Wednesday, December 30, 2009

പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?

സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സം‌വിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.

'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
'മരിച്ച ആളല്ലെ അപ്പോ എങ്ങിനാ കുറ്റം പറയുന്നെ?' എന്ന് പറയാന്‍ കാരണം സിനിമയുടെ പകുതികഴിഞ്ഞപ്പോള്‍ 'പഴശ്ശിരാജ ഒന്ന് മരിച്ചെങ്കില്‍ വീട്ടില്‍ പോകാമായിരുന്നു' എന്ന് തോന്നിയിരുന്നതുകൊണ്ടുതന്നെയാണ്.

ഏതൊരു സിനിമക്കും പ്രത്യേകിച്ചും ഇതുപോലെ ചരിത്രവുമായി ബന്ധപ്പെട്ടവക്ക് എന്തെങ്കിലും മുഖ്യമായ ഒന്ന് വേണം അതുമായി കോ റിലേറ്റ് ചെയ്ത് കുറച്ച് മറ്റുള്ളവയും അതായത് ഒരു പുഴയും കുറച്ച് കൈവഴികളും.
പലയിടങ്ങളിലും, ഉദാഹരണത്തിന് കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം കടപ്പുറത്തുവെച്ചുള്ള സീനില്‍, മമ്മുട്ടിയെ ഇപ്പോഴും ' ചതിയനല്ലാത്ത ചന്തു 'വിന്റെ പ്രേതം ഒളിഞ്ഞിരിക്കുന്നതുപോലെതോന്നി.

ഒരു രാജ്യത്ത് കച്ചവടത്തിന് വന്നിട്ടവിടെ ഭരണം കയ്യാളാന്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഉള്ള ഒറ്റ വെള്ളക്കാരനും സിനിമയില്‍ ഇല്ലാതെപോയത്, നിസ്സാരവല്‍ക്കരിച്ചോ എന്ന് തോന്നി മാത്രമല്ല അവരുടെ ക്രൂരതയെ(?) കാണുന്നവനുള്‍ക്കൊള്ളാന്‍ തക്കത്തിലുള്ളതുമായിരുന്നില്ല.

സൗണ്‍ടിഫക്ടിനെപ്പറ്റി, തീര്‍ച്ചയായും എടുത്ത് പറയാം എന്നാല്‍ സിനിമനന്നാവാതെ അത് മാത്രം നന്നായത്കൊണ്ട് നല്ലൊരു സിനിമ എന്ന് പറയാനാവില്ലല്ലോ!

ബിഗ് ബജറ്റില്‍ നല്ല കലാകാരന്മാരെ ഉപയോഗപ്പെടുത്തി കഴിവുള്ള സിനിമാ സം‌വിധായകന്‍/ തിരകഥാകൃത്തും ഒരുമിച്ച് നിര്‍മ്മിച്ചാലും നല്ല സിനിമകളാവണമെന്നില്ലെന്ന് തെളിയീക്കുന്നു ഈ സിനിമ. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത് ശരത്കുമാര്‍ ആകാന്‍ കാരണം വളരെ കുറുക്കിയ എന്നാല്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം, ശാരീരികമായ അതിയോജിപ്പ്, ലിമിറ്റഡ് എക്സ്പോഷര്‍ എന്നിവയൊക്കെക്കൊണ്ടാണ്.

അവസാനം പഴശ്ശിരാജ എന്ന ധീരയോദ്ധാവ് കൊല്ലപ്പെടുമ്പോള്‍ മനസ്സില്‍ നിറ്റത്തിന്റെ ഒരു തരിയെങ്കിലും അവശേഷിപ്പിക്കാന്‍ ഈ സിനിമക്കാവുന്നില്ല അതാണീസിനിമയുടെ ഏറ്റവും പരാജയവും!

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട് ബ്രേവ് ഹാര്‍ട്ടിലെ അവസാനം ഇന്നും ഹോണ്ട് ചെയ്യുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു ധീരയോദ്ധാവിന്റെ അവസാനം ഒരു ചെറുനീറ്റലെങ്കിലും തരാനാവാത്തത് സിനിമയുടെ പരാജയം തന്നെയാണ്!

Tuesday, December 29, 2009

ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്.

നല്ലൊരു പ്രൊഫെഷണലിന് നല്ലൊരു ഭരണവും കാഴ്ചവെക്കാനായാല്‍ അത് വരുത്തിയേക്കാവുന്ന നല്ല മാറ്റങ്ങളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവര്‍ക്ക് രണ്ടാമത്തെ അടിയാണ് ശശിതരൂര്‍ ഇന്നലെ ട്വിറ്ററിലൂടെ വീണ്ടും സമ്മാനിച്ചത്. രാഷ്ട്രീയക്കാരന് മാത്രമേ ഭരണം നടത്താനാവൂ എന്നാളുകളെക്കൊണ്ട് പറയിപ്പിക്കാനല്ലാതെ മറ്റൊരു ഗുണവും അദ്ദേഹത്തിന്റെ പുതിയപ്രവൃത്തികൊണ്ടുണ്ടായില്ലെന്ന് ഇനിയെങ്കിലും അദ്ദേഹത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ അറിയീക്കണമെന്നെ എനിക്ക് പറയാനുള്ളൂ.

ഒരു രാജ്യത്തിന്റെ ഭരണം നടത്താന്‍ വിദ്യാഭ്യാസവും , പ്രെഫെഷണല്‍ എക്സ്പെര്‍ട്ടസിയും മാത്രമുണ്ടായാല്‍ പോര, ഡിപ്ലോമസി, രഹസ്യം സൂക്ഷിക്കേണ്ടതടക്കം പക്വമായമനസ്സ്, കണ്‍സിസ്റ്റന്റായ നിലപാട് തുടങ്ങി പലതും വേണം. ആ തിരിച്ചറിവാണ് നേരിട്ടോ അല്ലാതെയോ ശ്രീ.തരൂര്‍ മനസ്സിലാക്കേണ്ടത്.

ജനായത്ത് സമ്പ്രദായം എന്നാല്‍ എല്ലാം ജനങ്ങളെ അറിയീക്കലല്ലെന്നും, കാബിനെറ്റിന്റെ ഭാഗമായ താന്‍ കാബിനെറ്റിന്റെ ഒരു തീരുമാനത്തെ വിമര്‍ശിക്കുന്നത് പോയിട്ട് വിലയിരുത്താന്‍ പോലും പാടില്ലെന്നുമൊക്കെ അദ്ദേഹത്തിനറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു കാബിനെറ്റ് തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരു പ്രൈവറ്റ്/ കൊമേര്‍ഷ്യല്‍ സൈറ്റില്‍ പബ്ലിക്കായി സൂചിപ്പിക്കയല്ല വേണ്ടെതെന്നെന്തെ അദ്ദേഹം അറിയാത്തത്?

പൂച്ച പാല് കുടിക്കാന്‍ ജനല്‍ വഴിയേ വരുന്നുള്ളൂ അതിനാല്‍ വാതില്‍ തുറന്നിട്ടാലും കുഴപ്പമില്ലെന്ന് വെക്കുന്നത് വിഡ്ഡിത്തമല്ലെ അദ്ദേഹം ഇന്നലെ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന തരത്തില്‍ അവതരിപ്പിച്ചത്?

പറഞ്ഞുവന്നത്,

ഒരു പ്രൊഫണല്‍ നല്ലൊരു ഭരണം കാഴ്ചവെച്ചാല്‍, നെറികെട്ട രാഷ്ട്രീയക്കാരന്റെ കുപ്പായം വേണ്ട നല്ലൊരു ഭരണകര്‍ത്താവിനെന്ന് തെളിയിക്കപ്പെട്ടാല്‍ , വരും തലമുറയിലെങ്കിലും, വിദ്യാഭ്യാസമുള്ള , പ്രൊഫെഷണലായ , എഫിഷ്യന്റായ നല്ല ഭരണകര്‍ത്താക്കള്‍ ഉണ്ടാവും ആ ആഗ്രഹത്തിനാണ് താങ്കള്‍ തുരങ്കം വെച്ചത്. താങ്കള്‍ ഈ ശൈലി തുടര്‍ന്നാല്‍,

രാജ്യഭരണത്തിന് രാഷ്ട്രീയക്കാരന്‍ മാത്രമേ സാധിക്കൂ എന്നാകും , അങ്ങിനെ സംഭവിച്ചാല്‍ ഇനി വരുന്ന തലമുറയിലും ഉണ്ടാവാന്‍ പോകുന്നത് നാഴികക്ക് നാല്പ്പതുവട്ടം വാക്ക് മാറ്റിപ്പറയുന്ന, ഗുണ്ടായിസം കൊണ്ടുമൊക്കെയുള്ള ഒരു ഭരണവര്‍ഗ്ഗമായിരിക്കും അതിന് താങ്കള്‍ ഇടവരുത്തില്ലെന്നിനിയെങ്കിലും ആഗ്രഹിക്കാമോ,

ആദ്യപടിയായി ട്വിറ്റര്‍ എന്ന സൈറ്റില്‍ നിന്നും താങ്കള്‍ക്ക് വിട്ടുനില്‍ക്കാമോ!

Thursday, December 24, 2009

കപട സദാചാര കാവല്‍ ഭടന്‍ മാര്‍

ഒന്നില്‍ കൂടുതല്‍ പോസ്റ്റിടുവാന്‍ ഉള്ളതൊന്നും ഉണ്ണിത്താന്‍ വിഷയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നറിയാഞ്ഞിട്ടല്ല. ഭംഗിയായി ആളുകള്‍ കപട സദാചാരത്തെ സ്വയം വഞ്ചിച്ച് കൊണ്ട് അറിഞ്ഞോ അറിയാതെയോ വര്‍ണ്ണിക്കുന്നത് കാണുമ്പോള്‍ എഴുതാതിരിക്കാന്‍ സാധിക്കാതെ പോകുന്നത്കൊണ്ടാണ്.

' എനിക്കൊരു സദാചാരമുണ്ട് ' എന്ന് പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ട്, സമാധാനം. സദാചാരം ഉണ്ടെന്നത് സമൂഹം പിന്തിരിപ്പനായി കണ്ടാലോ എന്ന ഭയത്താല്‍ പിന്നീടതിനെ നിര്‍‌വചിക്കുന്നു. തങ്ങളുടെ സദാചാരം അതില്ലാത്തവരെക്കാള്‍ ഉത്തമമാണെന്ന് കാണിക്കത്തക്ക വിധത്തിലാണ് പലരും അതിനെ വിശദീകരിക്കുന്നത്.

ഉണ്ണിത്താന്‍ വിഷയവുമായി തന്നെ ബന്ധപ്പെടുത്തി ഒന്ന് വിശകലനം ചെയ്യാം.ഉണ്ണിത്താന്‍ എന്ന യുവാവിനെ ഒരു സ്ത്രീയുമായി രാത്രിയില്‍ ഒരു മുറിയില്‍ മറ്റാരുമില്ലാതെ കുറച്ചാളുകള്‍ കണ്ടു അവരെപിടിച്ച് പോലീസില്‍ ഏല്‍‌പ്പിച്ചു.

ഈ സംഭവത്തെ വിവിധ സദാചാരക്കാര്‍ വിവരിക്കുന്നു:

സദാചാരം ഒന്ന്: നാട്ടുകാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല , ഉണ്ണിത്താന്‍ ചെയ്തത് തെറ്റാണ് ശിക്ഷാര്‍ഹമല്ലെങ്കില്‍ പോലും, സാന്ദര്‍ഭികമായി പറയട്ടെ, ഞാന്‍ ഈ സദാചാരക്കൊപ്പമാണ്.

സദാചാരം രണ്ട്: നാട്ടുകാര്‍ ചെയ്തത് തെറ്റ്, അവര്‍ പ്രായപൂര്‍ത്തിയാവരാണ് , നിയമപരമായി തെറ്റല്ല, പുരോഗമന വാദികളെന്ന് സ്വയം ധരിക്കുന്നവരുടെ സദാചാരം.

സദാചാരം മൂന്ന്: മറ്റുള്ളവരുടെ സ്വാതന്ത്ര്യവും എന്റെ സദാചാരത്തില്‍ പെടുന്നു - ഏറ്റവും അപകടമായ സദാചാരം , എന്റെ അഭിപ്രായത്തില്‍ ഏറ്റവും കപടമായത്. ഇവര്‍ രണ്ടിലും പെടാനായാണിവര്‍ ഇതുപോലെ അവിടേയും ഇവിടേയും തൊടാതെ നില്‍ക്കുന്നത്.

കുറ്റിപ്പുറത്തുള്ള ഞാന്‍ വയനാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി സദാചാരം നിര്‍‌വചിക്കുമ്പോള്‍ ഞാന്‍ മാനസികമായെങ്കിലും വയനാട്ടുകാരന്‍ ആവുകയാണ് ആദ്യം വേണ്ടത് അതല്ലെങ്കില്‍ പ്രസ്തുത സംഭവം കുറ്റിപ്പുറത്ത് നടന്നാലുള്ള എന്റെ പ്രതികരണം എന്താകും എന്നതായിരിക്കണം അടിസ്ഥാനം. എന്നിട്ടുള്ള എന്റെ സദാചാര നിര്‍‌വചനമേ സത്യസന്ഥമാകൂ.

' മറ്റുള്ളവരുടെ സ്വാതന്ത്ര്യവും' എന്നതിനെ ഒന്നുകൂടി വിശകലനം ചെയ്യുക, എന്റെ അയല്‍ പക്കത്ത് പ്രസ്ഥുത സംഭവം നടന്നാല്‍ അവിടെകൂടിയവരില്‍ ഞാനുണ്ടാകുമോ? ആ ചോദ്യമാണ് ചോദിക്കേണ്ടത്. അവര്‍ക്കൊപ്പം ഉണ്ടാകില്ല എന്നാണെങ്കില്‍ ഇവരുടെ സദാചാരം രണ്ടാമത്തെയാണ്, വിചാരണ ചെയ്യപ്പെടാം എന്നതിനാല്‍ ഇവര്‍ ശരീരത്തില്‍ കുറച്ച് ഓയില്‍ പുരട്ടി ഒഴിയുന്നു. ' വേശ്യാ വൃത്തിപോലുള്ളതാണെങ്കില്‍ ഇടപെടും അതും ഇതും ഒന്നല്ല '

അയല്‍ പക്കത്ത് ഒരു ദിവസം ഒരു കെട്ടിടം ഉണ്ടാക്കിയിട്ട്, ' വേശ്യലയം ' എന്ന് ബോര്‍ഡ് വെച്ചാല്‍ ഇവര്‍ പ്രതികരിക്കുമെന്നാണോ എന്ന് ചോദിക്കരുതെ അപ്പോ കൂടുതല്‍ വിശദീകരണം വേറേ വരും ;).

രഹസ്യമായ ഒരു സംഭവം മാത്രമേ സ്വകാര്യമാകുന്നുള്ളു അല്ലെങ്കില്‍ സ്വകാര്യമായി കാണാന്‍ പുറതുള്ളവര്‍ക്ക് പറ്റൂ പരസ്യമായത് സകാര്യമായി കാണാന്‍ പറ്റില്ല അവിടെയാണ് , പ്രസ്ഥുത സദാചാരം കപടമാകുന്നത്.

എന്റെ അയല്‍ പക്കത്ത്, സ്വകാര്യമായി നടന്ന ഒരു മോശം (എനിക്ക് തോന്നുന്നത്) പ്രവൃത്തി ഒരാള്‍ക്ക് അത് ചെയ്തവരുടെ സ്വതന്ത്ര്യമായി കാണേണ്ട ആവശ്യം വരുന്നില്ല കാരണം അയാള്‍ അതതറിയുന്നില്ല. അറിയാത്ത ഒരു കാര്യം ബാധിക്കുന്നില്ല, ബാധിക്കാത്തത് സദാചാര പരിധിയില്‍ വരുന്നുമില്ല ഇനി,

അയാള്‍ മാത്രം ഈ കാര്യം അറിഞ്ഞാല്‍ അയാള്‍ക്ക് അതവരുടെ സ്വകാര്യ/സ്വാതന്ത്യമായി കാണാം കാരണം അപ്പോഴും ബാധിക്കുന്നില്ലല്ലോ എന്നാല്‍,

താനൊഴിച്ച് മറ്റൊരാള്‍ ഈ സംഭവം അറിഞ്ഞാല്‍ അതെത്രമാത്രം അയാളെ ബാധിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി അയാള്‍ എങ്ങിനെ പ്രതികരിക്കും അതാണയാളുടെ സദാചാരം. രണ്ട് പേരറിയുന്ന ഒരനാശാസ്യപ്രവൃത്തി ( പണത്തിനായാലും അല്ലെങ്കിലും) പുറത്തുള്ളവര്‍ അറിയുമ്പോളും അത് സ്വതന്ത്ര്യമായികാണാന്‍ പറ്റും എന്ന് സ്വയം ഉറപ്പിച്ച് പറയാന്‍ പറ്റുന്നവര്‍, ഒരിക്കലും സ്വതന്ത്ര്യത്തെ ഉള്‍പ്പെടുത്തേണ്ടതില്ല മറിച്ച് രണ്ടാമത്തെ സദാചാരക്കാരാണവര്‍ , അത് സ്വയം സമ്മതിക്കാന്‍ പക്ഷെ തയ്യാറാവണം എന്ന് മാത്രം :)

പറഞ്ഞുവന്നത്, ' എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും ' എന്നത് അപകടകരമഅയ കപട സദാചാരമാണെന്നാണെന്റെ അഭിപ്രായം.സദാചാരം എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്, അതുണ്ടെന്ന് പറയാന്‍ എന്തിനാണാളുകള്‍ ഭയപ്പെടുന്നത്? ചിലതെങ്കിലും റിലേറ്റിവിറ്റിയില്‍ നിന്നും അല്ല ആണ് എന്ന തലത്തിലേക്കുയര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം, യോജിക്കാം വിയോജിക്കാം സത്യം സത്യമല്ലാതാവുന്നില്ല.

സദാചാരത്തെ എങ്കിലും ആളുകള്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ തളച്ചിടാതെ മനസാക്ഷിക്കൊടതിക്ക് വിടണം എന്നാണ് ഞാന്‍ പറയുന്നത് കാരണം അത് സ്വന്തം വ്യക്തിത്വവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നു.