Thursday, June 26, 2008

ബെന്യാമിന്‍‌റ്റെ പോസ്റ്റിനുള്ള കമന്‍‌റ്റ് - 2

തുടര്‍ച്ച
ബെന്യാമിന്‍‌റ്റെ ഈ പോസ്റ്റിനും പോസ്റ്റിനുമുള്ള എന്‍‌റ്റെ ഉത്തരങ്ങള്‍

5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ.? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌?

ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും അവയൊക്കെ ആഴമില്ലാത്ത - ഉപരിപ്ലവമായതാവാനേ തരമുള്ളൂ എന്നതുമാത്രമല്ല , കുടിയേറ്റം എന്നതൊഴികെ എന്തൊക്കെ സാഹചര്യങ്ങള്‍ ഉണ്ടായാലും ഭാവിലും എണ്ണത്തില്‍ രചനകളുടെ ആധിക്യമല്ലാതെ നിലവാരത്തില്‍ പറയത്തക്ക വ്യത്യാസം ഉണ്ടാകാനും തരമില്ല.
ഒരു സംസ്കാരവുമായി ബന്ധപ്പെട്ട ശക്തമായ രചനകള്‍ ഉണ്ടാവണമെങ്കില്‍ ആ സംസ്കാരവുമായി ആഴത്തില്‍ വൈകാരിക ബന്ധമുണ്ടാവേണ്ടതുണ്ട് ഒരാളുടെ അന്യതാബോധം എപ്പോഴും ഇത്തരം ആഴത്തിലുള്ള ബന്ധങ്ങളുണ്ടാകുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുകയേ ഉള്ളൂ.

കരാര്‍ തൊഴിലാളിയാണോ അല്ലയോ എന്നതിനേക്കാള്‍ , ഭാവിയില്‍ കുടിയേറ്റക്കാരനാകാന്‍ സാഹചര്യം ഉണ്ടോ ഇല്ലയോ എന്നതാണ് ആളുകളുടെ ഒരു സംസ്കാരവുമായുള്ള അന്യതാ ബോധത്തില്‍ മാറ്റം വരുത്തുന്നത്.

6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും?

ലോക സാഹിത്യവായനയില്‍ എന്നതിന് പകരം ഇംഗ്ലീഷ് ഭാഷയിലെഴുതിയ രചനകള്‍ എന്ന് പറയുന്നതാകും ഉത്തമം.

ഭാഷയോടുള്ള അടുപ്പമാണ് ആളുകള്‍ വായിക്കാനുള്ള പ്രധാന അടിസ്ഥാനം. മലയാളിക്ക് അറബി ഭാഷയോടുള്ള ബന്ധം തുടങ്ങുന്നത് അറബി രാജ്യത്ത് വന്നതിനു ശേഷമാണ് അതുകൊണ്ട് തന്നെ സംസാരഭാഷ എന്ന  തലത്തില്‍ നിന്നും അതു വളരുന്നില്ല ( അറബി കോളെജുകളും മുസ്ലിം സമുദായവുമായുള്ള ബന്ധം മറന്നല്ല ഇതു പറയുന്നത് ) പക്ഷെ ഇംഗ്ലീഷുമായി അതല്ല സ്ഥിതി.

7. മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?

താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതോടൊപ്പം ,വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമുള്ള നമ്മുടെ ഭാഷ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌? പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും.മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ ഭാഷാ വക്താക്കള്‍ തയ്യാറാവുന്നുണ്ടോ എന്നൊരു സംശയം മാത്രം.


11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?

സാഹിത്യകാരെയല്ല എഴുതുന്ന ഗള്‍ഫുകാരനെയാണുദ്ദേശിച്ചതിനാല്‍,എഴുത്തുണ്ടാവുന്നത് മനസ്സിനെ ഉണര്‍ത്തുമ്പൊളാനെന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഗള്‍ഫുകാരനെ കൂടുതല്‍ മഥിക്കുന്നത് കേരളമെന്ന നാടുതന്നെയാണ് അതുകൊണ്ട് തന്നെ കൂടുതലും അതുമായി ബന്ധപ്പെട്ടുതന്നെകിടക്കുന്നു.

14 comments:

തറവാടി said...

ബെന്യാമിമുള്ള രണ്ടാമത്തെ കമന്‍‌റ്റ്

രണ്ടാ ഭാഗത്തിനും മൂന്നാം ഭാഗത്തിനുമുള്ള എന്റെ ഉത്തരങ്ങള്‍

ചോലയില്‍ said...

താങ്കളുടെ നിരീക്ഷണങ്ങളോട്‌ പൂര്‍ണമായി യോജിക്കുന്നു. ഭാഷ മരിക്കുന്നതോര്‍ത്ത്‌ വിലപിച്ചിട്ട്‌ കാര്യമില്ല. രണ്ടുനൂറ്റാണ്ടിനപ്പുറത്ത്‌ മലയാള സാഹിത്യമുണ്ടായിരുന്നില്ല എന്നും ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌

ബെന്യാമിന്‍ said...

സാംസ്കാരിക വിനിമയം അവിടെ നില്ക്കട്ടെ.
കരാര്‍ തൊഴിലാളി ആയിട്ടാണെങ്കിലും കുടിയേറ്റക്കാരനായിട്ടാണെങ്കിലും അവന്റെ അനുഭവങ്ങള്‍ എന്തുകൊണ്ട് എഴുതപ്പെട്ടില്ല എന്നൊരു പ്രഹേളിക ബാക്കി കിടക്കുകയാണ്.
അത് കണ്ടെത്തുകയും എഴുതുകയുമാണ് ഗള്‍ഫിലെ ഓരോ എഴുത്തുകാരനും ചെയ്യേണ്ടത്.

തറവാടി said...

ഗള്‍ഫിലെ ഭൂരിപക്ഷം മലയാളികളുടേയും അനുഭവം പലതട്ടുകളില്‍ പെട്ടവരാണെങ്കില്‍ പോലും സമാനത പുലര്‍ത്തുന്നവയാണ് , ചുരുങ്ങിയത് എല്ലാ മലയാളികള്‍ക്കും സ്വന്തം അനുഭവമില്ലെങ്കില്‍ പോലും മറ്റുള്ളവരൂടെതിനെപ്പറ്റി നല്ല ബോധമുള്ളവരാണ്.

അതുകൊണ്ട് തന്നെ ഇത്തരം രചനകള്‍ ഉണ്ടായാല്‍ പോലും ക്ലീഷെ എന്ന് വിലയിരുത്തപ്പെടാറോ അതുമല്ലെങ്കില്‍ അര്‍ഹിക്കപ്പെട്ട പ്രാധാന്യം ലഭിക്കാതിരിക്കാറോ ആണുണ്ടാവാറ് , ഇതുതന്നെയായിരിക്കാം കാരണങ്ങള്‍ എന്ന് കരുതുന്നു.

തറവാടി said...

ചോലയില്‍ ,

ഭാഷമരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല , പക്ഷെ ഭാഷക്ക് വളര്‍ച്ച വളരെ കുറവാണെന്നാണെന്‍‌റ്റെ മതം അതിനുള്ള കാരണം ഭാഷക്കുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ളവരല്ല അതിന്‍‌റ്റെ വക്താക്കള്‍ എന്നതാണ്.

ഞാന്‍ ഇരിങ്ങല്‍ said...

തറാവാടി ച്ചേട്ടാ നമസ്കാരം.

ചോദ്യം 5 ലെ താങ്കളുടെ മറുപടിക്കൊരു മറുപടി:
ഗള്‍ഫ് രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും..”
ഏതൊക്കെ രചനകാള്‍ ഗള്‍ഫ് ജീവിത പശ്ചാത്തലതില്‍ എഴുതപ്പെട്ടിട്ടുണ്ടെന്നാണ് താങ്കള്‍ കരുതുന്നത്??

ഭാവി പ്രവചിക്കാന്‍ താങ്കള്‍ക്ക് എങ്ങിനെ കഴിയുന്നു? ഭാവിയിലെ എഴുത്തില്‍ പ്രകടമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാകും എന്നു തന്നെ ഞാന്‍ കരുതുന്നു. കാരണം ഗള്‍ഫ് എഴുത്തുകാരില്‍ പലരും ഗള്‍ഫ് ജീവിതത്തിന്‍ റെ പകര്‍പ്പ് എഴുത്തിലേക്ക് സന്നിവേശിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്‍ റെ പ്രത്യക്ഷ ഉദാഹരണാണ് ‘ അറബിക്കഥ’ എന്ന സിനിമ.

ഒരാളുടെ ‘അന്യതാബോധം’ സംസ്കാരവുമായ് ആഴത്തിലുള്ള ബന്ധമുണ്ടാക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നത് ശുദ്ധ അസംബന്ധവും അറിവില്ലായ്മയുമാണ്.

ഗള്‍ഫ് മലയാളിയുടെ അന്യതാ ബോധമല്ല മറിച്ച് അറബ് സംസ്കാരവുമായ് ഇഴുകി ച്ചേരാന്‍ അവന്‍ റെ ജോലി സമയവും ഭാഷാപരമായ വൈകല്യവും അവനെ അനുവദിക്കുന്നില്ലെന്നുള്ളത് മാത്രമാണ് അറബ് സംസ്കാരത്തെ കൂടുതല്‍ അറിയുന്നതില്‍ നിന്ന് അവനെ അകറ്റി നിര്‍ത്തുന്നത്. അല്ലാതെ അന്യതാ ബോധം എന്ന കെട്ടു സങ്കല്പമല്ല.

“ഗള്‍ഫിലെ ഭൂരിപക്ഷം മലയാളികളുടേയും അനുഭവം പലതട്ടുകളില്‍ പെട്ടവരാണെങ്കില്‍ പോലും സമാനത പുലര്‍ത്തുന്നവയാണ് , ചുരുങ്ങിയത് എല്ലാ മലയാളികള്‍ക്കും സ്വന്തം അനുഭവമില്ലെങ്കില്‍ പോലും മറ്റുള്ളവരൂടെതിനെപ്പറ്റി നല്ല ബോധമുള്ളവരാണ്.”

ഈ വാദഗതിയോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല.
ഈ അടുത്ത കാലത്ത് വന്ന മാറ്റം മാത്രമാണ് മറ്റുള്ളവരുടെ പ്രശ്നങ്ങളെ കുറിച്ച് ഗള്‍ഫ് മലയാളി ബോധമുള്ളവനാണ് എന്ന പറയാന്‍ സാധിക്കുന്നത്. അതിനു കാരണം ഭാഷയോ പ്രവാസമോ അല്ല മറിച്ച് വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരം മാത്രമാണ്. എന്നാല്‍ ബോധവാന്‍ മാരാകുന്നതോടൊപ്പം അവന്‍ തന്നിലേക്ക് കൂടുതല്‍ ഉള്‍വലിയാന്‍ ആരംഭിക്കാന്‍ തുടങ്ങുന്നതും ഈ അടുത്തകാലത്തു തന്നെയാണ്. \

അനുഭവം എല്ലാവര്‍ക്കും ഒന്നാണ് അതു കൊണ്ട് അത് ക്ലീഷേ ആയിപ്പോകും എന്ന് പറയുന്നതിനോടും വിയോജിപ്പ്.
അനുഭവം പലതരത്തിലാണ് പലര്‍ക്കും ഉള്ളത് എന്നും അത് പലതരത്തിലാണ് എഴുതപ്പെടേണ്ടതെന്നും നമുക്കറിയാം പ്രധാനകാരണം അവന്‍ റെ ഭാഷാപരമായ അനുഭവത്തിന്‍റെ കുറവ് തന്നെയാണെന്നതില്‍ സംശയമില്ല.

ഗള്‍ഫ് കാരന്‍ ഒരു കുടിയേറ്റക്കാരനോ പ്രവാ‍സിയോ ആകുന്നില്ല. അവന്‍ ഗള്‍ഫില്‍ ജീവിക്കുമ്പോഴും സ്വന്തം മണ്ണില്‍ ചവുട്ടി തന്നെ നില്‍ക്കുന്നു അവന്‍റെ ചിന്തയും ആഗ്രഹങ്ങളും. എന്നാല്‍ ഗതികേടു കൊണ്ട് അവന് പ്രവാസി എന്നോ കുടിയേറ്റക്കാരനോ എന്ന് പറയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

തറവാടി said...

ഇരിങ്ങല്‍ ,


രസിച്ചു ;),

അപ്പോ ചര്‍ച്ചിക്കുന്നവര്‍ക്ക് മാത്രമല്ല , കവികള്‍ക്കും ഈ സൂക്കേടുണ്ടല്ലേ! , മനസ്സിലാവാത്ത അവസ്ഥ!

താഴെ കാണുന്നതെല്ലാം താങ്കളുടെ കമന്‍‌റ്റിലെ ചില വരികള്‍.



>>ഗള്‍ഫില്‍ ജീവിക്കുമ്പോഴും മനസ്സും കണ്ണും കേരളത്തിലേക്ക് തന്നെയാണ്<<<

>>അധ്വാനിക്കുന്നത് ഗള്‍ഫില്‍ സുഖിക്കാനല്ല അവന്‍ വിയര്‍പ്പൊഴുക്കുന്നത്<<<

>>>ഗള്‍ഫിലെ ബാങ്കില്‍ പണം നിക്ഷേപിക്കാനല്ല അവന്‍ ആഗ്രഹിക്കുന്നത്.<<

>>>എല്ലാം നാട്ടില്‍ തന്നെ ചെയ്യുക തന്നെയാണ് ഒരു ഗള്‍ഫ് പ്രവാ‍സിയുടെ സ്വപ്നവും പ്രതീക്ഷയും. <<<

>>>ഗള്‍ഫ് സംസ്കാരത്തില്‍ കഥകള്‍ ഇല്ലാത്തതും ഒരു പക്ഷെ ഇതൊക്കെ കൊണ്ട് തന്നെയാണ്. <<<

പൂര്‍ണ്ണമായി താങ്കളുടെ കമന്‍‌റ്റ് ഇവിടെയുണ്ട്



*******

ഇരിങ്ങല്‍ സാറെ സാറ് എസ്സേയായിട്ടെഴുതിയത് മുകളിലെ വാക്കുകള്‍ തന്നെയാണ് ഒറ്റവാക്കില്‍


' അന്യതാബോധം' , എന്ന് പറയുന്നതും ഞാന്‍ ആ വാക്കുപയോഗിച്ചതും.

അര്‍ത്ഥം നോക്കിയാല്‍ മനസ്സിലവും ;)

ഞാന്‍ ഇരിങ്ങല്‍ said...

അപ്പോള്‍ അതാണ് കാര്യം
അന്യതാബോധം.
ഞാനൊരു എസ്സേ എഴുതി താങ്കള്‍ അത് ഒരു വാക്കില്‍ ഒതുക്കി..

എന്താ മാഷേ ഞാന്‍ ചിരിക്കണോ കരയണോ...

തറവാടി said...

ഇരിങ്ങല്‍ ,

ചിരിച്ച് ചിരിച്ച് കരയൂ അതായിരിക്കും ഉത്തമം :)

തെറ്റ് പറ്റിയാല്‍ അതു മനസ്സിലാക്കി തിരുത്താനും വേണം ഒരു ' ഇത് ' ;)

simy nazareth said...

എന്റെ തറവാടീ, നിങ്ങള് നല്ലൊരു പോസ്റ്റിനെ ഇരിങ്ങലുമായുള്ള യുദ്ധമാക്കി മാറ്റാതെ.

പറഞ്ഞതില്‍ പലതിനോടും യോജിക്കുന്നു. നിര്‍മ്മലയുടെ “നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി” എന്ന പുസ്തകം വായിച്ചപ്പോള്‍ - അത് കനേഡിയന്‍ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന ഒരു സാഹിത്യകാരിയുടെ രചന എന്നു തോന്നി.

ഒരു ഗള്‍ഫ് മലയാളി എന്ന നിലയില്‍ ഓരോരുത്തരും അനുഭവിക്കുന്നത് ഓരോ ലോകമല്ലേ. സോനാപ്പൂരിലെ തൊഴിലാളിയുടെ ജീവിതം ഒരിക്കലും എനിക്ക് കഥയായി എഴുതാന്‍ പറ്റില്ല. അവര്‍ അനുഭവിക്കുന്നത് ഞാന്‍ അനുഭവിക്കുന്നില്ല എന്നതുകൊണ്ടു തന്നെ.

പ്രവാസം / കുടിയേറ്റം എന്നിവയ്ക്കു പുറമേ ഭാഷയും ഒരു പ്രധാന ഖടകമാണ്, സമൂഹത്തിലേയ്ക്കുള്ള സ്വാംശീകരണത്തില്‍. അതുപോലെ കടന്നു ചെല്ലുന്ന സമൂഹത്തിന്റെ (അറബികളുടെ / അമേരിക്കക്കാരുടെ) inclusiveness.

ഓരോ വര്‍ഷവും “അടുത്ത വര്‍ഷത്തോടെ പെറുക്കിക്കെട്ടി നാട്ടില്‍ പോണം” എന്ന് ചിന്തിക്കുന്നവര്‍ക്ക് എങ്ങനെ ഗള്‍ഫ് ജീവിതത്തെ എഴുതാന്‍ പറ്റും..

ആ. നല്ല പോസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

തറവാടീ,
യുക്തിസഹമായ നിരീക്ഷണങ്ങള്‍.
മലയാള ഭാഷയുടെ കാര്യത്തില്‍ അല്പം ജാഗ്രത ആവശ്യമാണെന്നൊരു വിയോജിപ്പും രേഖപ്പെടുത്തുന്നു.“മാര്‍ത്താണ്ഡ് വര്‍മ്മ” യുടെ കാലത്തില്‍ നിന്നും ഇന്നു മലയാള ഭാഷാ പ്രയോഗം , ശൈലി എല്ലാം ഒരുപാടു മാറിയിരിക്കുന്നു. എന്നാല്‍ ഇനിയും പരിണമിച്ചാല്‍ അതു മലയാളം എന്ന ഭാഷക്ക് ഗുണമാവില്ല, ഇപ്പോഴുള്ളത് സ്വാഭാവിക പരിണാമമല്ല എന്നതാണ് കാരണം.ഒരു പക്ഷെ അധിനിവേശം എന്നു പോലും വിളിക്കാവുന്ന മാറ്റങ്ങള്‍.

മറ്റെല്ലാറ്റിനോടും യോജിക്കുന്നു.

തറവാടി said...

സിമി,

>>പ്രവാസം / കുടിയേറ്റം എന്നിവയ്ക്കു പുറമേ ഭാഷയും ഒരു പ്രധാന ഖടകമാണ്<<

പോസ്റ്റിലെ ആറാം നമ്പറിലെ എന്‍‌റ്റെ വരികള്‍,

>> മലയാളിക്ക് അറബി ഭാഷയോടുള്ള ബന്ധം തുടങ്ങുന്നത് അറബി രാജ്യത്ത് വന്നതിനു ശേഷമാണ് അതുകൊണ്ട് തന്നെ സംസാരഭാഷ എന്ന തലത്തില്‍ നിന്നും അതു വളരുന്നില്ല <<<

അതെ ഭാഷ ഒരു പ്രധാന ഘടകം തന്നെയാണ്.

>>>അതുപോലെ കടന്നു ചെല്ലുന്ന സമൂഹത്തിന്റെ (അറബികളുടെ / അമേരിക്കക്കാരുടെ) inclusiveness. <<<

ഇതിനെ ഒന്ന് വിശദമാക്കാമോ?

ഓ.ടോ:

അഭിപ്പ്രായ ഭിന്നത മാന്യമായി പ്രകടിപ്പുക്കണം എന്ന അഭിപ്പ്രായമാണെനിക്ക്. ശുദ്ധ അസംബന്ധം എന്നൊക്കെ ഇരിങ്ങല്‍ പറഞ്ഞപ്പോള്‍ രക്തം തിളച്ചതാണ് ;)
അപ്പോ ഇരിങ്ങലിനും ആളുണ്ടെന്ന് മനസ്സിലായി ;)

തറവാടി said...

അനില്‍,

ഭാഷക്കുണ്ടാകുന്ന മാറ്റങ്ങളെ എന്തിനാണ് ഭയക്കുന്നത്?
ഭാഷ വളരണമെങ്കില്‍ പുതിയ വാക്കുകള്‍ ഉണ്ടാവണം. ഇന്ന് മലയാളത്തിലുള്ള എത്ര വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന മറുചോദ്യത്തെ കാണാതിരിക്കുന്നില്ല പക്ഷെ
എന്തുകൊണ്ടാണ് അവയെ ഉപയോകപ്പെടുത്താത്തതെന്ന് ചിന്തിക്കുക.

കമ്മ്യൂണിക്കേഷന്‍ എന്നതില്‍ വികാരവും ഉള്‍പ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതായത് സംസാരത്തോടൊപ്പം വികാരവും കൂടുമ്പോഴെ ഒരു വാക്കിന് ശക്തിയുണ്ടാവൂ അത്തരം പുതിയ വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്?

മലയാള തനിമ എന്നൊക്കെ പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നും ഞാന്‍ കൊടുക്കുന്നില്ല ഒരുദാഹരണം ചോദിക്കട്ടെ:

കോളേജില്‍ പഠിക്കുന്ന സമയത്താണ് "ചെത്ത് പയ്യന്‍" , ചുള്ളന്‍ എന്നൊക്കെ ഞാന്‍ കേള്‍ക്കുന്നത് ഇവ രണ്ടിനും വ്യത്യാസമുണ്ട് , വ്യാപ്തിയും;

ഇത് മലയാള വാക്കാണെന്നെനിക്ക് തോന്നുന്നില്ല ഇവക്ക് തുല്യമായ ഒരു മലയാള വാക്ക് ഉണ്ടോ?
അതുപോലെത്തന്നെയാണ് , ' അടിപൊളി ' , കിണ്ണംകാച്ചി ഇവക്കൊക്കെ തുല്യമായ വാക്കുകള്‍ തനിമലയ്യാലത്തില്‍ പറയാമോ?

പറഞ്ഞുവന്നത് ,

ഭാഷ വളരണമെങ്കില്‍ പുതിയ വാക്കുകള്‍ ഉണ്ടാവണം അവ അംഗീകരിക്കപ്പെടണം ഉപയോഗിക്കപ്പെടണം.
മലയാളത്തേക്കാള്‍ എത്രയോ വാക്കുകള്‍ ഉള്ള ഭാഷയാണ് ഇംഗ്ലീഷ് , എത്ര പുതിയ വാക്കുകളാണ് ഒരോ വര്‍ഷവും അവയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നോക്കുക.

ഞാന്‍ ഇരിങ്ങല്‍ said...

ബ്ലോഗ് വായിക്കാന്‍ സമയം കിട്ടാറില്ല.
മാത്രവുമല്ല ഇത്തരം ചീപ്പ് പോപ്പുലാരിക്ക് താല്പര്യവുമില്ല.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചര്‍ച്ചയില്‍ ഇപ്പോള്‍ കമന്‍റ് വന്നപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല.
ബ്ലോഗല്ലേ.. ഇതും നടക്കും.

ഇത്തരം മണ്ടന്‍ ചോദ്യങ്ങളിലും നിന്നും ഉത്തരങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കാവുന്നതാണ് ഇരിങ്ങല്‍ ചെയ്യേണ്ടതെന്ന് ബോധ്യമായതിനാല്‍ പിന്‍ വാങ്ങുന്നു.
എന്ത് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടന്നാലും ഉത്തരമില്ല.
(ഒളിച്ചോട്ടമൊന്നോ.. എന്തു വേണമെങ്കിലും അര്‍ത്ഥമാക്കാം.. )
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍