പോ ദുബായിലെ പെരുകെട്ട മെഡിക്കല്‍ ‍ ഗ്രൂപ്പിന്റെ ക്ലിനികില്‍ സ്കിന്‍ സ്പെഷ്യലിസ്റ്റിനെയാണ് കാണിച്ചത്.ആദ്യത്തെ തവണ എമര്‍ജന്‍സി അപ്പോയ്മെന്റ് ആയത് കാരണം അവിടെ ജോലിയുള്ള പരിചയക്കാരന്‍ വഴിയാണ് കണ്ടത്.തലേ ദിവസം വിളിച്ച് പറഞ്ഞിട്ടും ആദ്യ നമ്പറില്‍ തന്നെ ഡോക്ടറെ കണ്ടു.

പിന്‍‌വാതില്‍ പ്രവേശനം ഇഷ്ടമില്ലാത്തതിനാല്‍ ഒരാഴ്ച മുമ്പെ ബുക് ചെയ്താണ് രണ്ടാം തവണ ചെന്നത്.ഇടുങ്ങിയ വിസിറ്റിങ് റൂം,സ്ത്രീകള്‍ക്കുള്ള എരിയയില്‍ ചാരിയിരുന്ന് ടിവി കാണുന്ന പുരുഷമാര്‍.ചൊറിച്ചിലും വിശപ്പും കൊണ്ട് കരയുന്ന മോനും. പറഞ്ഞ സമയത്തിനു ഒന്നര മണിക്കൂറ് ശേഷവും വിളിക്കുന്ന ഒരു ലക്ഷണവും കാണാതയപ്പോള്‍ നേഴ്സിനോട് ചോദിച്ചു ഇനി എത്രാമതാണ് ഞങ്ങളെ വിളിക്കുക,സമയം അധികമുണ്ടെങ്കില്‍ കാറില്‍ പോയി മോന് പാലു കൊടുത്ത് വരാമായിരുന്നു.

"ഫയല്‍ ഒക്കെ ഡോക്ടറുടെ അടുത്താണ്,എപ്പോ വിളിക്കും എന്ന് പറയാന്‍ പറ്റില്ല" കടുപ്പിച്ച് അവരുടെ മറുപടി കൂടെ കേട്ടതോടെ അവിടെ കാണിച്ച് എന്റെ മകന്റെ അസുഖം മാറില്ലെന്ന് എനിക്കുറപ്പായി തിരിച്ക്‍ പോന്നു.

തിരിച്ച് വന്ന് അന്ന് തന്നെ അവറുടെ കസ്റ്റമര്‍ കെയറിനു എല്ലാ വിവരവും വെച്ച് മയില്‍ അയച്ചു.പിറ്റെന്ന് തന്നെ ഡോക്ടറും നെഴ്സും വിളിച്ച് പരാതി പിന്‍‌വലിച്ചില്ലെങ്കില്‍ അവരുടെ ജൊലി പോകും എന്ന മട്ടില്‍ കരഞ്ഞ് അത് പിന്‍‌വലിപ്പിച്ചു,അനുഭവം കോണ്ട് അവരൊരു പാഠം പഠിച്ചെന്ന് കരുതിയ എനിക്ക് തെറ്റി,മാസങ്ങള്‍ക്ക് ശേഷം 2 മണിക്ക് അപ്പോയ്ന്റ്മെന്റ് എടുത്ത് അതെ ഡോക്ടറെ കാണാന്‍ ചെന്ന എന്റെ അനിയന് ആറു മണിക്കാണ് അയാളെ കാണാന്‍ പറ്റിയത്.

ഏറനാടന്‍ said...

ദുബായിലും ധർമ്മാശുപത്രി പോലെ ക്ലിനിക്കുകളുണ്ടെന്ന് അറിഞ്ഞപ്പോൾ അതിശയമായി.

തറവാടിയുടെ ബ്ലോഗ് വല്ലതും വായിക്കുന്ന ആളാണോ ഈ ഡോക്ടർ?

അല്ലാതെന്താ എപ്പോഴും തറവാടീം ഫാമിലീം അപ്പോയിന്റ്മെന്റ് എടുക്കുമ്പോഴെല്ലാം കൃത്യം നാല് രോഗികളെ ഒരുമിച്ച് വിളിച്ചുകൂട്ടുന്നത്??

സംഭവത്തിന്റെ/ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കി, എന്തുചെയ്യാനാവും എന്നൊന്ന് ആലോചിച്ച് അടുത്ത വട്ടം പോകുമ്പോഴേക്കും ഒരു പണി അയാൾക്ക് കൊടുക്കുക..

എന്ന് സ്നേഹത്തോടെ,

Sriletha Pillai said...

dokkittor indiakkaranano?

തറവാടി said...

ചെലപ്പോ ബ്ലോഗ് വായിക്കുന്ന വല്ല അനോണിയും ആവും അതുകൊണ്ട് ദേഷ്യം തീര്‍ക്കുന്നതാവാം ഏറനാടാ ;)

ഇത് ഒരു ഡോക്ടറുടെ പ്രശ്നമല്ല ദുബായിലെ മലയാളി ഡോക്ടര്‍മാരുടെ മൊത്തം സ്വഭാവമാണ്.

മൈത്രേയി, ഇന്‍ഡ്യക്കാരനല്ല പച്ച മലയാളി ;)

മുക്കുവന്‍ said...

ലൊകത്തിലൊരിടത്തും ഇവന്മാര്‍ക്ക് സമയനിഷ്ഠയില്ല.... നമ്മളെങ്ങാനും ഒരഞ്ചുമിനിറ്റ് നേരം വൈകിയാല്‍ നമ്മടെ അപ്പോയിന്റ് ക്യാന്‍സല്‍ ചെയ്തു കാശും വാങ്ങും... ഒരു തെറിവിളിക്കാന്‍ പറ്റോ അവരെ... എന്നാലൊരാശ്വാ‍സമായേനെ!

ഉഗ്രന്‍ said...

ഇതൊരല്‍പ്പം ജനറലൈസ്ട് ആയിപ്പോയില്ലേ?
:)

തറവാടി said...

ഉഗ്രന്‍,

ഇന്നുവരെ കാണാന്‍ പോയിട്ടുള്ള മലയാളി ഡോക്ടര്‍മാരില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും ഇതുപോലെയാണ്.